കയ്യിലുള്ള പണം എവിടെ നിക്ഷേപിക്കുമെന്ന ചോദ്യത്തിന് പലരുടെയും ഉത്തരം 'സ്ഥിര നിക്ഷേപം' എന്നാകും. ജനങ്ങള്‍ക്കിടയില്‍ അത്രയും സ്വീകാര്യമാണ് സ്ഥിര നിക്ഷേപങ്ങള്‍. വര്‍ഷം കഴിയുന്തോറും സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറഞ്ഞു വരുന്നത് നിക്ഷേപകര്‍ക്ക് ആദായത്തില്‍ വലിയ ഇടിവുണ്ടാക്കുന്നു. 2014 സെപ്തംബറില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കിയ പലിശ നിരക്ക് 9 ശതമാനമായിരുന്നു. ഇവിടെ നിന്നാണ് 2020 മേയില്‍ 5.4 ശതമാനം എന്ന നിലയിലേക്ക് താഴ്ന്നത്. ഇത് നിക്ഷേപകന്റെ ആദായത്തില്‍ 40 ശതമാനത്തോളം കുറവാണ് വരുത്തുന്നത്. സ്ഥിര നിക്ഷേപത്തെ പ്രധാന വരുമാന മാര്‍ഗമായി കാണുന്നവര്‍ക്കാണ് ഈ കുറവ് തിരിച്ചടിയാകുന്നത്.
എന്നാല്‍ ഈയിടെ ബാങ്കുകളിലെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെയും പലിശ നിരക്കില്‍ ചെറിയ മാറ്റം കണ്ടു തുടങ്ങിയിട്ടുണ്ട്. ഇത് ഭാവിയിലേക്കുള്ള ശുഭ സൂചനയാണെയാണ് നിക്ഷേപകരുടെ ഇടയിലെ ചോദ്യം. നിരക്ക് വര്‍ധന കാത്തിരുന്ന് നിക്ഷേപിക്കുന്നത് വൈകിയാല്‍ ഇപ്പോഴത്തെ നിരക്കിലെ വര്‍ധന നഷ്ടമാകും. പലിശ നിരക്ക് ഉയരുമോയെന്നതാണ് പ്രധാന ചോദ്യം. പലിശ നിരക്ക് ഉയരാനുള്ള സാധ്യതയും ഇതനുസരിച്ച് എങ്ങനെ സ്ഥിര നിക്ഷേപം ക്രമീകരിക്കണമെന്നതും വിശദമായി വിലയിരുത്താം.
പലിശ നിരക്ക് 7 ശതമാനത്തിലേക്ക് എത്തുമോ?
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് .40 ശതമാനം ഉയര്‍ത്തിയെങ്കിലും ബാങ്കുകള്‍ എഫ്ഡി പലിശ നിരക്കില്‍ ചെറിയ വര്‍ധനവ് മാത്രമാണ് കൊണ്ടുവന്നത്. ബാങ്ക് ബസാര്‍. കോം സിഇഒ അനില്‍ ഷെട്ടിയുടെ അഭിപ്രായത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ക്കിയതിന് ശേഷം ബാങ്കുകള്‍ പലിശ നിരക്കില്‍ 0.2-0.3 ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണ് വരുത്തിയത്. ഇതനുസരിച്ച് തുടര്‍ന്നുള്ള പാദങ്ങളിലെ വര്‍ധനവില്‍ നിന്ന് 0.4- 0.5 ശതമാനം വര്‍ധനവ് മാത്രമാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കേണ്ടത്. ഇത് പ്രകാരം 7 ശതമാനത്തിനടുത്ത് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് എത്താം.
എഫ്ഡി പലിശ നിരക്ക് 8 ശതമാനത്തിലെത്താനുള്ള സാധ്യത
സ്ഥിര നിക്ഷേപത്തിന് മാന്യമായ ആദായമാണ് 8 ശതമാനം പലിശ നിരക്കിലൂടെ ലഭിക്കുന്നത്. ഇതിന്റെ സാധ്യതകള്‍ നോക്കാം. മൈ വെല്‍ത്ത് ഗ്രോത്ത് സ്ഥാപകന്‍ ഹര്‍ഷാദ് ചേതന്‍വാലയുടെ അഭിപ്രായത്തില്‍, സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് കോവിഡിന് മുന്‍പുള്ള നിലയിലേക്ക് എത്തും. അടുത്ത രണ്ട്, മൂന്ന് പാദങ്ങളിലായി 1.0 -1.5 ശതമാനത്തിന്റെ വര്‍ധനവമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അടുത്ത വര്‍ഷത്തില്‍ പലിശ നിരക്ക് നിരക്ക് എട്ട് ശതമാനം തൊടുമെന്ന് ഉറപ്പാക്കാനാകില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. ഹും ഫുജി ഇനീഷ്യേറ്റീവിന്റെ സിഇഒ സഞ്ജീവ് ഗോവില പലിശ നിരക്ക് 8 ശതമാനം തൊടുമെന്നാണ് വിലയിരുത്തുന്നത്. റിപ്പോ നിരക്ക് അടുത്ത രണ്ട് വര്‍ഷത്തിനിടെ 6.5 ശതമാനത്തിലെത്തും. ഇത് പ്രകാരം പലിശ നിരക്ക് 8 ശതമാനത്തിലെത്താനുള്ള സാധ്യത അദ്ദേഹം വിശദീകരിക്കുന്നു. ഈ സാഹചര്യത്തില്‍ നിക്ഷേപം എങ്ങനെ ക്രമീകരിക്കാമെന്ന് നോക്കാം.
ഹൃസ്വകാലമോ ദീര്‍ഘകാലമോ? ഏതാണ് ഗുണം
പലിശ ഉയരുകയാണെങ്കില്‍ എല്ലാ കാലാവധികളിലെയും നിരക്കുകളില്‍ വര്‍ധനവുണ്ടാകും. എന്നാല്‍ ഹൃസ്വകാല നിക്ഷേപത്തെ അപേക്ഷിച്ച് കൂടുതല്‍ വര്‍ധനവ് ഉണ്ടാകുന്നത് ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപത്തിനായിരിക്കും. ഉയര്‍ന്ന തുകയുടെ നിക്ഷേപം പുതുക്കാനിരിക്കുകയോ പുതിയ ദീര്‍ഘകാല നിക്ഷേപം ആരംഭിക്കാനിരിക്കുകയോ ആണെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം. ദീര്‍ഘകാല നിക്ഷേപം ഇപ്പോഴത്തെ നിരക്കില്‍ ആരംഭിക്കേണ്ടതില്ല. നിരക്ക് ഉയരുമെന്നതിനാല്‍ അതിനായി കാത്തിരിക്കാം. അതേസമയം പുതുക്കേണ്ട നിക്ഷേപമാണെങ്കിൽ ആറു മാസത്തേക്ക് നിലവിലെ നിരക്കില്‍ തുടരുന്നതാണ് നല്ലത്. ഒരു വര്‍ഷത്തിന് ശേഷം നിരക്ക് ഉയര്‍ന്ന സമയത്ത് ദീര്‍ഘകാല നിക്ഷേപം ആരംഭിക്കാം. പിന്നീട് വലിയ രീതിയിലുള്ള വളര്‍ച്ച പലിശയിൽ ഉണ്ടാവാൻ സാധ്യതയില്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഇത്തരത്തില്‍ സ്ഥിര നിക്ഷേപത്തിന് പലിശ ഉയരാന്‍ കാത്തിരിക്കുകയാണെങ്കില്‍ പണം എവിടെ നിക്ഷേപിക്കുമെന്നത് ചോദ്യമാണ്. അള്‍ട്ര ഷോര്‍ട്ട് ടേം മൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. 6 മുതല്‍ 12 മാസം വരെ സ്ഥിര നിക്ഷേപങ്ങളും തിരഞ്ഞെടുക്കാം. പലിശ നിരക്കില്‍ ചാഞ്ചാട്ടമുണ്ടാകുമ്പോള്‍ വലിയൊരു തുകയുടെ നിക്ഷേപം ഭാഗികമായി വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കുന്നത് ശരാശരി പലിശ നേടാന്‍ സഹായിക്കും. തിരഞ്ഞെടുക്കുന്ന കാലാവധിയും ഇടവേളകളും തിരഞ്ഞെടുക്കുന്നത് ഈ രീതിയില്‍ പ്രധാനമാണ്. ഹൃസ്വകാലത്തേക്ക് ഈ രീതി തിരഞ്ഞെടുത്താല്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ഉയര്‍ന്ന പലിശ നിരക്കിലേക്ക് മാറാന്‍ സാധിക്കും.


Click it and Unblock the Notifications