ഐടി ജോലി ഉപേക്ഷിച്ചു, കഴുതപ്പാൽ വിറ്റ് യുവാവ് സമ്പാദിക്കുന്നത് 17 ലക്ഷം രൂപ! ആശയം കൊള്ളാം
സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള ബിസിനസ് ഐഡിയകളൊക്കെ എല്ലാവരുടെയും മനസിലുണ്ടാകും. പക്ഷേ അതിന് സമയവും പണവും ഒത്തു വരാത്തതാണ് പലർക്കും പ്രശ്നം. എന്നാൽ ഇതിനൊക്കെ തുനിഞ്ഞിറങ്ങുകയാണ് വേണ്ടതെന്ന് ചില വിജയങ്ങൾ കാണുമ്പോൾ തോന്നിപ്പോകും. ഐടി കമ്പനിയിലെ ജോലി രാജിവെച്ച് കഴുത ഫാം തുടങ്ങിയ കർണാടകകാരൻ ശ്രീനിവാസ് ഗൗഡയുടെ ഐഡിയ വിജയമാണ്. ദിവസവും മണിക്കൂറുകളോളം കമ്പ്യൂട്ടറിനോട് മല്ലിട്ട് വരുമാനം കണ്ടെത്തിയ ആളായിരുന്നു മംഗളൂരു പര്‍ലട്ക സ്വദേശി ശ്രീനിവാസ് ഗൗഡ. ജോലി മടുത്ത് രാജിവെച്ച ശേഷം കൃഷിയിലേക്ക് ഇറങ്ങിയ ശ്രീനിവാസ് ഗൗഡയുടെ പുതിയ ബിസിനസ് ആശയം വലിയ തോതിൽ പച്ചപിടിച്ചിരിക്കുകയാണ്. രാജ്യത്ത് വിരളമായ കഴുത ഫാമിലൂടെ പുതിയ വിപ്ലവം സൃഷ്ടിക്കുകയാണ് അദ്ദേഹം. 42 ലക്ഷം രൂപ മുതൽ മുടക്കിൽ ജൂൺ എട്ടിന് ആരംഭിച്ച കഴുത ഫാമിലൂടെ 17 ലക്ഷം രൂപയുടെ ഓർഡർ നേടിയതായി ശ്രീനിവസ് ഗൗഡ അവകാശപ്പെടുന്നു,
കഴുത ഫാമിലേക്ക്
സോഫ്റ്റ് വെയൽ എൻജിനീയറായ 42കാരൻ ശ്രീനിവാസ് ഗൗഡ 2020 ലാണ് ജോലി അവസാനിപ്പിച്ച് കൃഷിയിലേക്ക് ഇറങ്ങിയത്. മംഗളൂരുവില്‍ നിന്ന് 37 കിലോ മീറ്റര്‍ അകലെയുള്ള ഇറ ഗ്രാമ പഞ്ചായത്തിലെ പര്‍ലട്ക എന്ന സ്ഥലത്താണ് ഫാം ആരംഭിച്ചത്. 2 ഏക്കറിൽ പരിശീലന സംയോജിത കൃഷിയും മൃഗസംരക്ഷണവും വെറ്റിനറി സര്‍വീസും ഉള്‍പ്പെടുന്ന ഇസിരി ഫാമാണ് ആദ്യം തുടങ്ങിയത്. പിന്നീട് സുഹൃത്തുക്കളുമായി സംസാരിച്ചാണ് കഴുത ഫാമിലേക്ക് ഇറങ്ങിയതെന്ന് അദ്ദേഹം പറയുന്നു. സുഹൃത്തുക്കളോട് കഴുത ഫാമിന്റെ കാര്യം പറഞ്ഞപ്പോൾ പലർക്കും താൽപര്യമില്ലായിരുന്നു, കേട്ടവരെല്ലാം തമാശയാക്കുകയാരുന്നു. കഴുതപാലിന് മികച്ച ആരോഗ്യ ഗുണങ്ങളുണ്ട്, നല്ല വിലയുണ്ട്. ഇതിനാൽ കഴുത ഫാമിലേക്ക് തിരിയുകയായിരുന്നു. ശ്രീനിവാസ് ഗൗഡ പറഞ്ഞു, കഴുതകളുടെ വ്യത്യസ്ത ഇനങ്ങള്‍ രാജ്യത്ത് കുറഞ്ഞു വരിയാണ്. കഴുതകളെ സംരക്ഷിക്കുക എന്ന ദൗത്യം കൂടി ഈ ഫാമിന് പിന്നിലുണ്ട്. കർണാടകയിലെ ആദ്യത്തേതും രാജദ്യത്തെ രണ്ടാമത്തെയും കഴുത ഫാമാണ് ശ്രീനിവാസിന്റേത്. നേരത്തെ എറണാകുളത്ത് ഇത്തരത്തിൽ ഫാം ആരംഭിച്ചിരുന്നു.
17 ലക്ഷം രൂപയുടെ കച്ചവടം
കഴുത പാലിന്റെ പ്രത്യേകതയ്ക്കൊപ്പം ചെറിയ കാലത്തിനുള്ളിൽ നേടിയ വലിയ നേട്ടമാണ് എടുത്തു പറയേണ്ടത്. 42 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ജൂണ്‍ എട്ടിന് ആരംഭിച്ച ബിനിനസ് എട്ട് ദിവസം പിന്നിടുമ്പോള്‍ 17 ലക്ഷത്തിന്റെ ഓര്‍ഡര്‍ ലഭിച്ചെന്നാണ് ഗൗഡ അവകാശപ്പെടുന്നത്. 20 കഴുതകളാണ് ഫാമിൽ ഉള്ളത്. ഇതിൽ കറവയുള്ള 12 കഴുകതളിൽ നിന്ന് ദിനംപ്രതി 7-8 ലിറ്റർ പാലാണ് ലഭിക്കുന്നത്. ഓരോന്നിൽ നിന്നും ദിവസവം അരലിറ്ററിലധികം പാൽ കറക്കുന്നുണ്ട്. ഇതോടൊപ്പം മൂത്രത്തിൽ നിന്നും ചാണകത്തിൽ നിന്നുമടക്കം ആദായം വരുന്നുണ്ട്.
ഒരു ലിറ്റർ കഴുതപാലിന് എത്ര രൂപ വില വരും. ഇവിടെയാണ് ഈ ബിസിനസിന്റെ വിജയമിരിക്കുന്നത്. കഴുതപാൽ ലിറ്ററിന് 5,000 മുതല്‍ 7,000 രൂപ വരെയാണ് വിപണി വില. കഴുത മൂത്രത്തിന് ലിറ്ററിന് 500 മുതല്‍ 600 രൂപ വരെ വില ലഭിക്കും, ചാണകത്തിന് 600-700 രൂപ വരെ ലഭിക്കുന്നുണ്ട്. ഇതാണ് ചെറുതെന്ന് വിചാരിക്കുന്ന കഴുത ഫാം ബിസിനസിലെ വിജയ വഴി. 30, 60, 100, 200 മില്ലി ലിറ്ററുകളില്‍ പാല്‍ കുപ്പികളിലാക്കി വില്ക്കാന്‍ ബോട്ടിലിംഗ് പ്ലാന്റ് തുടങ്ങുകയാണ് ശ്രീനിവാസ്. 30 മില്ലി ലിറ്റര്‍ പാലിന് 150 രൂപയാണ് ശ്രീനിവാസ് ഗൗഡ ഈടാക്കുന്നത്. മാളുകളിലും സൂപ്പർ മാർക്കറ്റുകൾ വഴിയുമാണ് വില്പന.
ചിത്രങ്ങൾക്ക് കടപ്പാട് ANI ട്വിറ്റർ പേജ്


Click it and Unblock the Notifications


