വിപണി കാത്തിരുന്ന എല്‍ഐസി മെഗാ ഐപിഒയ്ക്കു വേണ്ടിയുള്ള അവസാനഘട്ട നടപടി ക്രമങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമിട്ടു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ സെബി (SEBI)യുടെ മുമ്പാകെ പ്രാഥമിക ഓഹരി വില്‍പനയ്ക്കു വേണ്ടിയുള്ള കരട് അപേക്ഷ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചു. എല്‍ഐസിയുടെ ഐപിഒയുമായി ബന്ധപ്പെട്ട് ഒരുപാട് റെക്കോഡുകളും സവിശേഷതകളും ഉണ്ടെങ്കിലും നിക്ഷേപകരെന്ന നിലയില്‍ മനസിലാക്കിയിരിക്കേണ്ട ചില റിസ്‌കുകളാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.
കോവിഡ് മഹമാരി കാരണം പ്രതിസന്ധി നേരിടുന്നതും പലിശ നിരക്കിലെ വ്യതിയാനവും കമ്പനിക്കെതിരായി നടക്കുന്ന നിയമ നടപടികളും അനുബന്ധ കക്ഷിയുമായുള്ള ഇടപാടുകളും (Related Party Transaction) കിട്ടാക്കടത്തില്‍ പ്രതിസന്ധിയിലായപ്പോള്‍ ഏറ്റടുത്ത ഐഡിബിഐയില്‍ വേണ്ടി വന്നേക്കാവുന്ന തുടര്‍ നിക്ഷേപങ്ങള്‍, കൂടാതെ പുറമേയുള്ള മറ്റ് കാരണങ്ങളും തുടങ്ങിയവയാണ് എൽഐസിയുടെ ഐപിഒയുമായി ബന്ധപ്പെട്ട പ്രധാന റിസ്ക് ഘടകങ്ങൾ. ചുവടെ 5 റിസ്കുകൾ വിശദീകരിക്കുന്നു.
- അനുബന്ധ കക്ഷി ഇടപാട്- 2019 സാമ്പത്തിക വര്‍ഷം 43,585 കോടിയുടേയും 2020-ല്‍ 25,172 കോടി രൂപയുടേയും 2022 സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള 6 മാസ കാലയളവില്‍ 17,075 കോടി രൂപയുടേയും അനുബന്ധ കക്ഷി ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇത് കമ്പനിയുടെ ആകെ വരുമാനത്തിന്റെ യഥാക്രമം 7.64%, 3.32%, 5.07% എന്നിങ്ങനെയാണ്. തുടര്‍ന്നും ഇത്തരം ഇടപാടുകള്‍ നടത്തേണ്ടി വരാം. എന്നാല്‍ അതിന്മേലുള്ള ഭവിഷ്യത്തുകളെ കുറിച്ച് ഉറപ്പ് പറയാനാകില്ലെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നു. (ഏറ്റെടുക്കല്‍, ഉപകമ്പനി, പങ്കാളിത്തം, നിക്ഷേപം തുടങ്ങിയവയൊക്കെ റിലേറ്റഡ് പാര്‍ട്ടി ട്രാന്‍സാക്ഷന് ഉദാഹരണങ്ങളാണ്).
- ഐഡിബിഐ ബാങ്കില്‍ വേണ്ടി വന്നേക്കാവുന്ന തുടര്‍ നിക്ഷേപം- 2019-ല്‍ കിട്ടാക്കടവും നിഷ്‌ക്രിയ ആസ്തികള്‍ പെരുകിയതും കാരണം പൊളിയുന്നതിന്റെ വക്കിലെത്തിയ ഐഡിബിഐ ബാങ്കിനെ സര്‍ക്കാര്‍ നിര്‍ദേശാനുസരണം 51 ശതമാനം ഓഹരികള്‍ ഏറ്റെടുത്തിരുന്നു. ഇതിനായി പോളിസി ഉടമകളുടെ ഫണ്ടില്‍ നിന്നും 4,743 കോടി രൂപ മുടക്കി. നിലവില്‍ ബാങ്കിന്റെ അവസ്ഥ മെച്ചപ്പെട്ടിട്ടുള്ളതിനാല്‍ കൂടുതല്‍ ഫണ്ട് ആവശ്യം വന്നേക്കില്ലെന്നാണ് എല്‍ഐസിയുടെ അനുമാനം. എന്നാല്‍ ഫണ്ട ബാങ്കിന് ആവശ്യമാകുന്ന സാഹചര്യം വന്നാല്‍ അത് ബാധ്യതയുമാകും.
- സെബി നിയമങ്ങള്‍ പാലിക്കാത്തത്- നിലവിലെ ചട്ടങ്ങള്‍ പ്രകാരം ഒന്നില്‍ കൂടുതല്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനികളില്‍ വോട്ടവകാശമുള്ള 10 ശതമാനം ഓഹരി പങ്കാളിത്തം അനുവദനീയമല്ല. എന്നാല്‍ എല്‍ഐസി മ്യൂച്ചല്‍ ഫണ്ട് അസറ്റ് മാനേജ്‌മെന്റില്‍ 45 ശതമാനവും ഐഡിബിഐ ബാങ്കില്‍ 51 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ഇത് സെബിയുടെ ശിക്ഷാ നടപടികള്‍ ക്ഷണിച്ചു വരുത്താവുന്ന വിഷയമാണ്.
- സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റേയും കാലാകാലങ്ങളില്‍ മാറാവുന്ന നയങ്ങളും എല്‍ഐസിയുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാം.
- ഏജന്റുമാരിലെ ആശ്രയത്വം- 2021 സാമ്പത്തിക വര്‍ഷത്തില്‍ എല്‍ഐസി നേടിയ പുതിയ പ്രീമിയത്തിന്റെ 94.78 ശതമാനവും ഏജന്റുമാര്‍ മുഖേനയാണ്. അതേസമയം, ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2 ലക്ഷം ഏജന്റുമാരുടെ സേവനം ഒഴിവാക്കിയിരുന്നു. സമാനമായി നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ മാത്രം 1.34 ലക്ഷം ഏജന്റുമാരേയും പിരിച്ചുവിട്ടു. ഐപിഒയ്ക്ക് തൊട്ടുമുമ്പ് ഓണ്‍ലൈന്‍ പോളിസി വില്‍പനക്കാരും സേവന ദാതാക്കളുമായ പോളിസിബാസാറുമായി എല്‍ഐസി ബിസിനസ് ധാരണയിലെത്തിയിരുന്നതും ശ്രദ്ധേയമായി.
അതേസമയം, എല്‍ഐസിയുടെ എംബഡഡ് വാല്യൂ 5.4 ലക്ഷം കോടി രൂപയായാണ് കരട് അപേക്ഷ പത്രികയില്‍ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ എല്‍ഐസിയുടെ മാര്‍ക്കറ്റ് വാല്യൂ വെളിപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഓഹരിയുടെ പ്രൈസ് ബാന്‍ഡും നിശ്ചയിച്ചിട്ടില്ല. എന്നാല്‍, 100 ശതമാനവും കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്‍ഐസിയുടെ 5 ശതമാനം പങ്കാളിത്തമാണ് ഐപിഒയിലൂടെ കൈമാറാന്‍ ഉദ്ദേശിക്കുന്നതെന്ന് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്‍ഐസിയുടെ ഓഹരി വില 400-നും 600-നും ഇടയില്‍ നിശ്ചയിക്കുമെന്നാണ് സൂചന.


Click it and Unblock the Notifications