സംസ്ഥാനത്ത് കല്യാണ സീസൺ ആരംഭിക്കാനിരിക്കുകയാണ്. ആഘോഷത്തിന് മാറ്റ് കൂട്ടാൻ അൽപ്പം സ്വർണം വാങ്ങാമെന്ന് കരുതി ജ്വല്ലറികളിലേക്ക് പോകുന്നവർ ഒന്ന് ശ്രദ്ധിക്കണം. കാരണം വിലകേട്ട് നെഞ്ച് തകരാനുള്ള എല്ലാ സാധ്യതകളും നിലവിലുണ്ട്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണ വില. പവൻ വില 360 രൂപ കൂടി 48,640 രൂപയിലെത്തി. ഗ്രാമിന്‍റെ വില 45 രൂപ വർദ്ധിച്ച് 6,080 രൂപയിലെത്തി. മാർച്ച് ഒൻപതിന് രേഖപ്പെടുത്തിയ പവന് 48,600 രൂപയെന്ന റെക്കാഡാണ് ചൊവ്വാഴ്ച തിരുത്തിയത്.

ഇന്നത്തെ സ്വർണ വില
പവന്‍റെ വില ഉടൻ 50,000 എന്ന മാന്ത്രിക സംഖ്യ കടക്കുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അതോടെ ആഭരണം വാങ്ങാൻ പോകുന്നവരുടെ കീശ കീറുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും ചെറിയ ആശ്വാസമെന്ന നിലയിൽ സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവുണ്ടായിട്ടില്ല. ഇന്നലെ രേഖപ്പെടുത്തിയ വിലയിൽ തന്നെയാണ് ഇന്നും വ്യാപാരം.
48,640 രൂപയാണ് ഒരു പൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 6,080 രൂപ.
ആഗോള സ്വർണ വില
ആഗോള സ്വർണ വിലയിൽ നേരിയ വർധനവുണ്ട്. ട്രോയ് ഔൺസിന് 1.85 ഡോളർ (0.09%) ഉയർന്ന് 2158.98 ഡോളർ എന്നതാണ് വില.
വില വർധനവിന്‍റെ കാരണം
ദീർഘ കാലത്തിന് ശേഷം ജപ്പാനിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഒഫ് ജപ്പാൻ നെഗറ്റീവ് പലിശ യുഗത്തിന് അവസാനം കുറിച്ചതാണ് ആഗോള വിപണിയിൽ പൊടുന്നനെ സ്വർണ വിലയിൽ കുതിപ്പുണ്ടാക്കിയത്. ഇന്ന് പുറത്തുവരുന്ന അമേരിക്കയിലെ ഫെഡറൽ റിസർവിന്‍റെ ധന നയമാണ് വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഇത്തവണ പലിശയിൽ മാറ്റമുണ്ടാകില്ലെങ്കിലും ഭാവി തീരുമാനങ്ങൾ സ്വർണത്തിന്‍റെ വിലയിൽ മാറ്റമുണ്ടാക്കിയേക്കും. അപ്രതീക്ഷിതമായി ഫെഡറൽ റിസർവ് നയത്തിൽ മാറ്റം പ്രഖ്യാപിച്ചാൽ അടുത്ത ദിവസങ്ങളിൽ സ്വർണ വില പവന് 50,000 രൂപ കടക്കാൻ ഇടയുണ്ട്.

കൂടിയത് 2,320 രൂപ
സംസ്ഥാനത്ത് കഴിഞ്ഞ 20 ദിവസത്തിനിടെ സ്വർണത്തിന് കൂടിയത് 2,320 രൂപയാണ്. 46,320 രൂപയായിരുന്നു മാർച്ച് 1-ലെ സ്വർണ വില. പിന്നീടുള്ള ദിവസങ്ങളിലും വില വർധിച്ചു. 5-ആം തീയ്യതിയാകുമ്പോഴേക്കും വില 47,560 രൂപയിലെത്തി. 7-ആം തീയ്യതിയാണ് സംസ്ഥാനത്ത് സ്വർണ വില ആദ്യമായി 48,000 രൂപ പിന്നിടുന്നത്. പിന്നീടുള്ള ദിവസങ്ങളിലും നേരിയ വർധനവ് സ്വർണ വിലയിലുണ്ടായി. 9-ആം തീയ്യതി സ്വർണ വില 48,600 ലേക്ക് കുതിച്ചുയർന്നു.
വിൽക്കുന്നവർക്ക് ലാഭം
വില കുതിച്ചുയർന്നതോടെ ആഭരണ വിൽപ്പനയിൽ ഇടിവുണ്ടായിട്ടുണ്ടെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. നിലവിലെ വിലയിൽ 1 പവൻ ആഭരണം വാങ്ങണമെങ്കിൽ 53,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പോഴാണിത്. ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലിയാണ് മിക്ക ജ്വല്ലറികളും ഈടാക്കുന്നത്. ഡിസൈന്‍ കൂടുന്ന ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും.
അതേ സമയം പഴയ സ്വർണം വിൽക്കുന്നവർക്ക് ലോട്ടറിയാണ്. കാരണം വില വർധിച്ചതോടെ 1 പവൻ സ്വർണാഭരണം വിൽക്കുമ്പോൾ കുറഞ്ഞത് 47000 രൂപ കിട്ടാന്‍ സാധ്യതയുണ്ട്. തങ്കത്തിന്‍റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണം സ്വീകരിക്കുക.
ഇറക്കുമതിയിൽ വർധനവ്
2024 ഫെബ്രുവരിയില്‍ ഇന്ത്യയുടെ ജെംസ് ആന്‍ഡ് ജ്വല്ലറി കയറ്റുമതിയില്‍ ഇടിവ്. 2023 ഫെബ്രുവരിയിലെ 29,748 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2024 ഫെബ്രുവരി മാസത്തില്‍ 11.26 ശതമാനം ഇടിഞ്ഞ് 26,511 കോടി രൂപയായി കുറഞ്ഞു. വ്യവസായ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത് വിട്ടത്.
അതേ സമയം രാജ്യത്തെ ഇറക്കുമതിയിൽ 133 ശതമാനത്തിന്‍റെ വർധനവുണ്ട്. 2023 ഫെബ്രുവരിയിലെ 21,728 കോടി രൂപയെ അപേക്ഷിച്ച് 2024 ഫെബ്രുവരിയില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 51,025 കോടി രൂപയായി വർധിച്ചു.


Click it and Unblock the Notifications