ഭക്ഷ്യ ധാന്യങ്ങൾക്കും പാലുത്പ്പന്നങ്ങൾക്കും ചരക്കു സേവന നികുതി ഏർപ്പെടുത്താനുള്ള ജിഎസ്ടി കൗൺസിൽ തീരുമാനം നടപ്പിലായതോടെ കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധം നിലനിൽക്കുകയാണ്. വിലക്കയറ്റത്തിനും ചെറുകിട കച്ചവടക്കാർക്കും സംരഭകർക്കും നികുതി ഭാരവും വരുത്തുമെന്നാണ് പ്രധാന വിമർശനങ്ങൾ. പാക്കറ്റിലാക്കി ലേബൽ പതിച്ച ഉത്പ്പന്നങ്ങൾക്കാണ് 47ാം ജിഎസ്ടി കൗൺസിൽ 5 ശതമാനം ജിഎസ്ടി ചുമത്തിയത്. എന്നാൽ ജിഎസ്ടി നടപ്പിലാക്കിയതിനെതിരെ കേരളം കുടുംബശ്രീയെ വെച്ചാണ് പ്രതിരോധിച്ചത്. ഉത്പാദകരും മറുമരുന്ന് കണ്ടെത്തിയിട്ടുണ്ട്.
ജിഎസ്ടി ചുമത്തിയ ഉത്പ്പന്നങ്ങൾ
നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ്ടി ചുമത്തില്ലെന്നു നിയമം നടപ്പാക്കിയ സമയത്തെ നിലപാട്, ഇതാണ് ജിഎസ്ടിയുടെ അഞ്ചാം വർഷത്തിൽ മാറ്റം വന്നത്. മുൻകൂട്ടി പാക്ക് ചെയ്ത മാംസം, മീൻ, തേൻ, ശർക്കര, ലസി, പനീർ, പപ്പടം, പാക്കറ്റിലാക്കി വിൽക്കുന്ന ഗോതമ്പുപൊടി, 25 കിലോ വരെയുള്ള അളവിൽ മുൻകൂട്ടി പാക്ക് ചെയ്ത ലേബൽ പതിച്ചു വിൽക്കുന്ന ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും അടക്കമാണ് 5 ശതമാനം ജിഎസ്ടി ചുമത്തിയത്.
ചില്ലറ വില്പനയ്ക്ക് നികുതിയില്ല
ചില്ലറ വില്പനയ്ക്ക് ജിഎസ്ടി എന്ന ആശയ കുഴപ്പം വന്നതോടെ കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരമാൻ ഇതിൽ വ്യക്തത വരുത്തിയരുന്നു. 25 കിലോയിൽ താഴെ അളവിലുള്ള ധാന്യ ചാക്കുകൾ ചെറുകിട കച്ചവടക്കാരൻ വാങ്ങി ചില്ലറ വില്പന നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് നികുതി ബാധ്യതയില്ലെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം.
ചില്ലറ വില്പനക്കാരൻ മൊത്ത വ്യാപാരിയിൽ നിന്ന് 25 കിലോയിൽ താഴെ അളവിലുള്ള ധാന്യ ചാക്കുകൾ വാങ്ങുമ്പോൾ 5 ശതമാനം ജിഎസ്ടി നൽകേണ്ടതുണ്ട്. ഈ നികുതി സ്വാഭാവികമാകും ഉപഭോക്താവിനുള്ള വിലയിലും ബാധിക്കും. ജൂലായ് 18ന് ശേഷം പാക്ക് ചെയ്യുന്ന് ഉത്പ്പന്നങ്ങൾക്കാണ് ജിഎസ്ടി ബാധകമാകുക.
കുടുംബശ്രീ വഴിയുടെ പ്രതിരോധം
ഒന്നോ രണ്ടോ കിലോഗ്രാം തൂക്കമുള്ള ഉത്പന്നങ്ങൾ വിൽക്കുന്ന കുടുംബശ്രീ ഉത്പാദകരിൽ നിന്ന് ജിഎസ്ടി ഈടാക്കില്ലെന്നതാണ് കേരള സർക്കാർ തീരുമാനം. ചെറുകിട കച്ചവടക്കാരോടും ചെറുകിട ഉത്പാദകരുടെ ഉത്പ്പന്നത്തിനും നികുതി ഈടാക്കുകയില്ലെന്നും സംസ്ഥാന ധനകാര്യ മന്ത്രി കെഎൻബാലഗോപാൽ കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാറുമായി എന്ത് പ്രശ്നമുണ്ടായാലും പിന്നോട്ടില്ലെന്നും ധനമന്ത്രി പറഞ്ഞിരുന്നു. ഇതോടെ വിലകയറ്റം കുടുംബശ്രീ. ചെറുകിട സംരംഭകരുടെ ഉത്പ്പന്നങ്ങൾക്ക് ബാധകമാകില്ലെന്ന് പ്രതീക്ഷിക്കാം.
സ്ത്രീകളുടെ സ്വയം സഹായ സംരംഭമായ കേരള സർക്കാറിന്റെ കുടുംബശ്രീ രാജ്യത്തെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതിയാണ്. 1-2 കിലോ തൂക്കം വരുന്ന കാർഷിക ഉത്പ്പന്നങ്ങൾ കുടുംബശ്രീ വിപണിയിലെത്തിക്കുന്നുണ്ട്. പൊതുവെ കുറഞ്ഞ നിരക്കിലുള്ള ലഭ്യതായാണ് കുടുംബശ്രീയുടെ മാർക്കറ്റ്. ജിഎസ്ടി വരുന്നതോടെ കുടുംബശ്രീ പോലുള്ള ചെറിയ സംരംഭകർക്ക് തിരിച്ചടിയാകും.
ഉത്പാദകർ തന്ത്രം മാറ്റുന്നു
വിപണിയിലേക്ക് ധാന്യങ്ങളെത്തിക്കുന്ന ഉത്പാദകരും ജിഎസ്ടി ഒഴിവാക്കാൻ തന്ത്രം മാറ്റി. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസിന്റെ അറിയിപ്പ് പ്രകാരം 25 കിലോയിൽ കൂടുതൽ വരുന്ന പാക്കറ്റിന് ജിഎസ്ടിയില്ല. ഇത് അനുസരിച്ച് അരി, ഗോതമ്പ്, പയറു വര്‍ഗങ്ങള്‍ എന്നിവ പാക്കറ്റിലാക്കി വില്പന നടത്തുന്ന കമ്പനികള്‍ ജിഎസ്ടി നിരക്ക് മറികടക്കാന്‍ 25 കിലോയിലേക്ക് മാറി.
ധാന്യങ്ങളും പയറുവര്‍ഗങ്ങളുടെയും ഉത്പാദകര്‍ 25 കിലോ യ്ക്ക് മുകളിലുള്ള പാക്കറ്റ് ഉത്പ്പന്നങ്ങലാണ് തയ്യാറാക്കുന്നത്. ഇത് ചെറുകിട കച്ചവടക്കാര്‍ക്ക് ആവശ്യാനുസരണം വിതരണം ചെയ്യാമെന്ന് ഇന്ത്യന്‍ പള്‍സ് ആന്‍ഡ് ഗ്രെയിന്‍സ് അസോസിയേഷന്‍ ചെയര്‍മാന്‍ ബിമല്‍ കോത്താരി പറഞ്ഞു. ഇതോടെ ഉത്പാദകർക്ക് ജിഎസ്ടിയിൽ നിന്ന് പുറത്ത് കടക്കാം.


Click it and Unblock the Notifications