റഷ്യയുടെ ഉക്രൈന്‍ അധിനിവേശവും തുടര്‍ന്നുള്ള യുദ്ധവും കൊണ്ട് ആഗോള വിപണികള്‍ ആകെ തളര്‍ന്നുനില്‍ക്കുകയാണ്. ഇന്ത്യയിലും ചിത്രം വ്യത്യസ്തമല്ല. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ കനത്ത വിറ്റഴിക്കലുകള്‍ക്ക് സെന്‍സെക്‌സും നിഫ്റ്റിയും ഇരയായി. എന്നാല്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും നിഫ്റ്റി എനര്‍ജി സൂചിക 10 ശതമാനത്തോളം മുന്നേറുകയാണ്.
ക്ലോസിങ് അടിസ്ഥാനപ്പെടുത്തി സൂചികയില്‍ പുത്തന്‍ ബ്രേക്കൗട്ട് പ്രതീക്ഷിച്ചു നില്‍ക്കുകയാണ് വിപണി വിദഗ്ധര്‍. ഹ്രസ്വകാല നിക്ഷേപകര്‍ക്ക് 'പണമുണ്ടാക്കാനുള്ള' സുവര്‍ണാവസരം എനര്‍ജി സ്റ്റോക്കുകളിലുണ്ടെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. ടാറ്റ പവര്‍, ഒഎന്‍ജിസി, ഗെയില്‍ തുടങ്ങിയ കമ്പനികളിലാണ് വിദഗ്ധര്‍ പച്ചക്കൊടി വീശുന്നത്.
അഞ്ച് സംസ്ഥാനങ്ങിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഏതുസമയത്തും കൂട്ടും. ഇന്ധനവിലവര്‍ധനവ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പുത്തന്‍ റാലിക്കായിരിക്കും നിഫ്റ്റി എനര്‍ജി സാക്ഷിയാവുക. മേല്‍പ്പറഞ്ഞ കമ്പനികളിലും വന്‍കുതിപ്പ് സംഭവിക്കും. ചോയിസ് ബ്രോക്കിങ്ങിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ നിഫ്റ്റി എനര്‍ജി സൂചികയിലുള്ള കാഴ്ച്ചപ്പാട് പങ്കുവെയ്ക്കുന്നുണ്ട്.
'റഷ്യ-ഉക്രൈന്‍ യുദ്ധത്തിന് പിന്നാലെ 10 ശതമാനത്തിനരികെ ഉയര്‍ച്ച നിഫ്റ്റി എനര്‍ജി കയ്യടക്കുന്നുണ്ട്. ക്ലോസിങ് അടിസ്ഥാനപ്പെടുത്തി 25,000 പോയിന്റ് നിലയില്‍ പുതിയ ബ്രേക്കൗട്ടിന് കളമൊരുങ്ങും. എനര്‍ജി സൂചികയില്‍ ബ്രേക്കൗട്ട് നടന്നുകഴിഞ്ഞാല്‍ ടാറ്റ പവര്‍, ഒഎന്‍ജിസി, ഗെയില്‍ പോലുള്ള ഗുണനിലവാരമുള്ള എനര്‍ജി സ്റ്റോക്കുകളില്‍ കുത്തനെയുള്ള കയറ്റം പ്രതീക്ഷിക്കാം', സുമീത് ബഗാഡിയ പറയുന്നു.
ഹ്രസ്വകാലയളവില്‍ നേട്ടം ലക്ഷ്യമിടുന്നവര്‍ക്ക് എനര്‍ജി സ്റ്റോക്കുകള്‍ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. സുമീത് ബഗാഡിയയുടെ അഭിപ്രായത്തോട് പ്രോഫിറ്റ്മാര്‍ട്ട് സെക്യുരിറ്റീസിന്റെ റിസര്‍ച്ച് മേധാവി അവിനാഷ് ഗോരാക്ഷ്‌കറിനും യോജിപ്പുണ്ട്.
'രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയാണ്. പെട്രോള്‍, ഡീസല്‍ വില ഇന്ത്യയില്‍ വര്‍ധിക്കേണ്ടതാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ സ്ഥിതിക്ക് ഇനി ഏതുനിമിഷവും ഇന്ധനവിലകള്‍ വര്‍ധിക്കാം. പെട്രോളിനും ഡീസലിനും വിലവര്‍ധനവ് നടപ്പിലാകുന്നപക്ഷം എണ്ണക്കമ്പനികളുടെ ഓഹരി വില ഉയരും', അവിനാഷ് ഗോരാക്ഷ്‌കര്‍ വിലയിരുത്തുന്നു.
ചാര്‍ട്ടില്‍ ബ്രേക്കൗട്ടിനുള്ള സാധ്യത വളരെ ശക്തമാണ്. നിക്ഷേപകര്‍ക്ക് ഈ ബ്രേക്കൗട്ട് മുതലെടുക്കാം. ഹ്രസ്വകാലം തൊട്ട് ഇടക്കാലയളവില്‍ മികച്ച ലാഭം കണ്ടെത്താനുള്ള അവസരമാണ് മുന്നോട്ടു രൂപംകൊള്ളുന്നതെന്നും അവിനാഷ് ഗോരാക്ഷ്‌കര്‍ നിര്‍ദേശിക്കുന്നു. എസ്എംസി ഗ്ലോബല്‍ സെക്യുരിറ്റീസിന്റെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് മുദിത് ഗോയല്‍ ഗെയിലിലാണ് 'ബൈ' റേറ്റിങ് നല്‍കുന്നത്.
'ചാര്‍ട്ടില്‍ ശക്തമായ പോസിറ്റീവ് ട്രെന്‍ഡാണ് ഗെയില്‍ ഇന്ത്യ രേഖപ്പെടുത്തുന്നത്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ നിക്ഷേപകര്‍ക്ക് ഗെയില്‍ ഓഹരികള്‍ വാങ്ങാം. ഹ്രസ്വകാലയളവില്‍ കമ്പനിയുടെ ഓഹരി വില 170 രൂപയിലേക്ക് എത്തും. ഇതേസമയം, 145 രൂപയില്‍ സ്റ്റോപ്പ് ലോസ് വെയ്ക്കണം', മുദിത് ഗോയല്‍ പറയുന്നു.
ടാറ്റ പവര്‍ ഓഹരികളിലാണ് ചോയിസ് ബ്രോക്കിങ്ങിന്റെ സുമീത് ബഗാഡിയ പ്രധാനമായും ഉറ്റുനോക്കുന്നത്. നിക്ഷേപകര്‍ ടാറ്റ പവര്‍ ഓഹരികള്‍ വാങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചുതുടങ്ങാം. 270 രൂപയാണ് സ്റ്റോക്കില്‍ ഇദ്ദേഹം പറയുന്ന അടിയന്തര ഹ്രസ്വകാല ടാര്‍ഗറ്റ്. എന്നാല്‍ 210 രൂപയില്‍ നിര്‍ബന്ധമായും സ്റ്റോപ്പ് ലോസ് കരുതാനും നിക്ഷേപകര്‍ വിട്ടുപോകരുത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications