ശമ്പളം കൂടിയോ; ചെലവാക്കി കളയല്ലേ; നേട്ടമുണ്ടാക്കാൻ ഈ വഴികൾ നോക്കാം
വർദ്ധിച്ച ശമ്പളം, ബോണസ് എന്നിങ്ങനെ കയ്യിലെത്തുന്ന തുക എന്ത് ചെയ്യാനാണ് ഉദ്യേശിക്കുന്നത്. നല്ലൊരു ഭാഗം അടിച്ച് പൊളിച്ച് ബാക്കി എവിടെയെങ്കിലും നിക്ഷേപിക്കാമെന്നാണോ. കയ്യില്‍ അധികമായെത്തുന്ന ഓരോ തുകയും ചെലവാക്കാന്‍ മാത്രമുള്ളതല്ല. നിക്ഷേപിച്ച ശേഷം ബാക്കിയുള്ളത് ചെലവാക്കുക എന്നതാണ് ഓരോ നിക്ഷേപകനും അറിഞ്ഞിരിക്കേണ്ട പ്രധാന പാഠം. കയ്യിലൊരു തുക വന്നാല്‍ അതിനെ ചെലവാക്കേണ്ട വഴികള്‍ ചിന്തിക്കുന്നതിന പകരം എത്ര അളവില്‍ എവിടെ നിക്ഷേപിക്കാമെന്ന് കൂടി ചിന്തിക്കണം. ഇത് ഭാവിയിലെ സന്തോഷമുള്ള ജീവിതത്തിന് ഉപകാര പ്രദമാകും. ഇങ്ങനെ കയ്യില്‍ കിട്ടിയ പണത്തെ എങ്ങനെ എവിടെ നിക്ഷേപിക്കാമെന്ന് നോക്കാം.
നിക്ഷേപം ഉയര്‍ത്തുക
കയ്യില്‍ പണം ലഭിക്കുമ്പോള്‍ ഇത് ഉപയോഗിച്ചുള്ള അടുത്ത ആവശ്യം എന്താണെന്ന് നിക്ഷേപകന്‍ തിരിച്ചറിയണം. ഇത് അനുസരിച്ചായിരിക്കണം നിക്ഷേപം ക്രമീകരിക്കേണ്ടത്. ശേഷം ബാക്കി തുക ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി മാറ്റിവെക്കണം. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റ്ം, മ്യൂച്വല്‍ ഫണ്ട് എന്നിങ്ങനെയുള്ള നിക്ഷേപങ്ങളിലേക്ക് തുക മാറ്റാം. നിക്ഷേപകന്റെ റിസ്‌ക് എടുക്കാനുള്ള താല്‍പര്യം അനുസരിച്ച് വേണം ഇത്. മ്യൂച്വല്‍ ഫണ്ടുകശളില്‍ റിസക് കൂടുതലുള്ളതാണ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍. അതുപോലെ ഉയര്‍ന്ന റിട്ടേണും ഇവ നല്‍കുന്നു. എന്നാല്‍ റിസ്‌കെടുക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് ഡെബ്റ്റ് ഫണ്ട് തിരഞ്ഞെടുക്കാം. ഇത് നഷ്ട സാധ്യത കുറഞ്ഞതിനൊപ്പം മികച്ച ആദായം ദീര്‍ഘകാലത്തേക്ക് ഉറപ്പ് നല്‍കുന്നു.
നികുതി ഒഴിവാക്കാൻ ശ്രദ്ധിക്കാം
പണം കയ്യി്ല്‍ വരുന്നത് വഴി ആദായ നികുതി പരിധിയില്‍ വരുന്നവരാണെങ്കില്‍ അതിനും പോം വഴിയുണ്ട്. നിക്ഷേപം നികുതിയിളവ് ലഭിക്കുന്ന നിക്ഷേപങ്ങളിലേക്ക് മാറ്റുക. സാധാരണ നിക്ഷേപകരാണെങ്കില്‍ സര്‍ക്കാര്‍ പിന്തുണയുള്ള പബ്ലിക്ക് പ്രോവിഡന്റ് ഫണ്ടിലോ (പിപിഎഫ്), നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിലോ (എന്‍എസ്‌സി) യിലോ ആണ് നിക്ഷേപിക്കുക. ഇവിടുത്തെ ഉയര്‍ന്ന പലിശ നിരക്കാണ് ആകര്‍ഷണം. ബാങ്കിലെ സ്ഥിര നിക്ഷേപത്തെക്കാളും പലിശയും നികുതിയിളവും ഈ രണ്ട് നിക്ഷേപങ്ങളും നല്‍കുന്നു. ആദായ നികുതി നിയമത്തിലെ 80 സി സെക്ഷന്‍ പ്രകാരം ഇവയിലുള്ള നിക്ഷേപങ്ങള്‍ക്ക് വര്‍ഷത്തില്‍ ഒന്നര ലക്ഷം വരെ നികുതി ഇളവുണ്ട്. പിപിഫ് നിക്ഷേപങ്ങള്‍ക്ക് 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദവര്‍ഷത്തില്‍ 7.1 ശതമാനം പലിശ നല്‍കുന്നുണ്ട്. എന്‍എസ്.സിയില്‍ ഇത് 6.8 ശതമാനമാണ്. പിപിഎഫില്‍ കാലാവധി എത്തിയ ശേഷമുള്ള പിന്‍വലിക്കല്‍ പശിലയ്ക്കും നികുതി ഒടുക്കേണ്ടതില്ല. പതിനഞ്ച് വര്‍ഷമാണ് പിപിഎഫ് കാലാവധി. എന്‍എസ്‌സി നിക്ഷേപങ്ങള്‍ക്ക് അഞ്ച വര്‍ഷമാണ് കാലാവധി. കാലാവധിയെത്തുമ്പോള്‍ എന്‍എസ്‌സി പലിശയ്ക്ക് ആദായ നികുതി സ്ലാബ് പ്രകാരം നികുതിയുണ്ട്.
ശമ്പളം ഉയരുന്നതിനൊപ്പം എസ്‌ഐപി യും ഉയർത്തുക
നേരത്തെ നിക്ഷേപം നടത്തുന്നയാളാണെങ്കിൽ ഈ രീതി പിന്തുടരണം. എസ്‌ഐപിയില്‍ ചെറിയൊരു ശതമാനം വര്‍ധനവ് പോലും നിക്ഷേപത്തില്‍ വലിയ വര്‍ധനവ് ഉണ്ടാക്കും. പെട്ടന്ന് സാമ്പത്തിക ലക്ഷ്യത്തിലെത്താനും ഉയര്‍ന്ന ലക്ഷ്യങ്ങളിലേക്ക് ചുവട് വെയ്ക്കാനും സാധിക്കും. 5,000 രൂപ മാസത്തില്‍ എസ്‌ഐപി ചെയ്യുന്നൊരാള്‍ സിഎജിആര്‍ 12 ശതമാനമാണെങ്കില്‍ 20 വര്‍ഷത്തിന് ശേഷം നിക്ഷേപത്തിന്റെ മൂല്യം 49 ലക്ഷമായിട്ടുണ്ടാകും. എസ്‌ഐപി തുകയില്‍ എല്ലാ വര്‍ഷവും 10 ശതമാനം വര്‍ധനവ് വരുത്തിയാല്‍ 20 വര്‍ഷം കൊണ്ട് നിക്ഷേപത്തിന്റെ മൂല്യം 98 ലക്ഷമായി ഉയരും. സമാനമായി മാസത്തില്‍ 5,000 രൂപ മാസം എസ്‌ഐപി ചെയ്യുന്ന നിക്ഷേപകന്‍ സിഎജിആര്‍ 12 ശതമാനം പ്രതീക്ഷിച്ചാല്‍ 10 വര്‍ഷം കൊണ്ട് ലഭിക്കുന്ന തുക 12 ലക്ഷം രൂപയാണ്. എസ്‌ഐപിയില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധനവ് വരുത്തിയാല്‍ തന്നെ 2 ലക്ഷം രൂപ അധികം ലഭിക്കും. പത്ത് വര്‍ഷം കൊണ്ട് 14 ലക്ഷമാകും നിക്ഷേപം.


Click it and Unblock the Notifications


