യുപിഐ അഥവാ യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് എന്നൊക്കെ പറഞ്ഞാൽ വേറെ ലോകമാണെന്ന് ആള് തെറ്റിദ്ധരിക്കും. ഗൂഗിൾ പേ, അതാണ് മലയാളി ശീലം. കടയിൽ കയറി സാധനം വാങ്ങി കഴിഞ്ഞാൽ ഗൂഗിൾ പേ ചെയ്യാമെന്ന് പറയുന്നതാണ് പുതിയ കാലത്തെ രീതി. ഫോൺ പേ, പേടിഎം, ആമസോൺ പേ എന്നിങ്ങനെ യുപിഐ സേവനം നൽകുന്ന കമ്പനി ഏതാണെങ്കിലും പൊതുവെയുള്ള പേര് ഗൂഗിൾ പേയാണ്. സംഗതി എന്താലായലും മാസന്തോറും യുപിഐ ഇടപാടുകൾ വർധിച്ചു വരികയാണ്.
ഒക്ടോബർ മാസത്തിൽ 17.16 ലക്ഷം കോടി രൂപ മൂല്യമുള്ള 11 ബില്യൺ ഇടപാടാണ് യുപിഐ വഴി നടന്നത്. സൗകര്യപ്രദമായ ഇടപാടിലേക്ക് മാറുമ്പോഴും പലരും യുപിഐ അക്കൗണ്ടുകൾക്ക് വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ല. ബാങ്കുകൾ വഴിയും തേഡ് പാർട്ടി ആപ്പ് വഴിയും യുപിഐ അക്കൗണ്ട് ഉണ്ടാക്കിയവരാണെങ്കിൽ അശ്രദ്ധ കുറവിന് വേണ്ട പണി കൊടുക്കാനാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യുടെ തീരുമാനം.

മാറ്റം ഇങ്ങനെ
ഉപയോഗത്തില്ലാത്ത യുപിഐ ഐഡികൾ നിർജ്ജീവമാക്കാനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. എല്ലാ ബാങ്കുകളും തേഡ് പാർട്ടി യുപിഐ സേവന ദാതാക്കളായ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം പോലുള്ള ആപ്പുകളും ഒരു വർഷത്തിലേറെയായി ഇടപാടുകൾ നടത്താത്ത യുപിഐ ഐഡികൾ കണ്ടെത്താനാണ് നിർദ്ദേശം.
ഡിസംബർ 31-ന് ശേഷം ഈ കാര്യത്തിൽ നടപടികളിലേക്ക് എൻപിസിഐ നടക്കും. അതായത് കഴിഞ്ഞ വർഷം ഇടപാട് നടത്താത്ത ഐഡികളായിരിക്കും എൻപിസിഐ ബ്ലോക്ക് ചെയ്യുക.
നടപടികൾ ഇങ്ങനെ
നിഷ്‌ക്രിയമായ യുപിഐ ഐഡിയും ഉപഭോക്താവ് ലിങ്ക് ചെയ്‌ത മൊബൈൽ നമ്പറും പുതിയ മാർഗ നിർദ്ദേശത്തിന് അനുസൃതമായി പേയ്മെന്റ് സർവീസ് പ്രൊവൈഡർ (പിഎസ്പി) ബാങ്കുകളും എല്ലാ മൂന്നാം കക്ഷി ആപ്പുകളും പരിശോധിച്ചുറപ്പിക്കും. യുപിഐ ഐഡി ഉപയോഗിച്ച് ക്രെഡിറ്റ്, ഡെബിറ്റ് ഇടപാടുകൾ നടന്നിട്ടില്ലെങ്കിൽ ഐഡികൾ ക്ലോസ് ചെയ്യാനാണ് തീരുമാനം.
പുതിയ വർഷം മുതൽ ഉപഭോക്താക്കൾക്ക് പഴയ ഐഡികൾ ഉപയോഗിച്ച് ഇടപാട് നടത്താൻ കഴിയില്ല. ഉപയോഗത്തില്ലാത്ത യുപിഐ ഐഡികൾ തിരിച്ചറിയാൻ പിഎസ്പി ബാങ്കുകൾക്കും മൂന്നാം കക്ഷി ആപ്പുകൾക്കും എൻപിസിഐ ഡിസംബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.
സുരക്ഷയ്ക്ക് പ്രാധാന്യം
നിങ്ങളുടെ യുപിഐ ഐഡി നിർജ്ജീവമാക്കുന്നതിന് മുൻപ് ബന്ധപ്പെട്ട ബാങ്കുകൾ ഇമെയിൽ വഴിയോ എസ്എംഎസ് സന്ദേശത്തിലൂടെയോ ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകും. സുരക്ഷ കൂടുതൽ ഉറപ്പാക്കുന്നതിനായാണ് നിർജീവമായ യുപിഐ ഐഡികൾ ബ്ലോക്ക് ചെയ്യുന്നതെന്നാണ് എൻപിസിഐ വിശദമാക്കുന്നത്.
ഇടയ്ക്കിടെ മൊബൈൽ നമ്പർ മാറുന്നവർ യുപിഐ ഐഡി ഡീആക്ടിവേറ്റ് ചെയ്യാതെ വിടുന്നത് തെറ്റായ ഇടപാടിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ടെന്നാണ് എൻപിസിഐ പറയുന്നത്. അതിനാൽ തെറ്റായ വ്യക്തിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറുന്നത് പോലുള്ള തെറ്റുകൾ നിയന്ത്രിക്കാൻ ഇത് സഹായിക്കുമെന്നാണ് എൻപിസിഐ പ്രതീക്ഷിക്കുന്നത്.
തെറ്റായ ഐഡിയിലേക്ക് പണമയച്ചാൽ
തെറ്റായ യുപിഐ ഐഡി നൽകുകയും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റായി പണം അയയ്ക്കുകയും ചെയ്താൽ പണം വീണ്ടെടുക്കാനാകും. ഇതിനായി പണമിടാപാട് നടത്തിയ യുപിഐ ആപ്പിലും എൻപിസിഐ വഴിയും പരാതി നൽകാം. ഉപയോഗിക്കുന്ന പേയ്‌മെന്റ് സംവിധാനത്തിലാണ് ആദ്യം പരാതി നൽകേണ്ടത്. പേടിഎം, ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ ആപ്ലിക്കേഷനുകളുടെ കസ്റ്റമർ സർവീസിൽ ഇടപാട് റിപ്പോർട്ട് ചെയ്യണം. എൻപിസിഐ പോർട്ടലിലെ ഡിസ്പ്യൂട്ട് റിഡ്രസൽ മെക്കാനിസം എന്ന ടാബിലും പരാതി നൽകാം.
പരാതി നൽകുന്ന സമയത്ത് ഇടപാട് വിശദാംശങ്ങൾ, മെയിൽ ഐഡി, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകണം, എൻപിസിഐ വെബ്സൈറ്റിൽ പരാതി നൽകുന്ന ഭാഗത്ത് മറ്റൊരു അക്കൗണ്ടിലേക്ക് തെറ്റായി ട്രാൻസ്ഫർ ചെയ്ത ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കും.
പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് അപ്‌ലോഡ് ചെയ്‌ത് പരാതി സമർപ്പിക്കുകയും വേണം. പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കിൽ, പരാതിക്കാരന് പേയ്‌മെന്റ് സർവീസ് പ്രൊവൈഡർ ബാങ്കിന് പരാതി നൽകാം. യുപിഐ സേവനം നൽകുന്ന ബാങ്കാണിത്. തുടർന്ന് ആർബിഐയുടെ ബാങ്കിംഗ് ഓംബുഡ്‌സ്മാനിലും പരാതി നൽകാം.


Click it and Unblock the Notifications