ഓണം ബംപറിന്റെ ആവേശം കൊടുമുടിയിലേക്ക് അടുക്കുകയാണ്. സെപ്റ്റംബർ 20 തിന് നറുക്കെടുക്കുന്ന ഓണം ബംപറിൽ ടിക്കറ്റ് സ്വന്തമാക്കാൻ ഇത്തവണ നല്ല തിരക്കുണ്ട്. 68 ലക്ഷത്തോളം ടിക്കറ്റുകളാണ് കഴിഞ്ഞ ദിവസം വരെ ഓണം ബംപറിന്റേതായി വിറ്റുപോയത്. 80 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ച ഇത്തവണ നറുക്കെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ആവശ്യക്കാരേറുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ.
ടിക്കറ്റിനെ ആകർഷകമാക്കുന്നത് ഓണം ബംപറിന്റെ സമ്മാന ഘടനയാണ്. ബംപർ ജേതാവടക്കം 21 പേർ ഇത്തവണ ലോട്ടറി വഴി കോടീശ്വരന്മാരാകും. ഇതോടൊപ്പം ലക്ഷങ്ങളുടെ സമ്മാനങ്ങൾ വെറെയും. അതിനാൽ തന്നെ വിൽപ്പന പൊടിപൊടിക്കുകയാണ്. ഇത്തവണയും ഷെയറിട്ട് ലോട്ടറിയെടുക്കുകയെന്ന തന്ത്രം പയറ്റുന്നവർ കുറവല്ല. തൊട്ട് മുൻപ് കഴിഞ്ഞ മൺസൂൺ ബംപറിൽ ഭാഗ്യം വന്നതും ഷെയറിട്ട് ലോട്ടറിയെടുത്തവർക്കാണ്.
ടിക്കറ്റ് വില 500 രൂപയായതിനാലും സംഘമായി ടിക്കറ്റെടുക്കുന്നവർ ധാരളമാണ്. 500 രൂപ വഴി നാലോ അഞ്ചോ ടിക്കറ്റിന്റെ ഭാഗമാകാമെന്നതും സമ്മാന സാധ്യത വർധിപ്പിക്കാമെന്നതും ഇത്തരത്തിൽ ലോട്ടറിയെടുക്കുന്നതിന്റെ നേട്ടമാണ്. കൂട്ടമായി ലോട്ടറിയെടുത്തവരും ലോട്ടറിയെടുക്കാനിരിക്കുന്നവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ നോക്കാം.

ഷെയറിട്ട് ലോട്ടറിയെടുത്താൽ ഉടമ ആര്?
ലോട്ടറി ടിക്കറ്റ് ഷെയറിട്ട് വാങ്ങുന്നതിന് തടസങ്ങളൊന്നുമില്ല. ലോട്ടറി ടിക്കറ്റ് വാങ്ങിയാൽ ഇതിന്റെ ഉത്തരവാദിത്വം ആർക്കാണെന്നതാണ് അപ്പോഴുള്ള ചോദ്യം. ഇത് ലോട്ടറിയെടുത്തവർ ശ്രദ്ധിക്കണം. ലോട്ടറിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കാൻ ടിക്കറ്റ് വാങ്ങിയാലുടന്‍ ടിക്കറ്റിന്റെ മറുഭാഗത്ത് സ്വന്തം പേരും മേല്‍വിലാസവും ഒപ്പും രേഖപ്പെടുത്തുകണം. ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ തിരികെ ലഭിക്കാനും സമ്മാനത്തിന് ക്ലെയിം ചെയ്യാനും ഇത് ഉപകരിക്കും. ഒന്നിച്ച് ടിക്കറ്റെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
സമ്മാനമടിച്ചാൽ
ഒന്നിച്ചെടുത്ത ടിക്കറ്റിൽ, ടിക്കറ്റിന്റെ ഉത്തരവാദിത്വം ഒരാൾ ഏറ്റെടുക്കുന്നത് പോലെ ലോട്ടറിൽ സമ്മാനം അടിച്ചാൽ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തണം. ഷെയറിട്ടെടുത്ത ടിക്കറ്റിനാണ് സമ്മാനമെങ്കിൽ ടിക്കറ്റെടുത്തവരിൽ തന്നെയാണ് സമ്മാനം പങ്കിട്ടെടുക്കാനുള്ള ഉത്തരവാദിത്വവും. സമ്മാനര്‍ഹമായ ടിക്കറ്റ് ഒരാളെ ഏൽപ്പിച്ച സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്താം. ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങി ആ അക്കൗണ്ടിലേക്ക് സമ്മാനത്തുക കൈപ്പറ്റുകയും ചെയ്യാം.
സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാന്‍ ഒരാളെ ചുമതലപ്പെടുത്തുക. എന്നാല്‍ ബാങ്ക് അക്കൗണ്ടില്‍ പേരു ചേര്‍ത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കുകയും വേണം. ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പില്‍ ഹാജരാക്കണം.
എവിടെ നിന്ന് സമ്മാനം ലഭിക്കും
സമ്മാനാർഹമായ ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റില്‍ ഹാജരാക്കി സമ്മാനം വാങ്ങാം. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ ദേശസാല്‍കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്ക്, സംസ്ഥാന, ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളിലും സ്വീകരിക്കും.
സമ്മാനം ഗ്രാൻഡാണ്
ഓണം ബംപറിന് ഇത്തവണയും ഒന്നാം സമ്മാനത്തിൽ മാറ്റമില്ലെങ്കിലും ആകെ സമ്മാനത്തിൽ കാര്യമായ മാറ്റമുണ്ട്. 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്. രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനമായി 20 പേർക്ക് 50 ലക്ഷം രൂപ വീതവും നൽകും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം പത്ത് പേർക്കാണ് ലഭിക്കുക.
അഞ്ചാം സമ്മാനം 10 പേർക്ക് 2 ലക്ഷം രൂപ വീതം ലഭിക്കും. ഇത്തവണ മൊത്തത്തിലുള്ള സമ്മാനത്തുകയിൽ വർധനവുണ്ട്. 125 കോടി 54 ലക്ഷം രൂപയാണ് ആകെ സമ്മാന തുക.


Click it and Unblock the Notifications