സുരക്ഷിത നിക്ഷേപം തേടുന്നവർ തിരഞ്ഞെടുക്കുന്നത് ബാങ്ക് നിക്ഷേപങ്ങളെയാണ്. സഹകരണ ബാങ്ക് മുതൽ സ്മോൾ ഫിനാൻസ് ബാങ്കുകൾ വരെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി ബാങ്കുകൾ ഇന്നുണ്ട്. നിരവധിയായ ബാങ്കുകളുള്ള നാട്ടിൽ ഏറ്റവും സുരക്ഷിതം ഏതാണെന്ന് പലർക്കും സംശയമുണ്ടാകും. പൊതുമേഖലാ ബാങ്കുകൾ എന്നാകും ചിലർ ധരിച്ചു വെച്ചിരിക്കുന്നത്. ഇത് അനുസരിച്ച് പൊതുമേഖലാ ബാങ്കുകളെ നിക്ഷേപത്തിന് ആശ്രയിക്കുന്നവർ കൂടുതലാണ്. എന്നാൽ സ്വകാര്യ ബാങ്കുകൾ അത്രയ്ക്ക് മോശക്കാരാണോ?.
കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ ബാങ്കിംഗ് സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഡൊമസ്റ്റിക്ക്- സിസ്റ്റമാറ്റിക്ക് ഇംപോർട്ടന്റ് ബാങ്കുകൾ എന്ന നിലയ്ക്കാണ് ഇവയെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ ഒരു പൊതുമേഖലാ ബാങ്കും 2 സ്വകാര്യ ബാങ്കുകളുമാണ് ഉൾപ്പെടുന്നത്. വിശദാംശങ്ങൾ ചുവടെ നോക്കാം.

ഡൊമസ്റ്റിക്ക്- സിസ്റ്റമിക്കലി ഇംപോർട്ടന്റ് ബാങ്ക്
പരാജയപ്പെട്ടാൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ ബാധിക്കുന്ന ബാങ്കുകളെയാണ് സിസ്റ്റമിക്കലി ഇംപോർട്ടന്റ് ബാങ്ക് എന്ന പട്ടികയിൽ ഉൾപ്പെടുത്തുന്നത്. പരാജയപ്പെടാൻ പാടില്ലാത്ത അത്രയും വലുപ്പമുള്ള ബാങ്കുകളാണ് ഇവയെന്ന് ചുരുക്കും. ഈ പദവിയിലുള്ള ബാങ്കുകൾക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാരിന്റെ പിന്തുണ ലഭിക്കും. ഇതിനാൽ തന്നെ ഇവയെ സുരക്ഷിതമായ ബാങ്കുകളായാണ് കണക്കാക്കുന്നത്. ഇവിടെ നിക്ഷേപിക്കുന്നതിനും ലഭിക്കും സുരക്ഷിതത്വം.
ഏതൊക്കെ ആ ബാങ്കുകൾ
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ മൂന്ന് ബാങ്കുകളെയാണ് ഡൊമസ്റ്റിക്ക്- സിസ്റ്റമിക്കലി ഇംപോർട്ടന്റ് ബാങ്ക് എന്ന പട്ടികയിൽ ഉൾപ്പെടുത്തിയിക്കുന്നത്. പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്വകാര്യമേഖലയിൽ നിന്നുള്ള എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിയാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ പട്ടികയിൽ ഉൾപ്പെട്ട ലിസ്റ്റ് ചെയ്ത ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കര്‍ശനമായ സ്‌കെയില്‍ ബാധകമാണ്.
റെഗുലേറ്ററി ആവശ്യകതകള്‍ നിറവേറ്റുന്നതിന് ഇവ റിസ്‌ക്-വെയ്റ്റഡ് ആസ്തികളുടെ ഒരു നിശ്ചിത ശതമാനം ടയര്‍-1 ഇക്വിറ്റിയായി നിലനിര്‍ത്തണം. എസ്ബിഐയുടെ റിസര്‍വ്ഡ് ആസ്തിയുടെ 0.60 ശതമാനം ടയര്‍-1 ഇക്വിറ്റിയായി നീക്കിവെക്കണം. എച്ച്ഡിഎഫ്സി ബാങ്കിനും ഐസിഐസിഐ ബാങ്കും 0.20 ശതമാനം മാത്രമാണ് നീക്കിവെയ്ക്കേണ്ടത്.
2015 മുതൽ
2008 ൽ ലോകത്തുണ്ടായ സാമ്പത്തിക മാന്ദ്യത്തിന് പിന്നാലെയാണ് ലോക രാജ്യങ്ങൾ ബാങ്കുകളെ സിസ്റ്റമിക്കലി ഇംപോർട്ടന്റ് ബാങ്ക് എന്ന നിലയ്ക്ക് പട്ടികപ്പെടുത്താൻ തുടങ്ങിയത്. ഇന്ത്യയിൽ 2014ലാണ് ഇതിന്റെ നടപടി ആരംഭിക്കുന്നത്. രാജ്യത്ത് പരാജയപ്പെടാൻ പാടില്ലാത്ത ബാങ്കുകളുടെ പട്ടിക 2015 മുതലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാക്കുന്നത്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിര്‍ണായക പങ്കുവഹിക്കുന്ന ബാങ്കുകളെയാണ് ഡൊമസ്റ്റിക്ക്- സിസ്റ്റമിക്കലി ഇംപോർട്ടന്റ് ബാങ്കുകളായി പട്ടികപ്പെടുത്തുന്നത്. വര്‍ഷം തോറും ഓഗസ്റ്റില്‍ റിസര്‍വ് ബാങ്ക് ബാങ്കുകളുടെ വിലയിരുത്തുന്നുണ്ട്. ഈ ബാങ്കുകളുടെ സുരക്ഷിതത്വം റിസർവ് ബാങ്ക് ഉറപ്പു വരുത്തുന്നു. ബാങ്കുകളുടെ പ്രവർത്തനത്തിൽ ആർബിഐയുടെ നിയന്ത്രണവും നിരീക്ഷണവും ഉണ്ടായിരിക്കും.
ആകെ മൂന്ന് ബാങ്കുകൾ
2022 മാര്‍ച്ച് വരെയുള്ള വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സിസ്റ്റമിക്കലി ഇംപോർട്ടന്റ് ബാങ്കുകളുടെ പട്ടിക പുറത്തിറക്കിയത്. 2015-ലും 2016-ലും എസ്ബിഐയെയും ഐസിഐസിഐ ബാങ്കിനെയും മാത്രമാണ് ആര്‍ബിഐ സിസ്റ്റമിക്കലി ഇംപോർട്ടന്റ് ബാങ്കുകളായി പരിഗണിച്ചിരുന്നത്.
2017 മാര്‍ച്ചിൽ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് എച്ച്ഡിഎഫ്‌സി ബാങ്കിനെ കൂടി സിസ്റ്റമിക്കലി ഇംപോർട്ടന്റ് ബാങ്ക് എന്ന ഗണത്തിൽ ഉൾപ്പെടുത്തുന്നത്. 2015-ല്‍ ആദ്യ പട്ടിക പുറത്തുവന്നപ്പോള്‍ രണ്ട് ബാങ്കുകൾ മാത്രം ഉൾപ്പെടുത്തിയതിന് എതിരെ ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ചോദ്യങ്ങളുന്നയിച്ചിരുന്നു.


Click it and Unblock the Notifications