ഞൊടിയിടയിലെ വമ്പന്‍ ലാഭക്കഥകള്‍, ഒരു സമയത്ത് ക്രിപ്‌റ്റോ കറന്‍സികളുടെ ലോകത്തെ നിത്യ സംഭവങ്ങളായിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ചു നാളുകളായി കഥയാകെ മാറി. ക്രിപ്‌റ്റോ വിപണി ഇപ്പോള്‍ ശക്തമായ തിരുത്തലിന്റെ പാതയിലാണ്. മിക്കയിടത്തും നഷ്ടക്കഥ തന്നെ. എന്നാല്‍, ക്രിപ്‌റ്റോ നല്‍കിയിരുന്ന ആ സ്വപ്‌ന സമാനമായ നേട്ടം മറ്റൊരിടത്ത് ഇപ്പോൾ പുനഃരവതരിച്ചിരിക്കുകയാണ്. ഈയിടെയായി ഓഹരി വിപണിയിലെ പെന്നി സ്റ്റോക്കുകള്‍ നല്‍കുന്ന ആദായത്തിന്റെ കഥകള്‍ക്ക് ഇതല്ലാതെ വേറൊരു വിശേഷണവും തുല്യമാകില്ല. പുതുവര്‍ഷം തുടങ്ങിയിട്ട് രണ്ട് ആഴ്ചയ്ക്കുള്ളില്‍ തന്നെ ബിഎസ്ഇയിലെ ഒരു ഇത്തിരിക്കുഞ്ഞന്‍ സ്റ്റോക്ക് നല്‍കിയിരിക്കുന്നത് 135 ശതമാനമെന്ന അതുല്യ നേട്ടമാണ്.
പെന്നി സ്റ്റോക്ക്
വില തീരെ കുറവായ ഓഹരികളെയാണ് പൊതുവില്‍ പെന്നി സ്റ്റോക്കുകള്‍ എന്ന് വിളിക്കുക. ഇന്ത്യയില്‍ 20 രൂപയില്‍ താഴെ വിലയുള്ള ഓഹരികളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൈക്രോ കാപ് സ്റ്റോക്കുകള്‍ എന്നും ഇവ അറിയപ്പെടുന്നു. സാദാരണ ഗതിയില്‍ പെന്നി സ്റ്റോക്കുകളുടെ വിപണി മൂല്യവും ഓഹരി ഉടമകളുടെ എണ്ണവും തീരെ കുറവായിരിക്കും. അപ്രതീക്ഷിതമായ ഊഹാപോഹങ്ങളും വാര്‍ത്തകളും തീരുമാനങ്ങളും ഒക്കെ കമ്പനികളുടെ ഓഹരി വിലയില്‍ വളരെ വേഗത്തില്‍ പ്രതിഫലനം സൃഷ്ടിച്ചേക്കും. അതിനാല്‍ ഞൊടിയിടയില്‍ പെന്നി സ്റ്റോക്കുകളുടെ വില ഉയരുകയും താഴുകയും ചെയ്യാനുള്ള സാധ്യതയും ഏറെയാണ്. അതിനാല്‍ ശ്രദ്ധയോടെ നിക്ഷേപം നടത്തിയില്ലെങ്കില്‍ കൈപൊളളാം. എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി സ്റ്റോക്കുകള്‍, കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കാറുണ്ട്.
ആര്‍ടിസിഎല്‍
രഘുനാഥ് ടുബാക്കോ കമ്പനി ലിമിറ്റഡ് അഥവാ ആര്‍ടിസിഎല്‍ ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. കറന്റ് (CURRENT), പ്രസ്റ്റീജ് (PRESTIGE), സര്‍ (SIR) എന്ന ബ്രാന്‍ഡില്‍ 69 എംഎം ഫില്‍റ്റേര്‍ഡ് സിഗരറ്റും 59 എംഎം ഫില്‍റ്ററില്ലാത്ത സിഗരറ്റുകളുമാണ് ആര്‍ടിസിഎല്‍ നിര്‍മിക്കുന്നത്. എന്നാല്‍ സമീപകാലത്ത് ട്രേഡിങ് ഏജന്‍സിയിലും റിയല്‍ എസ്റ്റേറ്റ് ബിസിനസ് സംരംഭങ്ങളിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കമ്പനിയുടെ നിലവിലെ വിപണി മൂലധനം 23 കോടി രൂപ മാത്രമാണ്.
സ്വപ്‌ന നേട്ടം
ഡിസംബര്‍ 27-ന് ആര്‍ടിസിഎല്‍ (BSE: 531552) ഓഹരികളുടെ വില 8.51 രൂപയായിരുന്നു. ഇന്ന് വില്‍ക്കാനാളില്ലാതെ അപ്പര്‍ സര്‍ക്യൂട്ട് ആയ ഓഹരി 19.90-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരാഴ്ചക്കിടെ 90 ശതമാനവും ഒരു മാസത്തിനിടെ 150 ശതമാനവും ഒരു വര്‍ഷത്തിനിടെ 270 ശതമാനത്തോളവുമാണ് നിക്ഷേപകര്‍ക്ക് നേട്ടം സമ്മാനിച്ചത്. അതായത്, ഒരുമാസം മുമ്പ് ഈ ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു എങ്കില്‍ ഇന്നത് 2.5 ലക്ഷമായി വര്‍ധിക്കുമായിരുന്നു. സമാന തുക ഒരാഴ്ച മുമ്പാണ് നിക്ഷേപിച്ചിരുന്നതെങ്കില്‍ ഇന്നത് 1.90 ലക്ഷമായും രണ്ടാഴ്ചയക്ക് മുമ്പാണ് ഓഹരി വാങ്ങിയതെങ്കില്‍ 2.35 ലക്ഷമായും ഉയരുമായിരുന്നു.
സാമ്പത്തികം
സെപ്റ്റംബര്‍ പാദത്തില്‍ ആര്‍ടിസിഎല്‍ , 3.3 ലക്ഷം രൂപ വരുമാനവും 40,000 രൂപ പ്രവര്‍ത്തന ലാഭവും നികുതിക്ക് ശേഷം 10,000 രൂപ നഷ്ടവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില, ഇന്നു രേഖപ്പെടുത്തിയ 19.91 ആണ്. വ്യാഴാഴ്ച ഓഹരി ക്ലോസ് ചെയ്തിരിക്കുന്നതും ഇതേ നിലവാരത്തിലാണ്. ഈകാലയളവിലെ കുറഞ്ഞ വില 4.09 ആണ്. പ്രതിയോഹരി ബുക്ക് വാല്യൂ 32.77 ആണെന്നത് ശ്രദ്ധേയമാണ്. ഓഹരിയുടെ മുഖവില 10 രൂപയുമാണ്. കമ്പനിയുടെ പ്രമോട്ടര്‍മാര്‍ 54.75 ശതമാനവും ബാക്കി 45.26 ശതമാനം റീട്ടെയില്‍ നിക്ഷേപകരുടെയും കൈവശമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications