മുകേഷ് അംബാനിയും റിലയൻസും എല്ലാവർക്കും സുപരിചിതമായ പേരുകളാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റൈ ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനി തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ സമ്പന്നന്‍. 104.7 ബില്യൺ ഡോളറാണ് 2022 ലെ അദ്ദേഹത്തിന്റെ ആസ്തി. പെട്രോളിയം, ടെലികോം ബിസിനസുകൾ നടത്തുന്ന ഇന്ത്യൻ വ്യവസായി എന്ന നിലയിലാണ് മുകേഷ് അംബാനി അറിയപ്പെടുന്നത്. വലിയ വ്യവസായി ആണെങ്കിലും കർഷകനായും അംബാനി സമ്പാദിക്കുന്നുണ്ട്. കർഷകനായ അംബാനിയുടെ കഥ വായിക്കാം.
അംബാനിയും മാമ്പഴവും
റിലയന്‍സും മാങ്ങയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് 90കളിലാണ്. 1997 ല്‍ ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസിന്റെ എണ്ണ ശുദ്ധീകരണ ശാലയുണ്ടാക്കുന്ന വായു മലിനീകരണം വലിയ വിഷയമായി. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ ലഭിച്ചതോടെ, മലിനീകരണം പിടിവിടുമെന്ന ഘട്ടത്തിൽ വിഷയത്തിനൊരു പരിഹാരം കാണാന്‍ റിലയന്‍സ് തീരുമാനിച്ചതാണ് മുകേഷ് അംബാനിയെ കർഷകനാക്കി മാറ്റുന്നത്.
മലിനീകരണ തോത് കുറയ്ക്കാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് ചുറ്റും മാമ്പഴ തോട്ടം ഒരുക്കുക എന്നതാണ് റിലയന്‍സിന്റെ ബുദ്ധിയിലുധിച്ചത്. ജാംനഗറിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് സമീപത്തെ 600 ഏക്കർ തരിശു ഭൂമിയിൽ 200 ഇനങ്ങളിലുള്ള 1.3 ലക്ഷം മാവിന്‍ തൈകളാണ് റിലയന്‍സ് അക്കാലത്ത് വെച്ചുപിടിപ്പിച്ചത്. വരണ്ട മണ്ണും ഉപ്പുവെള്ളത്തിന്റെ പ്രശ്നങ്ങളുമുള്ള ഇടത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റിലയൻസ് മാവിൻ തോട്ടം വികസിപ്പിച്ചത്.
ദീരുഭായ് അംബാനി ലഖിഭാഗ് അംമ്രായി
വരണ്ടുകിടന്ന ഭൂമി ഇന്ന് പച്ചപ്പിന്റെ പരവതാനി വിരിച്ചു കഴിഞ്ഞു. ദീരുഭായ് അംബാനി ലഖിഭാഗ് അംമ്രായി എന്നാണ് മാമ്പഴ തോട്ടത്തിന്റെ പേര്. റിലയന്‍സ് സ്ഥാപകന്‍ ദീരുഭായ് അംബാനിയുടെയും മുകള്‍ ഭരണാധികാരി അക്ബര്‍ 16ാം നൂറ്റാണ്ടില്‍ ബീഹാറിലെ ലഖിഭാഗില്‍ സ്ഥാപിച്ച മാമ്പഴ തോട്ടത്തിന്റെയും പേരുകള്‍ ചേര്‍ത്താണ് റിലയന്‍സ് തോട്ടത്തിന് പേരിട്ടത്. റിലയന്‍സ് പരിസ്ഥിതി പ്രശ്‌നം പരിഹരിക്കാന്‍ ആരംഭിച്ച മാമ്പഴ തോട്ടം 600 ഏക്കറിലാണ് വ്യാപിച്ചു കിടക്കുന്നത്.
കമ്പനിയുടെ ഡീസലിനേഷന്‍ പ്ലാന്റില്‍ നിന്ന് കടല്‍ വെള്ളം ശുദ്ധീകരിച്ച് കൊണ്ടുവരുന്ന വെള്ളം ഉപയോഗിച്ചാണ് തോട്ടത്തില്‍ നനയ്ക്കുന്നത്. തോട്ടത്തിന്റെ വിസ്തീര്‍ണം വലുതായതിനാലും വരണ്ട പ്രദേശമായിതിനാലും ജല സംഭരണവും തുള്ളി നന രീതികളും തോട്ടത്തില്‍ ഉപയോഗിക്കുന്നുണ്ട്. കേസര്‍, ആല്‍ഫോന്‍സ, രത്‌ന, സിന്ധു, നീലം, അമരപള്ളി തുടങ്ങിയ ഇന്ത്യൻ ഇനം മാങ്ങകള്‍ തോടത്തില്‍ വളര്‍ത്തുന്നുണ്ട്. അമേരിക്കന്‍ ഇനങ്ങളായ ടോമി ആട്കിന്‍സ്, കെന്റ് , ഇസ്രേയല്‍ ഇനങ്ങളായ ലിയി, കെയ്റ്റ്, മയ എന്നിവയും ജാംനഗറിലെ തോട്ടത്തിലുണ്ട്.
ജാംനഗർ ഫാംസ് പ്രൈവറ്റ് ലിമിറ്റഡ്
ജാംഗനറിലെ ദീരുഭായ് അംബാനി ലഖിഭാഗ് അംമ്രായി തോട്ടത്തിൽ നിന്നുമുള്ള മാമ്പഴങ്ങളുടെ വിലപനയ്ക്കായാണ് ജാംനഗർ ഫാംസ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചത്. മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിയാണ് ഈ തോട്ടത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. മാമ്പഴം കൂടാതെ കശുവണ്ടി, ചെറി, പേരക്ക, പുളി, ഔഷധ സസ്യങ്ങൾ എന്നിവയും തോട്ടത്തിൽ വളർത്തുന്നുണ്ട്.
2019-20 തില്‍ 49,658 ടൺ ആയിരുന്നു ഇന്ത്യയുടെ മാമ്പഴ കയറ്റുമതി. 2020-21 ൽ 27,187 ടണ്‍ ആയിരുന്നു കയറ്റുമതി. ഇതിൽ വലിയ ഭാഗം റിലയൻസാണ് കൈകാര്യം ചെയ്യുന്നത്. രാജ്യത്ത് ശരാശരി 3-4 ടൺ വിളവെടുപ്പാണ് ഒരു ഏക്കറിൽ നിന്ന് ലഭിക്കുന്നത്. എന്നാൽ റിലയൻസിന്റെ തോട്ടത്തിൽ ഇത് 6-8 ടണ്ണാണ്. ഈ വളർച്ച ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതി സ്ഥാപനമായി മാറാൻ റിലയൻസിന് സാധിച്ചു. RIL മാംഗോ എന്ന ബ്രാൻഡിലാണ് റിലയൻസ് മാമ്പഴം വിപണിയിലെത്തിക്കുന്നത്.


Click it and Unblock the Notifications