ഡിജിറ്റൽ പേയ്മെന്റിൽ സൗജന്യം തീരുന്നു; ഇടപാടുകൾക്ക് ഇനി ഫീസ് ഈടാക്കും; അറിയേണ്ടതെല്ലാം
മൊബൈൽ റീചാർജിന് ഇന്ന് ആരും കടകളിലേക്ക് പോകാറില്ല. ഇന്റർനെറ്റും യുപിഐയും ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളും വന്നതോടെ ഫോണിൽ തന്നെയായി മൊബൈൽ റീചാർജുകൾ. വീട്ടിലെ വൈദ്യുത ബിൽ, ഡിഷ് റീചാർജ് തുടങ്ങി പറ്റാവുന്നതെന്തിനും ഇന്ന് ആശ്രയിക്കുന്നത് ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളെയാണ്. ഡിജിറ്റല്‍ പെയ്‌മെന്റ് ആപ്പുകളിലെ ക്യാഷ്ബാക്ക് സൗകര്യങ്ങളായിരുന്നു റീചാർജിനും ബിൽ അടയക്കാനും ഇവയെ ആശ്രയിക്കുന്നതിന് പിന്നിലെ കാരണം.
എന്നാൽ ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളിലെ പുതിയ തീരുമാനം ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും. ഡിജിറ്റൽ പെയ്മെന്റ് ആപ്പുകളിലെ വ്യത്യസ്ത ഇടപാടുകൾക്ക പ്ലാറ്റ്ഫോം ഫീ എന്ന പേരിൽ ചാർജ് ഈടാക്കുകയാണ് പ്രമുഖ കമ്പനികൾ. ഇത്രയും നാളും സൗജന്യമായി ലഭിച്ചു കൊണ്ടിരുന്ന സേവനങ്ങൾക്കാണ് നിരക്ക് ഈടാക്കുന്നത്. ബില്ല് പേയ്മെന്റ്, മൊബൈൽ റീച്ചാർജ്, മറ്റ് റീച്ചാർജുകൾ എന്നീ ഇടപാടുകൾക്കാണ് പ്ലാറ്റ്ഫോം ഫീ ഈടാക്കുക. നിലവിൽ പേടിഎം, ഫോൺ പേ എന്നീ കമ്പനികളാണ് പ്ലാറ്റ്ഫോം ഫീ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്ലാറ്റ്ഫോം ഫീ
ഡിജിറ്റല്‍ പെയ്‌മെന്റ് ആപ്പുകള്‍ തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിച്ച് ഇടപാട് നടത്തുന്നതിന് ഈടാക്കുന്ന നിരക്കാണിത്. ജിഎസ്ടി നിരക്ക് കൂടി ഉള്‍പ്പെടുത്തിയാണ് പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുക. പെയ്‌മെന്റ് ആപ്പില്‍ നിന്നുള്ള സേവനം റദ്ദായാല്‍ റീച്ചാര്‍ജ് തുകയും പ്ലാറ്റ്‌ഫോം ഫീസും തിരികെ ലഭിക്കും. ജിഎസ്ടി അടക്കമുള്ള തുകയാണ് തിരികെ ലഭിക്കുക.
പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കിയതോടെ ബില്‍ പെയ്‌മെന്റ് മൊബൈല്‍ റീച്ചാര്‍ജ് പോലുള്ള സേവനങ്ങള്‍ക്ക് അധിക നിരക്ക് നല്‍കേണ്ടി വരും. ചില ആപ്പുകളിൽ പ്രോസസ്സിംഗ് ഫീസ്, കൺവീനിയൻസ് ഫീസ് എന്ന പേരിലും ചാർജ് ഈടാക്കുന്നുണ്ട്.
എത്ര തുക വരെ ഈടാക്കും
പേടിഎം വാലറ്റിലെ തുക ഉപയോഗിച്ചാല്‍ മാത്രമല്ല, യുപിഐ വഴിയോ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാലോ അധിക നിരക്ക് നല്‍കണം. പേടിഎം ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയുമുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കും.
ഓരോ പേയ്‌മെന്റ് ആപ്പിലും വ്യത്യസ്ത നിരക്കിലാണ് പ്ലാറ്റ് ഫോം നിരക്ക് ഈടാക്കുന്നത്.
പേടിഎമ്മില്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍, 100 രൂപയില്‍ കൂടുതലുള്ള റീചാര്‍ജുകള്‍ക്ക് 1 രൂപയാണ് പ്ലാറ്റ്‌ഫോം നിരക്കായി ഈടാക്കുന്നത്. ഫോണ്‍പേയില്‍ 50 രൂപയില്‍ കൂടുതലുള്ള റീചാര്‍ജുകള്‍ക്ക് 1 രൂപയും 100 രൂപയില്‍ കൂടുതലുള്ള റീചാര്‍ജുകള്‍ക്ക് 2 രൂപയും പ്ലാറ്റ്‌ഫോം ഫീ ഈടാക്കും.
മുകളില്‍ പറഞ്ഞ തുകയില്‍ കുറഞ്ഞ റീചാര്‍ജുകള്‍ക്ക് പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കില്ല. ഇതുപ്രകാരം എയര്‍ടെലിന്റെ 296 രൂപയുടെ മൊബൈല്‍ റീചാര്‍ജ് ചെയ്യാൻ പേടിഎമ്മിൽ 297 രൂപ നൽകണം. ഫോണ്‍പെയില്‍ നിന്ന് 298 രൂപയാണ് ഇതേ റീചാർജിന് ഈടാക്കുക.
ഇനി ലാഭം എവിടെ
രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് വിപണിയില്‍ കൂടുതല്‍ ഉപഭോക്താക്കളുള്ള ആപ്പുകളാണ് അധിക ചാര്‍ജ് ഈടാക്കുന്നത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റിന്റെ 80 ശതമാനം ഇടപാടുകളും 2 ആപ്പുകളുടെ കൈയ്യിലാണ്.
2022 ഏപ്രിൽ വരെയുള്ള കണക്ക് പ്രകാരം 47 ശതമാനം ഇടപാടുകളാണ് ഫോണ്‍ പേ വഴി നടക്കുന്നത്. 34 ശതമാനം ഇടപാടുകളുമായി ഗൂഗിള്‍ പേ രണ്ടാം സ്ഥാനത്തുണ്ട്. 15 ശതമാനമാണ് പേടിഎമ്മിന്റെ വിപണി വിഹിതം.
ഉപഭോക്തക്കള്‍ക്ക് അധിക നിരക്ക് ഒഴിവാക്കാന്‍ പ്ലാറ്റ് ഫോം ഫീസ് ഈടാക്കാത്ത ആപ്പുകളെ തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് ഗൂഗിള്‍ പേ, ആമസോണ്‍ പേ തുടങ്ങിയ നിലവില്‍ പ്ലാറ്റ്‌ഫോം ഫീസ്, പ്രോസസ്സിംഗ് ഫീസ്, കൺവീനിയൻസ് ഫീസ് എന്നീ പേരുകളിൽ യാതൊരു ചാർജും ഈടാക്കുന്നില്ല. മൊബൈല്‍ സേവനദാതാക്കളുടെ ആപ്പ് ഉപയോഗിച്ച് നേരിട്ടും ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ് ചെയ്യാം.


Click it and Unblock the Notifications


