ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപിക്കുന്നതിനേക്കാൾ റിസ്ക് കുറവും സൗകര്യപ്രദവുമായ നിക്ഷേപമായാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെ കാണുന്നത്. ഫണ്ട് മാനേജർമാർ നിക്ഷേപകരുടെ പണം മികച്ച ഓഹരികളിൽ നിക്ഷേപിച്ച് ലാഭമുണ്ടാക്കുന്നതാണ് മ്യൂച്വൽ ഫണ്ട് എന്ന് ലളിതമായി പറയാം. ആയിരക്കണക്കിന് മ്യൂച്വൽ ഫണ്ട് പ്ലാനിൽ ഓരോരുത്തരുടെയും ലക്ഷ്യങ്ങൾക്ക് അനുസരിച്ചുള്ള ഫണ്ട് കണ്ടെത്തി നിക്ഷേപിക്കുകയാണ് വേണ്ടത്.
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ മുൻകാല പ്രകടനം ഫണ്ട് എങ്ങനെ പ്രവർത്തിക്കുന്നു, ഫണ്ട് മാനേജരുടെ പ്രകടനം വിലയിരുത്താനും സഹായിക്കും. എന്നാൽ ഇത് മാത്രം നിക്ഷേപത്തിനുള്ള ഘടകമാവുകയും അരുത്. കഴിഞ്ഞ 3 വർഷത്തെ പ്രകടനം നോക്കിയാൽ 1 ലക്ഷം രൂപയുടെ നിക്ഷേപത്തെ 4 ലക്ഷത്തിന് മുകളിലെത്തിച്ച ഫണ്ടാണ് ഐസിഐസിഐ പ്രുഡൻഷ്യൽ കമ്മോഡിറ്റീസ് ഫണ്ട് ഡയറക്ട്, ഗ്രോത്ത് പ്ലാൻ. ഇതിന്റെ പ്രകടനം നോക്കാം.

ഐസിഐസിഐ പ്യുഡന്‍ഷ്യല്‍ കമ്മോഡിറ്റീസ് ഫണ്ട്
2019 ഒക്ടോബർ 15 നാണ് സെക്ടറൽ ഫണ്ട് വിഭാഗത്തിൽ ഉൾപ്പെടുന്ന ഐസിഐസിഐ പ്യുഡന്‍ഷ്യല്‍ കമ്മോഡിറ്റീസ് ഫണ്ട് ഡയറക്ട് പ്ലാൻ ആരംഭിക്കുന്നത്. 844 കോടി രൂപയാണ് ഫണ്ടിന്റെ ആസ്തി. 5,000 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം. എസ്‌ഐപി നിക്ഷേപത്തിന് 100 രൂപ മതിയാകും. ഏപ്രില്‍ 6 പ്രകാരമുള്ള നെറ്റ് അസറ്റ് വാല്യു 28.07 രൂപയാണ്. ഡയറക്ട് പ്ലാനിന്റെ ചെലവ് അനുപാതം 1.03 ശതമാനമാണ്. 90 ദിവസത്തിനുള്ളിൽ നിക്ഷേപം പിൻവലിച്ചാൽ 1 ശതമാനം എക്സിറ്റ് ലോഡുണ്ട്.
ഫണ്ട് പ്രകടനം
മൂന്ന് വര്‍ഷത്തിനിടെ 62.13 ശതമാനം വാര്‍ഷിക റിട്ടേണ്‍ നല്‍കിയൊരു ഫണ്ടാണ് ഐസിഐസിഐ പ്യുഡന്‍ഷ്യല്‍ കമ്മോഡിറ്റീസ് ഫണ്ട് ഡയറക്ട് ഗ്രോത്ത് പ്ലാന്‍. ഒറ്റത്തവണയായി (lumpsum) നിക്ഷേപിച്ച 1 ലക്ഷം രൂപ മൂന്ന് വര്‍ഷത്തിനിടെ വളര്‍ന്ന് 4,27,896 രൂപയായി. 2023 മാര്‍ച്ച് 6 പ്രകാരമുള്ള കണക്കാണിത്. 2019 ഒക്ടോബറില്‍ ആരംഭിച്ച ഫണ്ട് ഇതുവരെ 34.56 ശതമാനം റിട്ടേണാണ് നല്‍കിയത്.
എസ്‌ഐപി നിക്ഷേപകര്‍ക്ക് മൂന്ന് മാസത്തിനിടെ 33.52 ശതമാനം റിട്ടേണ്‍ നല്‍കിയ ഫണ്ടാണിത്. 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി വഴി 3.60 ലക്ഷം രൂപ നിക്ഷേപിച്ചൊരാള്‍ക്ക് മൂന്ന് വര്‍ഷം കൊണ്ട് 5,79,598 രൂപ നേടാനായി. ഏപ്രില്‍ ആറിനുള്ള കണക്കാണിത്. ഫണ്ട് ആരംഭിച്ചത് മുതല്‍ 34.71 ശതമാനം റിട്ടേണ്‍ നല്‍കി.
പോര്‍ട്ട്‌ഫോളിയോ
ഐസിഐസിഐ പ്യുഡന്‍ഷ്യല്‍ കമ്മോഡിറ്റീസ് ഫണ്ടിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ 30 ഓഹരികളാണുള്ളത്. ഇതില്‍ ലാര്‍ജ് കാപ് ഓഹരികളാണ് 42.35 ശതമാനവും. ഏറ്റവും കൂടുതല്‍ നിക്ഷേപം ടാറ്റാ സ്റ്റീല്‍, ജെഎസ്ഡബ്ലു സ്റ്റീല്‍, അള്‍ട്ര ടെക് സിമെന്റ് എന്നിങ്ങനെയാണ്.
ആകെ നിക്ഷേപത്തിന്റെ 8 ശതമാനത്തിന് മുകളില്‍ ഈ കമ്പനികളിലാണ്. ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, അംബുജ സിമന്റ്‌സ്, ഹിന്‍ഡാല്‍കോ, ഗുജറാത്ത് ഗ്യാസ്, ഭാരത് പെട്രോളിയം, യുപിഎല്‍ എന്നിവയാണ് മുന്‍നിര നിക്ഷേപങ്ങള്‍.

അപകട സാധ്യത
മറ്റു ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ കൂടുതല്‍ റിസ്‌ക് സെക്ടറല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ഉണ്ടാകും. ഒരു സെക്ടറില്‍ മാത്രം നിക്ഷേപിക്കുന്നതിനാല്‍ വിപണി ഉയരുന്ന സമയത്ത് പോലും നഷ്ടം നേരിടേണ്ടി വന്നേക്കാം.
വെെവിധ്യവത്കരണം തീരെയില്ലാത്ത പോർട്ട്ഫോളിയോയാരിക്കും ഇത്തരം ഫണ്ടുകൾക്ക്. അതിനാല്‍ വിപണിയിലെ മാക്രോ ട്രെന്‍ഡുകള്‍ പോലും മനസിലാക്കാന്‍ സാധിക്കുന്നവര്‍ക്കും റിസ്‌കെടുക്കാന്‍ സാധിക്കുന്നവര്‍ക്കും മാത്രമെ സെക്ടറല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാവൂ.
ഐസിഐസിഐ പ്യുഡന്‍ഷ്യല്‍ കമ്മോഡിറ്റീസ് ഫണ്ടിന്റെ നിക്ഷേപം സിമന്റ്, സ്റ്റീല്‍ തുടങ്ങിയ കമ്മോഡിറ്റി ഓഹരികളിലാണ്. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ മാന്ദ്യം വരുമ്പോള്‍ ചരക്ക് വില കുറയാനും ഓഹരികൾ താഴേക്ക് പതിക്കാനും കാരണമാകും. ഇടിവ് പോര്‍ട്ട്ഫോളിയോയെ ബാധിക്കുകയും നെറ്റ് അസറ്റ് വാല്യു കുറയുകയും ചെയ്യും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications