രൂപ ഇടിയുമ്പോൾ കണ്ണും നട്ട് കേരളക്കര; നേട്ടം നമ്മുടെ സ്വന്തക്കാർക്ക്
ഡോളറിനോട് രൂപ ഇടിയുന്ന വാർത്ത ഓരോ ദിവസവും അപ്ഡേറ്റായി കൊണ്ടിരിക്കുകയാണ്. ഈ പ്രശ്നം കൊണ്ട് പൊറുതി മുട്ടി കൊണ്ടിരിക്കുമ്പോൾ ഇതേ വിഷയം കൊണ്ട് നേട്ടമുണ്ടാക്കുന്നവരുമുണ്ട്. ഇത് വേറെ ആരുമല്ല, നമ്മൾ തന്നെ മലയാളികൾ. ലോകത്ത് എവിടെ നോക്കിയാലും മലയാളിയെ കാണാമെന്ന അല്പം തമാശ ചേര്‍ന്ന സത്യമാണ്.
രൂപ തകർന്നിരിക്കുമ്പോൾ മികച്ച വിനിമയ നിരക്ക് ലഭിക്കുന്നതിനാൽ പ്രവാസികൾക്കിടയിൽ നാട്ടിലേക്ക് പണമയക്കൽ വർധിച്ചു എന്നാണ് റിപ്പോർട്ട്. സമ്പദ് ഘടനയുടെ വലിയൊരു ഭാഗം പ്രവാസികളുടെ പണത്തെ ആശ്രയിക്കുന്ന കേരളത്തിന് ഈ സാഹചര്യം നേട്ടമാണ്.
ഡോളറിനെതിരെ രൂപ മൂല്യതകര്‍ച്ച നേരിടുമ്പോള്‍ സമാന രീതിയിൽ പശ്ചിമേഷ്യന്‍ കറന്‍സികള്‍ക്കെതിരെയുള്ള മൂല്യത്തിലും ഇടിവ് വരുന്നുണ്ട്. 2022 ജൂലായ് 12ന് 1 ഡോളറിനെതിരെ 79.60 രൂപ എന്ന നിലയ്ക്കാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഇതേദിവസം യുഎഇ ദിര്‍ഹത്തിനെതിരെ 21.65 രൂപയായിരുന്നു രൂപയുടെ വിനിമയ മൂല്യം.
സൗദി റിയാലിന് 21.20 രൂപ, ഖത്തര്‍ റിയാലിന് 21.84 രൂപ, കുവൈത്ത് ദിനാറിന് 258.20 രൂപ, ബഹ്റൈന്‍ ദിനാറിന് 211.51 രൂപ, ഒമാനി റിയാലിന് 206.84 രൂപ എന്നിങ്ങനെയായിരുന്നു വിനിമയ മൂല്യം.
നേട്ടത്തിന് കാത്തിരിപ്പ്
രൂപയുടെ മൂല്യം തകരാന്‍ തുടങ്ങിയതോടെ കേരളത്തിലേക്ക് പണമയക്കുന്നതില്‍ നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ അവധികാലം ആരംഭിച്ചതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇതിന് കാരണമാകാമെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. ഡോളറുമായുള്ള വിനിമയ മൂല്യം 80 രൂപയിലെത്തുമെന്നാണ് പ്രവാസികൾ കരുതുന്നത്. വലിയ തുക അയക്കാനുള്ളവര്‍ പരമാവധി നേട്ടം കൊയ്യാൻ വിനിമയ മൂല്യം ഈ നിലയിലേക്ക് എത്താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ഗൾഫിനെ കൂടാതെ യുഎസിലെയും യൂറോപ്പിലെയും പ്രവാസി മലയാളികളും സാഹചര്യം മുതലെടുക്കുകയാണ്. യുഎസ്, യൂറോപ്പിൽ താമസമാക്കിയവർ പതിവായി പണം അയക്കാറില്ല. എന്നാല്‍ ഈ സാഹചര്യത്തിൽ അവരും പണം അയക്കുന്നുണ്ടെന്ന് മുത്തൂറ്റ് ഫിനാന്‍സ് മണി ട്രാന്‍സ്ഫര്‍ വിഭാഗം മേധാവി ബിജിമോന്‍ പറയുന്നു.
കോവിഡിൽ തിരിച്ചടി
മുന്‍ വര്‍ഷങ്ങളില്‍ വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്ക് അയക്കുന്ന പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. എന്നാല്‍ കോവിഡിന് ശേഷം ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ നഷ്ടങ്ങളുണ്ടാക്കിയ പ്രതിസന്ധി കേരളത്തിലേക്കുള്ള പണത്തിന്റെ വരവില്‍ കുറവുണ്ടാക്കി. ഇതേ സമയം ലോകബാങ്ക് റിപ്പോർട്ട് പ്രകാരം 2021 ൽ 87 ബില്യണ്‍ ഡോളറാണ് പ്രവാസി ഇന്ത്യക്കാർ അയച്ചത്. തൊഴിൽ നഷ്ടം, വേതനം തടഞ്ഞുവയ്ക്കൽ, സമ്പാദ്യത്തിന്റെ ഉപയോഗം എന്നിവ കാരണങ്ങളാണ് പ്രവാസി പണത്തിൽ കുറവ് വരാനുണ്ടായ കാരണം.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടം
കേരളത്തിന്റെ ജിഡിപിയുടെ 36.3 ശതമാനം വിദേശത്തിന് നിന്നെത്തുന്ന പണമാണ്. ഗൾഫിലെ സാമ്പത്തിക സ്ഥിതി മാറിയതും പണമയക്കൽ വർധിച്ചതും കേരളത്തിന് ഗുണകരമാണ്. ഗള്‍ഫ് മേഖലകളില്‍ സാമ്പത്തിക രംഗം കോവിഡിന് ശേഷം സജീവമായി. എക്‌സ്‌പോ 2020, ടൂറിസവും ബിസനസ് ഡീലുകള്‍ എന്നിവ ഗള്‍ഫിന് ഉണർവുണ്ടാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം പണമയക്കാനുള്ള പരിധി കേന്ദ്രസർക്കാർ പുതുക്കിയതും ഉണർവിന് മറ്റൊരു കാരണമാണ്.
പ്രവാസികൾക്ക് നാട്ടിലെ ബന്ധുക്കൾക്ക് സർക്കാറിനെ അറിയിക്കാതെ പണമയക്കാനുള്ള പരിധി നേരത്തെ നേരത്തെ 1 ലക്ഷം രൂപയായിരുന്നു. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്റ്റ് (FCRA) പ്രകാരം ഇത്10ലക്ഷമാക്കി ഉയർത്തി. പരിധി കടന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ അറിയിച്ചാൽ മതി. നേരത്തെയിത് 30 ദിവസമായിരുന്നു.
വിദേശത്ത് നിന്നെത്തുന്ന പണം എൻആർഐ അക്കൗണ്ടുകളിലെ നിക്ഷേപമായിട്ടായിരുന്നു സൂക്ഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇതിൽ കുറവ് വന്നു. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രയാസങ്ങളാകാം ഇതിന് കാരണമെന്നാണ് വിലയിരുത്തുന്നത്. പലിശ നിരക്ക് ഉയരാൻ തുടങ്ങുന്നതോടെ നിക്ഷേപത്തിലും വർധനവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021ല്‍ 2,29,636 കോടിയായിരുന്നു ബാങ്കുകളിലെ എൻആർഐ നിക്ഷേപം 2022ല്‍ ഇത് 2,38,408 കോടിയായിരുന്നു.


Click it and Unblock the Notifications


