റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ രൂപീകരണ യോഗത്തിലെ റിപ്പോ നിരക്ക് ഉയര്‍ത്തിയ വാര്‍ത്തയുടെ ക്ഷീണത്തിലാണ് പലരും. വായ്പയ്ക്ക് പലിശ നിരക്ക് ഉയരുന്നത് എല്ലാവരെയും പ്രതികൂലമായാണ് ബാധിക്കുക. ഇതേ വാര്‍ത്താ സമ്മേളനത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് നടത്തിയ മറ്റൊരു പ്രഖ്യാപനം എല്ലാവര്‍ക്കും സന്തോഷമുണ്ടാക്കുന്നതാണ്. ഇനി അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്താമെന്ന തീരുമാനം വന്നതും ഇതേ പത്രസമ്മേളനത്തിലാണ്. ഡെബിറ്റ് കാർഡുകൾക്കൊപ്പം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും യുപിഐ സേവനങ്ങൾ ഇനി നടത്താൻ സാധിക്കും. എളുപ്പത്തിൽ ഉപയോഗിക്കാമെന്നതാണ് യുപിഐ സേവനങ്ങളിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാട് കുറച്ച് സങ്കീർണാമാണ്. ഇടപാട് സമയം മുഴുവൻ കാർഡ് കയ്യിൽ കരുതുകയും ഇടപാട് സമയത്ത് സ്വൈപ്പ് ചെയ്ത് ഉപയോഗിക്കുകയും വേണം. എന്നാൽ യുപിഐ സേവനങ്ങൾക്ക് കയ്യിലെ മൊബൈൽ ഫോൺ മാത്രം മതി.
ക്രെഡിറ്റ് കാർഡും യുപിഐയും
നിലവില്‍ സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് യുപിഐ സേവനങ്ങള്‍ നടത്തുന്നത്. എന്നാല്‍ പുതിയ നിര്‍ദ്ദേശ പ്രകാരം ഇനി മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും യുപിഐ ഇടപാടുകള്‍ നടത്താനാകും. റൂപേ ക്രെഡിറ്റ് കാർഡുകൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുക. യുപിഐ സേവനം രാജ്യത്ത് വര്‍ധിപ്പിക്കുകയെന്ന ഉദ്യേശത്തോടെയാണ് ആദ്യ ഘട്ടത്തില്‍ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിക്കുന്നത്. രാജ്യത്ത് 26 കോടി ഉപഭോക്താക്കളാണ് യുപിഐഉപയോഗിക്കുന്നതെന്നാണ് കണക്ക്. 5 കോടി വ്യാപാരികൾ യുപിഐ സേവനം ഉപയോഗപ്പെടുത്തുന്നു. 2022 മേയ് മാസത്തില്‍ മാത്രം 594.63 കോടി ഇടപാട് യുപിഐ വഴി നടത്തി. 10.40 ലക്ഷം കോടി രൂപയുടെ ഇടപാടാണ് ഇത്തരത്തിൽ ഒരു മാസം നടത്തിയത്. നിലവില്‍ യുപിഐ ഇടപാടുകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ചാര്‍ജ് ഒന്നുമില്ല. ഇതാണ് കൂടുതൽ പേരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇത്തരത്തിൽ ഇടപാടുകൾ വർധിപ്പിക്കുകയാണ് യുപിഐയും ക്രെഡിറ്റ് കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന്റെ മുഖ്യ കാരണം.
നിരക്ക്
യുപിഐ ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിച്ച യുപിഐ ഇടപാടുകൾക്ക് ചാർജ് ഉണ്ടാവുമോയെന്നതാണ് ചോദ്യം. ഇതിന് വാർത്താ സമ്മേളനത്തിൽ ആർബിഐ വ്യക്തത വരുത്തിയിട്ടില്ല. കച്ചവടക്കാരന്‍ ഓരോ യുപിഐ ഇടപാടിനും നിശ്ചിത ശതമാനം തുക നൽകേണ്ടതുണ്ട്.
ഇത് ബാങ്കും സര്‍വീസ് പ്രൊവൈഡറും വീതിച്ചെടുക്കുന്നതാണ് രീതി. 2020 ജനുവരി ഒന്നിന് ഇറങ്ങിയ ഉത്തരവ് പ്രകാരം റൂപേ ഡെബിറ്റ് കാര്‍ഡുകള്‍ ഈ നിരക്ക് ഈടാക്കുന്നില്ല. ഇത്തരം ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കില്ലെന്ന്താണ് രാജ്യത്ത് യുപിഐ സേവനങ്ങൾ വർധിക്കാൻ കാരണം. ക്രെഡിറ്റ് കാര്‍ഡ് നിരക്ക് സംബന്ധിച്ച് തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുപിഐയും റൂപേ ക്രെഡിറ്റ് കാർഡും ബന്ധിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള യുപിഐ പണമിടപാട് നടത്താന്‍ സാധിക്കുകയുളളൂ. സാങ്കേിതിക പ്രശ്നങ്ങൾ തീർക്കാൻ റിസർവ് ബാങ്ക് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ ബന്ധപ്പെട്ടിട്ടുഇണ്ട്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് റൂപേ കാർഡ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ഇന്ത്യൻ ഡെബിറ്റ് കാർഡ് വിപണിയുടെ 60 ശതമാനവും നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. ക്രെഡിറ്റ് കാർഡിൽ വിസാ, മാസ്റ്റർ കാർഡ് എന്നിവരാണ് മുന്നിൽ. പഞ്ചാബ് നാഷണൽ ബാങ്ക്, ഐഡിബിഐ ബാങ്ക്, യൂണിയൻ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് എന്നിവയാണ് റൂപേ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന ബാങ്കുകൾ.
Also Read: ഇതാണ് പലിശ! പോസ്റ്റ് ഓഫീസിന് മുന്നിൽ ബാങ്കും മുട്ടുകുത്തി; അറിയാം ഈ നിക്ഷേപ 'ഭീകരനെ'