പണമിടപാടുകള്‍ ഇ- രൂപത്തിലായിട്ട് കാലം കുറെയായി. യുപിഐയും കാര്‍ഡ് ഉപയോഗിച്ചുമുള്ള ഇടപാടുകളാണ് ഇന്ന് കൂടുതലും. കാര്‍ഡ് ഇടപാടുകളിലെ പരിധികള്‍ പലപ്പോഴും ഇടപാടുകള്‍ക്കിടയില്‍ വിലങ്ങു തടിയാണ്. ദിവസേനെ എടിഎം വഴി പിന്‍വലിക്കാവുന്ന തുകയ്ക്ക് അടക്കം പരിധിയുണ്ട്, ഇതുപോലെ പണമിടപാടിനുള്ള മറ്റൊരു നിയന്ത്രണം കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് എടുത്തു കളഞ്ഞു. ഉപഭോക്താക്കൾക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമാണ് റിസർവ് ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. റിസർവ് ബാങ്കിന്റെ പുതിയ പ്രഖ്യാപനം പ്രകാരം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ ഉപയോഗിച്ചുള്ള ആവർത്തന ഓട്ടോ ഡെബിറ്റ് പെയ്‌മെന്റ് പരിധി ഉയര്‍ത്തി. നേരത്തെ 5,000 രൂപയായിരുന്ന ഓട്ടോ പെയ്മെന്റ് പരിധി 15,000 രൂപയാക്കിയാണ് ഉയർത്തിയത്. കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് പണ നയ രൂപീകരണ യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ഗവർണർ ശക്തികാന്ത് ദാസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഓട്ടോ ഡെബിറ്റ് സംവിധാനം
2021 ഒക്ടോബര്‍ 1 മുതലാണ് റിസര്‍വ് ബാങ്ക് ഓട്ടോ ഡെബിറ്റ് സംവിധാനത്തിന് ഓതന്റിക്കേഷൻ നിർബന്ധമാക്കിയത്. ബാങ്കും ധനകാര്യ സ്ഥാപനങ്ങളും 5000 രൂപയ്ക്ക് മുകളിലുള്ള ഓട്ടോ ഡെബിറ്റ് ഇടപാട് നടത്തുന്നതിന് മുൻപ് ഉപഭോക്താവിന്റെ ഉറപ്പ് തേടണം. 5000 രൂപയ്ക്ക് മുകളിലുള്ള ഓട്ടോ പെയ്‌മെന്റ് നടക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ബാങ്ക് ഉപഭോക്താവിന് ഇ-മെയിലോ എസ്എംഎസ് വഴിയോ ഒടിപി അയച്ച് ഇടപാട് സ്ഥിരീകരിക്കണം. ഈ സന്ദേശത്തില്‍ ഇടപാട് തുക, ഇടപാട് നടത്തുന്നയാളുടെ വിവരങ്ങള്‍, ഇടപാട് റഫറന്‍സ് നമ്പര്‍, സമയവും തീയതിയും എന്നിവ ഉണ്ടായിരിക്കും. ഇനി 15,000 വരെയുള്ള ഇടപാടുകൾക്ക് ഈ നിബന്ധനകൾ ആവശ്യമില്ല.
ഓട്ടോ ഡെബിറ്റ് സംവിധാനം നടപ്പിലാകണമെങ്കില്‍ ശരിയായ മെബൈല്‍ ഫോണ്‍ നമ്പര്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുമായി ബന്ധിപ്പിക്കണം. പുതിയ തീരുമാനം ഓടിടി പ്ലാറ്റഫോമുകളുടെ സബ്‌സ്‌ക്രിപ്ഷന്‍, ഇൻഷൂറൻസ് പേയ്മെന്റ് എന്നീ ഇടപാടുകൾ നടത്തുന്നവർക്ക് ഉപകാരപ്രദമാകും. ഉപഭോക്താക്കളുടെ താല്‍പര്യത്തിന് അനുസരിച്ചാണ് തീരുമാനമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. സുരക്ഷയ്ക്ക് പ്രധാനം നല്‍കിയാണ് റിക്കറിംഗ് പേയ്‌മെന്റുകള്‍ക്കുള്ള ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
പൈസ ഇല്ലെങ്കിലും ഇടപാട് നടത്താം
പണ നയ രൂപീകരണ യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ മറ്റൊരു സുപ്രധാനം പ്രഖ്യാപനം കൂടി റിസർവ് ബാങ്ക് നടത്തി. ക്രെഡിറ്റ് കാർഡുകൾ കൂടി യുപിഐയുമായി ബന്ധിപ്പിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി. നിലവില്‍ സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് യുപിഐ സേവനങ്ങള്‍ നടത്തുന്നത്. റൂപേ ക്രെഡിറ്റ് കാർഡുകൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുക. യുപിഐ സേവനം രാജ്യത്ത് വര്‍ധിപ്പിക്കുകയെന്ന ഉദ്യേശത്തോടെയാണ് ആദ്യ ഘട്ടത്തില്‍ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിക്കുന്നത്. രാജ്യത്ത് 26 കോടി ഉപഭോക്താക്കളാണ് യുപിഐഉപയോഗിക്കുന്നതെന്നാണ് കണക്ക്. 5 കോടി വ്യാപാരികൾ യുപിഐ സേവനം ഉപയോഗപ്പെടുത്തുന്നു. 2022 മേയ് മാസത്തില്‍ മാത്രം 594.63 കോടി ഇടപാട് യുപിഐ വഴി നടത്തി. 10.40 ലക്ഷം കോടി രൂപയുടെ ഇടപാടാണ് ഇത്തരത്തിൽ ഒരു മാസം നടത്തിയത്. നിലവില്‍ യുപിഐ ഇടപാടുകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ചാര്‍ജ് ഒന്നുമില്ല. ഇതാണ് കൂടുതൽ പേരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇത്തരത്തിൽ ഇടപാടുകൾ വർധിപ്പിക്കുകയാണ് യുപിഐയും ക്രെഡിറ്റ് കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന്റെ മുഖ്യ കാരണം.


Click it and Unblock the Notifications