റിസർവ് ബാങ്ക് മൂന്നാം പണനയ അവലോകോന യോഗത്തിലും അടിസ്ഥാന പലിശ നിരക്കുകളിൽ വർധനവ് വരുത്തിയിട്ടുണ്ട്. റിപ്പോ റേറ്റില്‍ 50 അടിസ്ഥാന പോയിന്റ് വര്‍ധനയാണ് വരുത്തിയതോടെ 5.40 ശതമാനത്തിലെത്തി. 93 ദിവസത്തിനിടെ 1.40 ശതമാനം വർധനവ് റിപ്പോ നിരക്കിലുണ്ടായതോടെ നിരക്കുകൾ കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് എത്തി.
ഇതിന് അനുസൃതമായി നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8 ശതമാനത്തിലേക്ക് കടക്കുമോയെന്നാണ് നോക്കുന്നത്. 50 അടിസ്ഥാന നിരക്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കില്‍ പ്രതിഫലിച്ചാല്‍ 6.50 എന്നത് 7 ശതമാനത്തിലെത്തും. ഈ മാറ്റം 5 വര്‍ഷത്തേക്കുള്ള 1 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തില്‍ 3,436 രൂപയുടെ അധിക പലിശ നേട്ടമുണ്ടാക്കും.
റിപ്പോ നിരക്കിന്റെ സ്വാധീനം
സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് 8 ശതമാനത്തിന് മുകളില്‍ പലിശ ലഭിക്കുന്നത് മാന്യമായ നിരക്കാണ്. ഇതിനുള്ള സാധ്യത പരിശോധിക്കാം. നിരക്ക് വര്‍ധനവ് എത്ര കാലം നീണ്ടു നില്ക്കും എന്നതിനെ അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് 8 കടക്കുമോയെന്ന് പറയാനാവുക. 93 ദിവസത്തിനിടെ റിപ്പോ നിരക്കില്‍ 1.4 ശതമാനം വര്‍ധനവാണ് ഉണ്ടായത്. വരുന്ന 3-4 പാദങ്ങളിലായി 50-100 അടിസ്ഥാന നിരക്കുകളുടെ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്.
വായ്പകളുടെ നിരക്ക് പെട്ടന്ന് ഉയരുന്നുണ്ടെങ്കിലും നിക്ഷേപങ്ങളുടെ നിരക്ക് വർധനവ് മെല്ലെ പോക്കിലാണ്. രണ്ട് യോഗങ്ങളിലായി 0.90 ശതമാന റിപ്പോ നിരക്ക് ഉയര്‍ന്നെങ്കിലും ഇതിന് അനുസരിച്ച് വര്‍ധനവ് നിക്ഷേപത്തിന്റെ പലിശിയലുണ്ടായിട്ടില്ല. ബാങ്കുകളുടെ കയ്യിൽ ആവശ്യത്തിന് പണമുള്ളതാണ് ഇതിന് കാരണം. എന്നിരുന്നാലും, ആര്‍ബിഐ നിരക്ക് ക്രമേണ ഉയര്‍ത്തുന്നത് തുടരുകയാണെങ്കില്‍, ബാങ്കുകള്‍ നിക്ഷേപ പലിശ നിരക്കുകളും ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകും.
പണപ്പെരുപ്പം നിയന്ത്രിതമാകുന്നതിന്റെ ആദ്യ സൂചനകള്‍ നല്‍കുന്നുണ്ടെങ്കിലും ഇതേ രീതി തുടരുകയാണെങ്കിൽ നിരക്ക് ഉയർത്താൻ റിസർവ് ബാങ്ക് തയ്യാറാകും. രൂപയ്ക്ക് മുകളിലുള്ള സമ്മര്‍ദ്ദം, മറ്റു ബാഹ്യ ഘടകങ്ങള്‍ എന്നിവ നിലനില്‍ക്കുന്നതിനാല്‍ ആര്‍ബിഐ നിരക്ക് വര്‍ധനവ് തുടരുമെന്ന് ചുരുക്കം. 2022 അവസാനത്തോടെ റിപ്പോ നിരക്ക് 5.75 ശതമാനത്തിലേക്ക് എത്തുമെന്നാണ് കൊട്ടക് മഹീന്ദ്രബാങ്ക് ചീഫ് എക്ണോമിസ്റ്റ് ഉപാനസ ഭരദ്വാജിന്റെ വിശകലനം.
ഡോളറിനെതിരെയുള്ള രൂപയുടെ പ്രകടനം പലിശ നിരക്കിനെ സഹായിച്ചേക്കുമെന്ന് ടാറ്റ മ്യൂച്വൽ ഫണ്ട് സീനിയര്‍ ഫണ്ട് മാനേജര്‍ അഖില്‍ മിത്തലും വിലയിരുത്തുന്നു. ഇക്കാരണത്താല്‍ വിദേശ സെന്‍ട്രല്‍ ബാങ്കുകള്‍ നീങ്ങുന്നതിന് സമാനമായി റിസര്‍വ് ബാങ്കിനും നീങ്ങേണ്ടി വരും. 6-6.25 ശതമാനത്തിലേക്ക് റിപ്പോ നിരക്ക് എത്തുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
പലിശ നിരക്ക് 8 ശതമാനത്തിലേക്ക്
റിപ്പോ നിരക്ക് 4 ശതമാനമായ സമയത്ത് 5 വര്‍ഷ സ്ഥിര നിക്ഷേപത്തിന് 5.5 ശതമാനമാണ് സ്റ്റേറ്റ് ബാങ്ക് നല്‍കിയ പലിശ നിരക്ക്. ഇതുപ്രകാരം റിപ്പോ നിരക്ക് 6.25 ശതമാനത്തിലെത്തിയാല്‍ എസ്ബിഐ സാധാരണ നിക്ഷേപകര്‍ക്ക് നല്‍കുന്ന നിരക്ക് 7.75 ശതമാനത്തിലെത്തണം. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.25 ശതമാനവും ലഭിക്കും. ഇതിനൊപ്പം മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക നിരക്ക് എഫ്ഡി തുടര്‍ന്നാല്‍ 8.55 ശതമാനം വരെ പലിശ ലഭിക്കും.
ചെറുകിട സ്വകാര്യ ബാങ്കുകളുടെ പലിശ നിരക്ക് ദേശസാൽകൃത ബാങ്കുകളെക്കാൾ ഉയർന്നതാണ്. നിലവില്‍ 6.5 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7 ശതമാനവും സ്വകാര്യ ബാങ്കുകള്‍ നല്‍കുന്നുണ്ട്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡ്‌സ്ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ പലിശ നിരക്ക് ഇപ്രകാരമാണ്. ഇതിനാല്‍ എഫ്ഡി പലിശ നിരക്ക് 8% മാര്‍ക്കില്‍ എത്താന്‍ സമീപഭാവിയില്‍ സാധ്യതയുണ്ട്.
നിരക്ക് വര്‍ദ്ധനവിന്റെ സാധ്യത ശക്തമായി കാണപ്പെടുന്നതിനാല്‍, 1-2 വര്‍ഷത്തിനുള്ളില്‍ പലിശ നിരക്ക് 8% വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതിനാൽ ഉടൻ ദീർഘകാല നിക്ഷേപത്തിലേക്ക് പോകാതെ ഹ്രസ്വകാല നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം.