പെന്നി സ്റ്റോക്കില്‍ കൊണ്ട് തലവെയ്ക്കണോ? നിക്ഷേപകരുടെ മനസില്‍ എന്നും മുഴങ്ങുന്ന ചോദ്യമാണിത്. പെന്നി സ്റ്റോക്കുകളില്‍ അപകടസാധ്യത ഒരുപാടുണ്ട്. ചുരുങ്ങിയ കാലയളവില്‍ 80 മുതല്‍ 90 ശതമാനം വരെ വിലയിടിഞ്ഞ പെന്നി ഓഹരികളുണ്ട് വിപണിയില്‍. ഓസോണ്‍ വേള്‍ഡ്, പാം ജൂവല്‍സ്, എവക്‌സിയ ലൈഫ്‌കെയര്‍ തുടങ്ങിയവരുടെ കഥതന്നെ ഉദ്ദാഹരണമെടുക്കാം. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 80 ശതമാനത്തിലേറെയാണ് ഈ ഓഹരികള്‍ വീഴ്ച്ച അറിയിക്കുന്നത്.
ലിക്വിഡിറ്റി തീരെ കുറവാണ് പെന്നി സ്റ്റോക്കുകള്‍ക്ക്. അതായത് വിചാരിച്ച സമയത്ത് ഓഹരികള്‍ വില്‍ക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഇതേസമയം, അപകടസാധ്യത തലയ്ക്ക് മീതെ തൂങ്ങിയാടുമ്പോഴും ചുരുക്കം ചില പെന്നി ഓഹരികള്‍ കണ്ണടച്ചുതുറക്കും മുന്‍പ് നിക്ഷേപകര്‍ക്ക് വന്‍നേട്ടങ്ങള്‍ സമ്മാനിക്കാറുണ്ട്. അഞ്ചും പത്തും നൂറും മടങ്ങുള്ള ലാഭം പെന്നി സ്റ്റോക്കുകളില്‍ അസാധാരണമല്ല. ഈ അവസരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പെന്നി സ്റ്റോക്കുകള്‍ നിക്ഷേപകര്‍ക്ക് എന്തുതരത്തിലുള്ള നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് ചുവടെ പരിശോധിക്കാം.
2021 മാര്‍ച്ച് കാലത്ത് 1,734 സ്‌റ്റോക്കുകളാണ് 100 രൂപയ്ക്ക് താഴെ വ്യാപാരം നടത്തിയത്. 2022 മാര്‍ച്ച് പൂര്‍ത്തിയാകുമ്പോള്‍, ഇതില്‍ 275 ഓഹരികള്‍ നെഗറ്റീവ് റിട്ടേണുകള്‍ സമര്‍പ്പിച്ചു. 14 ഓഹരികളുടെ വിലയില്‍ കാര്യമായ ചലനങ്ങളില്ല. 1,445 പെന്നി സ്റ്റോക്കുകള്‍ പോസിറ്റീവ് മേഖലയിലാണെന്നത് അതിശയിപ്പിക്കുന്ന കാര്യംതന്നെ. ഇക്കൂട്ടത്തില്‍ പല പെന്നി ഓഹരികളും സ്വപ്‌നലാഭമാണ് മുറുക്കെപ്പിടിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഏറ്റവുമധികം ഉയര്‍ന്ന പെന്നി ഓഹരിയേത്? ഇതായിരിക്കും അടുത്ത ചോദ്യം. എന്നാല്‍ കേട്ടോളൂ — കൈസര്‍ കോര്‍പ്പറേഷന്‍!
Also Read: പണപ്പെട്ടി നിറയുന്നു; ഈ സ്മോള്‍ കാപ് ഓഹരിയിൽ ഇനി വച്ചടി വച്ചടി കയറ്റം; നേടാം 66% ലാഭം
ഒരുവര്‍ഷക്കാലയളവില്‍ 100 മടങ്ങ് നേട്ടമാണ് കൈസര്‍ കോര്‍പ്പറേഷന്‍ നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുത്തത്. 0.38 രൂപയില്‍ നിന്നും 51.95 രൂപയിലേക്കുള്ള കമ്പനിയുടെ കുതിപ്പ് സംഭവബഹുലമെന്നുതന്നെ വിശേഷിപ്പിക്കാം. നേട്ടം 13,571 ശതമാനം! അപ്പര്‍ സര്‍ക്യൂട്ടുകളുടെ തീരാനിരതന്നെ സ്റ്റോക്കില്‍ കാണാം. ഉടനെങ്ങും താഴോട്ടിറങ്ങാനുള്ള ഭാവം കൈസര്‍ കോര്‍പ്പറേഷന്‍ ഓഹരികള്‍ക്കില്ല. വ്യാഴാഴ്ച്ചയും 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിന് കമ്പനി സാക്ഷിയായി.
കൈസര്‍ കോര്‍പ്പറേഷന്‍ ഓഹരികള്‍ വാങ്ങാനുള്ള തിക്കും തിരക്കുമാണ് എന്നും. കുറഞ്ഞപക്ഷം ഇപ്പോള്‍ കമ്പനിയുടെ ഓഹരികള്‍ വില്‍ക്കാന്‍ ആരും കൂട്ടാക്കുന്നുമില്ല. ബിഎസ്ഇ പുറത്തുവിടുന്ന കണക്കുകള്‍ ഇക്കാര്യം പറഞ്ഞുവെയ്ക്കുന്നുണ്ട്.
ലേബലുകള്‍, മാസികകള്‍, കാര്‍ട്ടണുകള്‍ എന്നിവയുടെ അച്ചടിയിലാണ് കൈസര്‍ കോര്‍പ്പറേഷന്‍ പ്രധാനമായും ഏര്‍പ്പെടുന്നത്. 13,000 ശതമാനത്തിലേറെയുള്ള ഉയര്‍ച്ചയെ ഇതെങ്ങനെ ന്യായീകരിക്കും? സംശയം സ്വാഭാവികം.
എന്തായാലും സാമ്പത്തിക പ്രകടനം ആധാരമാക്കിയല്ല ഓഹരി വിപണിയില്‍ സ്വപ്നത്തേരോട്ടം കമ്പനി നടത്തുന്നത്. കാരണം കഴിഞ്ഞ രണ്ടു വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ക്ക് സമാനമായിരുന്നു 2021 -ലെ കമ്പനിയുടെ വില്‍പ്പന. പോയവര്‍ഷം ലാഭം പിടിച്ചെങ്കിലും കണക്കുകള്‍ അസാധാരണമല്ല.
ഒരുപക്ഷെ, ഓരോ പാദത്തിലും മെച്ചപ്പെടുന്ന സാമ്പത്തിക ചിത്രമായിരിക്കാം കൈസര്‍ കോര്‍പ്പറേഷന്‍ ഓഹരികള്‍ക്ക് ഊര്‍ജ്ജം പകരുന്നത്. കഴിഞ്ഞ നാലു ത്രൈമാസപാദങ്ങളിലും വില്‍പ്പനയും അറ്റാദായവും ക്രമാനുഗതമായി ഉയര്‍ത്താന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
Also Read: 'കാശ് വെള്ളത്തിലാക്കിയ വീരന്മാര്‍'; 2022 -ലെ 'ഫ്‌ളോപ്പ്' ഓഹരികള്‍ ഇവര്‍
ലിക്വിഡിറ്റി പരിശോധിച്ചാല്‍ പതിവ് പെന്നി ഓഹരികളില്‍ നിന്നും വേറിട്ട ചിത്രമാണ് കൈസര്‍ കോര്‍പ്പറേഷന്‍ വരച്ചുകാട്ടുന്നത്. പ്രമോട്ടര്‍മാര്‍ക്ക് 59.5 ശതമാനമാണ് ഓഹരി പങ്കാളിത്തം. അതായത്, റീട്ടെയില്‍ നിക്ഷേപകര്‍ക്ക് മതിയായ പണലഭ്യത അവശേഷിക്കുന്നു.
പക്ഷെ ഇവിടൊരു കാര്യം പ്രത്യേകം പരാമര്‍ശിക്കണം. കേവലം 6.5 ശതമാനം ഓഹരികള്‍ മാത്രമേ ചെറുകിട നിക്ഷേപകരുടെ കയ്യിലുള്ളൂ (34 ലക്ഷം ഓഹരികള്‍). മിച്ചമുള്ള 33.8 ശതമാനം ഓഹരി പങ്കാളിത്തം ലോറന്‍സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, സൈക്കോണ്‍ പവര്‍ എന്നീ രണ്ടു കോര്‍പ്പറേറ്റ് കമ്പനികളുടെ പക്കലാണ്.
കൈസര്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞാല്‍ പോളോ ക്വീന്‍ ഇന്‍ഡസ്ട്രിയല്‍ ഫിന്‍ടെക്കാണ് ഏറ്റവുമധികം നേട്ടം കയ്യടക്കിയ രണ്ടാമത്തെ പെന്നി സ്റ്റോക്ക്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കമ്പനിയുടെ ഓഹരി വില 0.95 രൂപയില്‍ നിന്നും 69.20 രൂപയിലേക്ക് ഉയര്‍ന്നു. 7,184 ശതമാനം നേട്ടം. നിലവില്‍ ശക്തമായ വില്‍പ്പന സമ്മര്‍ദ്ദം പോളോ ക്വീന്‍ നേരിടുന്നുണ്ട്. ജനുവരിയില്‍ 89 രൂപ വരെയ്ക്കും കയറാന്‍ ഓഹരികള്‍ക്ക് സാധിച്ചിരുന്നു.
ഫാബ്രിക്ക്, എഫ്എംസിജി ഉത്പന്നങ്ങള്‍, ധാതുക്കള്‍, രാസവസ്തുക്കള്‍ എന്നിവയുടെ ഉത്പാദനത്തിലാണ് പോളോ ക്വീന്‍ ഇന്‍ഡസ്ട്രിയല്‍ ഫിന്‍ടെക്ക് കൈകടത്തുന്നത്. പോളോ ക്വീന്‍ എന്ന ബ്രാന്‍ഡിന് കീഴിലാണ് എഫ്എംസിജി ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് എത്തുന്നതും. പോളോ ക്വീനിന്റെ പ്രമോട്ടര്‍മാര്‍മാരുടെ പക്കല്‍ 75 ശതമാനം ഓഹരികള്‍ ഭദ്രമാണ്. കൂടുതല്‍ ലിക്വിഡിറ്റി ലക്ഷ്യമിട്ട് 2021 ഡിസംബറില്‍ ഓഹരി വിഭജനത്തിന് കമ്പനി നേതൃത്വം നല്‍കിയിരുന്നു.
വിഷയത്തിലേക്ക് തിരിച്ചുവരാം. വെജിറ്റബിള്‍ പ്രോഡക്ട്‌സും ക്രെസാന്‍ഡ സൊലൂഷന്‍സുമാണ് പെന്നി നിരയിലെ അടുത്ത താരങ്ങള്‍. 3,000 ശതമാനത്തിലേറെ നേട്ടം ഇരു ഓഹരികളിലും കാണാം. ഭക്ഷ്യ എണ്ണ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ബിസിനസാണ് വെജിറ്റബിള്‍ പ്രോഡക്ട്‌സിന്. പ്രതാപ് വനസ്പതി എന്ന ബ്രാന്‍ഡ് നാമത്തിലാണ് കമ്പനി വിപണിയില്‍ തലയുയര്‍ത്തുന്നത്.
വാസ്തവത്തില്‍ നഷ്ടത്തിലാണ് ഈ കമ്പനി. അപ്പോള്‍ ഓഹരി വിപണിയിലെ മുന്നേറ്റം? ഒരുപക്ഷെ ആഗോളതലത്തില്‍ ചരക്കുവിലകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി നികുതി കുറച്ചതായിരിക്കാം വെജിറ്റബിള്‍ പ്രോഡക്ട്‌സ് ഓഹരികളുടെ കുതിപ്പിന് കാരണം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പെന്നി ഓഹരികളില്‍ തിളങ്ങിയ മറ്റുള്ളവരെയും ചുവടെ കാണാം.
കമ്പനി | 2021 ഏപ്രിൽ 1 | 2022 മാർച്ച് 31 | മാറ്റം |
എംഐസി ഇലക്ട്രോണിക്സ് | 0.67 രൂപ | 16.90 രൂപ | 2,422.39% |
ചെന്നൈ ഫെറസ് | 5.04 രൂപ | 94.80 രൂപ | 1,780.95% |
ഐഎസ്എഫ് | 0.97 രൂപ | 27.26 രൂപ | 2,710.31% |
ബ്രൈറ്റ്‌കോം ഗ്രൂപ്പ് | 3.91 രൂപ | 97.40 രൂപ | 2,391.05% |
ഖൂബ്‌സൂറത്ത് | 0.20 രൂപ | 2.65 രൂപ | 1,225.00% |
ആദിനാഥ് ടെക്സ്റ്റൈൽസ് | 3.06 രൂപ | 61.75 രൂപ | 1,917.97% |
എലഗന്റ് ഫ്ലോറികൾച്ചർ | 1.90 രൂപ | 43.70 രൂപ | 2,200.00% |
എൻസിഎൽ റിസർച്ച് | 0.10 രൂപ | 1.55 രൂപ | 1,450.00% |
സവാക്ക ബിസിനസ് | 1.68 രൂപ | 17.10 രൂപ | 917.86% |
പാൻ ഇന്ത്യ കോർപ്പ് | 0.49 രൂപ | 5.43 രൂപ | 1,008.16% |
ഗുജറാത്ത് ക്രെഡിറ്റ് | 3.80 രൂപ | 50.20 രൂപ | 1,221.05% |
രാജനീഷ് വെൽനെസ് | 5.25 രൂപ | 83.85 രൂപ | 1,497.14% |
വിസാഗർ ഫൈനാൻഷ്യൽ | 0.23 രൂപ | 2.50 രൂപ | 986.96% |
ലോയിഡ് സ്റ്റീൽസ് | 1.15 രൂപ | 14.06 രൂപ | 1,122.61% |
ആർ & ബി ഡെനിംസ് | 8.30 രൂപ | 82.95 രൂപ | 899.40% |
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.