കഴിഞ്ഞവാരം റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ ഭീകരത കണ്ടുകൊണ്ടാണ് ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടത്. മോശം തുടക്കം നിക്ഷേപകരുടെ ആധി വര്‍ധിപ്പിച്ചു. എന്നാല്‍ വാരാന്ത്യമായപ്പോഴേക്കും നേട്ടങ്ങളില്‍ കാലുറപ്പിക്കാന്‍ വിപണിക്ക് കഴിഞ്ഞു. 15,700 നിലവാരത്തില്‍ സ്ഥിരത കണ്ടെത്താനുള്ള നിഫ്റ്റിയുടെ ശ്രമങ്ങള്‍ വിജയകരമായി. ആഗോള വിപണികളിലെ അനിശ്ചിതത്വം തെല്ലൊന്നടങ്ങിയതോടെ അവസാന രണ്ടു ദിനങ്ങളില്‍ 'V' ആകൃതിയിലുള്ള തിരിച്ചുവരവാണ് ഇന്ത്യന്‍ വിപണി നടത്തിയത്.
പുതിയ വാരം 16,750-16,800 നിലയില്‍ നിഫ്റ്റി നിര്‍ണായകമായ പ്രതിരോധം നേരിടും. സൂചിക ഈ നില ഭേദിച്ചാല്‍ മാര്‍ച്ച് എട്ടിന് രേഖപ്പെടുത്തിയ 'ലോ' ആയിരിക്കും പുതിയ അടിത്തട്ട്. മറുഭാഗത്ത് വീണ്ടുമൊരു വീഴ്ച്ചയ്ക്കാണ് നിഫ്റ്റി ഇരയാവുന്നതെങ്കില്‍ 16,450 / 16,200 നിലവാരങ്ങളില്‍ സൂചിക അടിയന്തര പിന്തുണ കണ്ടെത്തും.
നടപ്പുവാരം പ്രധാന സൂചികകളില്‍ ചെറിയ ഏകീകരണം പ്രതീക്ഷിക്കാമെന്നാണ് ഏഞ്ചല്‍ വണിന്റെ ടെക്‌നിക്കല്‍ ആന്‍ഡ് ഡെറിവേറ്റീവ്‌സ് ചീഫ് അനലിസ്റ്റ് സമീത് ചാവന്റെ നിരീക്ഷണം. മാര്‍ക്കറ്റില്‍ 'കണ്‍സോളിഡേഷനാണ്' നടക്കുന്നതെങ്കില്‍ സ്‌റ്റോക്ക് അധിഷ്ഠിത നീക്കങ്ങളിലായിരിക്കണം നിക്ഷേപകരുടെ ശ്രദ്ധ. ഇങ്ങനെയൊരു അന്തരീക്ഷത്തില്‍ ഈ ആഴ്ച്ച നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന രണ്ടു സ്റ്റോക്കുകള്‍ നിര്‍ദേശിക്കുകയാണ് സമീത് ചാവന്‍.
എന്‍എംഡിസി
കഴിഞ്ഞ ഏതാനും മാസങ്ങളായി 'മെറ്റലുകള്‍ക്ക്' ശുക്രദശയാണ്. എന്നാല്‍ വിപണിയില്‍ എതിരാളികള്‍ക്കൊപ്പമുള്ള ചലനം കണ്ടെത്താന്‍ എന്‍എംഡിസിക്ക് (നാഷണല്‍ മിനറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍) കഴിഞ്ഞിരുന്നില്ല. പക്ഷെ ഇനി ചിത്രം മാറാം. കാരണം സമീപകാലത്തെ മാന്യമായ തിരുത്തലിന് ശേഷം എന്‍എംഡിസി ഓഹരികള്‍ ആരോഹണം തുടങ്ങിയിട്ടുണ്ട്. മാര്‍ച്ച് 11 -ന് പ്രതിദിന ചാര്‍ട്ടിലെ 'ബുള്ളിഷ് പെനന്റ്' പാറ്റേണിന് പുറത്തുകടക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. സ്റ്റോക്കില്‍ ഇടപാടുകളുടെ എണ്ണവും കാര്യമായി വര്‍ധിക്കുന്നുണ്ട്.
തിങ്കളാഴ്ച്ച 157.30 രൂപയിലാണ് എന്‍എംഡിസി ഓഹരിയിടപാടുകള്‍ ആരംഭിച്ചത്. ഹ്രസ്വകാലം കൊണ്ട് കമ്പനിയുടെ ഓഹരി വില 165 രൂപയിലേക്ക് ചുവടുവെയ്ക്കുമെന്നാണ് സമീത് ചാവന്റെ പ്രവചനം. ഇതേസമയം, 152.60 രൂപയില്‍ സ്റ്റോപ്പ് ലോസ് വെയ്ക്കാന്‍ വിട്ടുപോകരുതെന്ന മുന്നറിയിപ്പും ഇദ്ദേഹം നിക്ഷേപകര്‍ക്ക് നല്‍കുന്നുണ്ട്. ഹ്രസ്വകാലയളവില്‍ 5 ശതമാനം ഉയര്‍ച്ചയാണ് ഈ പൊതുമേഖലാ മെറ്റല്‍ സ്‌റ്റോക്കില്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 213.20 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 122 രൂപ വരെയുള്ള താഴ്ച്ചയ്ക്കും എന്‍എംഡിസി സാക്ഷിയാണ്. പിഇ അനുപാതം 4.26. ഡിവിഡന്റ് യീല്‍ഡ് 4.93 ശതമാനം.
ഗ്രാന്യൂള്‍സ് ഇന്ത്യ
പോയവാരം പ്രമുഖ ഫാര്‍മ സ്റ്റോക്കുകളെല്ലാം വിപണിയില്‍ നിറഞ്ഞ കയ്യടിയാണ് നേടിയത്. വെള്ളിയാഴ്ച്ചയാകട്ടെ, ഏതാനും മിഡ്-കാപ്പ്, സ്‌മോള്‍-കാപ്പ് ഫാര്‍മ ഓഹരികളും ഈ നിരയിലേക്ക് കടന്നെത്തി. ഇക്കൂട്ടത്തില്‍ ഒന്നാണ് ഗ്രാന്യൂള്‍സ് ഇന്ത്യ. പ്രതിദിന ചാര്‍ട്ടില്‍ '1-2-3' പാറ്റേണ്‍ ആണ് സ്റ്റോക്ക് കാഴ്ച്ചവെക്കുന്നത്. ഇടപാടുകളുടെ എണ്ണമാകട്ടെ, ശരാശരി പ്രതിദിന വോളിയത്തെക്കാള്‍ രണ്ടുമടങ്ങുമുണ്ട്. നിര്‍ണായകമായ ഹ്രസ്വകാല മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് ഗ്രാന്യൂള്‍സ് ഇന്ത്യ വെള്ളിയാഴ്ച്ച ക്ലോസ് ചെയ്തത്. ഈ പശ്ചാത്തലത്തില്‍ മറ്റു ഫാര്‍മ ഓഹരികള്‍ക്കൊപ്പം എത്താനുള്ള ശ്രമം സ്റ്റോക്കില്‍ പ്രതീക്ഷിക്കാം.
തിങ്കളാഴ്ച്ച 310.20 രൂപയിലാണ് കമ്പനി ഓഹരിയിടപാടുകള്‍ ആരംഭിച്ചത്. 305 രൂപ നിലവാരത്തില്‍ ഗ്രാന്യൂള്‍സ് ഇന്ത്യ ഓഹരികള്‍ വാങ്ങാമെന്നാണ് സമീത് ചവാന്‍ നല്‍കുന്ന നിര്‍ദേശം. സ്‌റ്റോക്കിലെ ഹ്രസ്വകാല ടാര്‍ഗറ്റ് 322 രൂപ. സ്റ്റോപ്പ് ലോസ് 294 രൂപ. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 404.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 265.20 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഗ്രാന്യൂള്‍സ് ഇന്ത്യ ഓഹരികള്‍ സാക്ഷിയാണ്. പിഇ അനുപാതം 17.86. ഡിവിഡന്റ് യീല്‍ഡ് 0.49 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications