ചിട്ടി ചേരുന്നതിന് മുൻപ് ഭൂരിഭാഗം പേരും പരിശോധിക്കുന്നത് ചിട്ടിയുടെ മാസ അടവാണ്. സ്വന്തം ബജറ്റിന് ചേർന്ന മാസ അടവാണെങ്കിൽ ചിട്ടി തിരഞ്ഞെടുക്കുന്നതാണ് പൊതുവെയുള്ള രീതി. എന്നാൽ മാസ അടവ് മാത്രം നോക്കി ചിട്ടി തിരഞ്ഞെടുക്കുമ്പോൾ ചിട്ടി നഷ്ടത്തിലാകാൻ സാധ്യതയുണ്ട്.
വിവിധ ചാർജുകൾ ഈടാക്കിയ ശേഷം മാത്രമാണ് ചിട്ടിയിൽ നിന്ന് പണം വരിക്കാരന് ലഭിക്കുന്നത്. ഇതിനാൽ ഈ ചാർജുകൾ അറിയാതെ ചിട്ടിയിൽ ചേർന്നാൽ നഷ്ടത്തിൽ കലാശിക്കാൻ സാധ്യതയുണ്ട്. കെഎസ്എഫ്ഇ ചിട്ടിയിൽ ഈടാക്കുന്ന വിവിധ ചാർജുകൾ അറിയാം.
ഫോർമാൻസ് കമ്മീഷൻ
കെഎസ്എഫ്ഇ ചിട്ടിയിൽ ഈടാക്കുന്ന പ്രധാന ചാർജുകളിലൊന്നാണ് ഫോർമാൻസ് കമ്മീഷൻ. ചിട്ടി നടത്തുന്നതിന് കെഎസ്എഫ്ഇ വരിക്കാരനിൽ നിന്ന് ഈടാക്കുന്ന ചാർജാണിത്. ചിട്ടി സലയുടെ 5 ശതമാനമാണ് ഫോർമാൻസ് കമ്മീഷനായി ഈടാക്കുന്നത്. എല്ലാ ചിട്ടിയിലും ഫോർമാൻസ് കമ്മീഷൻ 5 ശതമാനമായിരിക്കും.
ഉദാഹരണമായി 2,500 രൂപ മാസ അടവുള്ള 40 മാസ കാലവധിയുള്ള 1 ലക്ഷത്തിന്റെ ചിട്ടിയിൽ 5,000 രൂപയാണ് (1,00,000*5%) ഫോർമാൻ കമ്മീഷനായി നൽകേണ്ടത്. ചിട്ടി പണം കൈപ്പറ്റുന്ന സമയത്ത് ഫോർമാൻസ് കമ്മീഷൻ കിഴിച്ചാണ് തുക അനുവദിക്കുക. ചിട്ടി ലേലം വിളിച്ചാലും കാലാവധിയിൽ പിൻവലിച്ചാലും ഫോർമാൻസ് കമ്മീഷൻ നൽകണം.
ജിഎസ്ടി
ചിട്ടി വിളിച്ച തുകയില്‍ നിന്നാണ് ചരക്കു സേവന നികുതി (ജിഎസ്ടി) അടയ്ക്കേണ്ടത്. ഫോർമാൻ കമ്മീഷന്റെ 18 ശതമാനമാണ് ജിഎസ്ടിയായി നൽകേണ്ടത്. 2,500 രൂപ മാസ അടവുള്ള 40 മാസ ചിട്ടിയില്‍ 5,000 രൂപയാണ് ഫോര്‍മാന്‍ കമ്മീഷന്‍. 5,000 രൂപയുടെ 18 ശതമാനമായ 900 രൂപയാണ് ജിഎസ്ടിയായി നല്‍കേണ്ടത്. ഇതിനൊപ്പം 236 രൂപ ഡോക്യുമെന്റേഷന്‍ ചാർജും ഈടാക്കും. ചിട്ടി വിളിച്ച തുകയിൽ നിന്നാണ് ഇവ ഈടാക്കുക.
1 ലക്ഷം രൂപയുടെ ചിട്ടി 15,000 രൂപ കിഴിവിൽ വിളിച്ചാൽ 85,000 രൂപ നേടാം. ഇതിൽ നിന്ന് ജിഎസ്ടിയും ഡോക്യുമെന്റേഷൻ ചാർജും അടക്കം 1,136 രൂപ കുറച്ചാണ് ചിട്ടി വരിക്കാരന് ലഭിക്കുക. എപ്പോള്‍ വിളിച്ചാലും ഫോര്‍മാന്‍ കമ്മീഷന്റെ 18 ശതമാനം ജിഎസ്ടിയായി ഈടാക്കും.
ആദായ നികുതി
കെഎസ്എഫ്ഇ ചിട്ടി പണം വരുമാനമായി കണക്കാക്കുന്നില്ല. ഇതിനാൽ ആദായ നികുതി നൽകേണ്ടതില്ല. എന്നാൽ ചിട്ടി പണം കെഎസ്എഫ്ഇയിൽ തന്നെ സ്ഥിര നിക്ഷേപമിട്ടാൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം വർഷത്തിൽ 5,000 രൂപയില്‍ കൂടിയാല്‍ കെഎസ്എഫ്ഇ 10 ടിഡിഎസ് ഈടാക്കും. പാന്‍ കാര്‍ഡ് ഇല്ലാത്തവരാണെങ്കില്‍ 20 ശതമാനം തുക ഈടാക്കും. ഈ തുക ആദായ നികുതി വകുപ്പിലേക്ക് കൈമാറും.
കെഎസ്എഫ്ഇ ഒരു ബാങ്കിതര ധനകാര്യ സ്ഥാപനമായതിനാലാണ് പലിശ വരുമാനത്തിന് 5,000 രൂപ എന്ന പരിധി. സംസ്ഥാന ട്രഷറികളിലെ നിക്ഷേപത്തിനും ഇതേ പരിധിയാണ്. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ സൊസൈറ്റികള്‍ എന്നിവിടങ്ങളിലെ പലിശ വരുമാനം 40,000 രൂപ കഴിഞ്ഞാലാണ് നികുതി ബാധ്യത വരുന്നത്.
വാർഷിക വരുമാനം ആദായ നികുതി പരിധി കടക്കുന്നില്ലെങ്കിൽ മുതിര്‍ന്ന പൗരന്മാര്‍ 15എച്ച് ഫോമും 60 വയസിന് താഴെയുള്ളവര്‍ 15ജി ഫോമും സമര്‍പ്പിച്ചാല്‍ ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കാം. ഈടാക്കിയ നികുതി തിരികെ ലഭിക്കാന്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം.


Click it and Unblock the Notifications