സ്വർണാഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് ഏറ്റവും മികച്ച സമയമാണിത്. കസ്റ്റംസ് തീരുവ 6 ശതമാനമായി കുറയ്ക്കാനുള്ള ബജറ്റ് പ്രഖ്യാപനം വന്നതിന് ശേഷം വലിയ ഇടിവാണ് സ്വർണവിലയിലുണ്ടായത്. പവന് 2500 രൂപയ്ക്ക് മുകളിൽ വില കുറഞ്ഞു. അതുമാത്രമല്ല, കുറഞ്ഞ വില പിന്നീട് ഇതുവരെ മുകളിലേക്ക് ഉയർന്നില്ല എന്നതും ആശ്വാസം പകരുന്ന കാര്യമാണ്. അതേസമയം സ്വർണവിലയിലെ ഇടിവ് അധികകാലം തുടരില്ല എന്നാണ് മനസിലേക്കേണ്ടത്. കാരണം ആഗോള സ്വർണവില ഉയരുകയാണ്.
ഇന്നത്തെ സ്വർണവില
ഇന്നലെ പവന് 760 രൂപയും, ഗ്രാമിന് 95 രൂപയും താഴ്ന്നിരുന്നു. പവന് 51,200 രൂപ എന്ന നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 6,400 രൂപ. അതേ വിലയിൽ തന്നെ തുടരുകയാണ് ഇന്നും സ്വർണം. വിലയിൽ മാറ്റമില്ല. ഈ മാസം സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണ് ഇത്.
ഏഴു ദിവസം കൊണ്ട് പവൻ 3,800 രൂപയാണ് കുറഞ്ഞത്. ജൂലൈ 17 ന് രേഖപ്പെടുത്തിയ 55,000 രൂപയാണ് ഈ മാസത്തെ സ്വർണത്തിന്റെ ഏറ്റവും ഉയർന്ന നിലവാരം. 53,000 രൂപയിലായിരുന്നു സ്വർണം ഈ മാസം വ്യാപാരം ആരംഭിച്ചത്.

ആഭരണം വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 56,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണവില
ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,372.56 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ വിലമാറ്റങ്ങൾ ഡോളറിലായതിനാൽ തന്നെ നേരിയ വിലമാറ്റങ്ങൾ പോലും പ്രാദേശിക വിപണികളിൽ പ്രതിഫലിക്കും. ഡോളർ- രൂപ വിനിമയ നിരക്കിലെ മാറ്റങ്ങളും ഇവിടെ പ്രധാനമാണ്.
അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
ബജറ്റിൽ സ്വർണം- വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കുറച്ച നടപടിയാണ് നിലവിലെ പ്രാദേശിക വിലയിടിവിനു കാരണം. എന്നാൽ ആഗോള പ്രതിസന്ധികളും, ഡോളറിന്‍റെ വിനിമയ നിരക്കും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടു തന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.

ബജറ്റിലെ പ്രഖ്യാപനം
ബജറ്റില്‍സ്വര്‍ണം- വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കുറച്ച നടപടിയാണ് സ്വര്‍ണവില ഇടിയാന്‍വഴിവച്ചത്. സ്വര്‍ണത്തിന്റെയും, വെള്ളിയുടെയും കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍നിന്ന് 6 ശതമാനമായും, പ്ലാറ്റിനത്തിന്റേത് 6.4 ശതമാനമായുമാണ് കുറച്ചത്.
റെക്കോർഡ് വില മെയ് മാസത്തിൽ
സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.


Click it and Unblock the Notifications