ശക്തമായ തകര്‍ച്ചയിലൂടെ കടന്നുപോവുകയാണ് വിപണി. പ്രീ-ബജറ്റ് റാലി മോഹങ്ങള്‍ക്ക് ഭംഗം വന്നിരിക്കുന്നു. ഓഹരി വിപണിയില്‍ കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങള്‍ കൊണ്ട് നിക്ഷേപകരുടെ 17.5 ലക്ഷം കോടി രൂപയാണ് 'വെള്ളത്തിലായത്'. ആഗോള വിപണികളിലെ ക്ഷീണം, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടുമോയെന്ന ആശങ്ക, പുതുതലമുറ ടെക്നോളജി കമ്പനികളിലെ ഭീമമായ തകര്‍ച്ച, പണപ്പെരുപ്പം തുടങ്ങിയ നിരവധി ഘടകങ്ങള്‍ സെന്‍സെക്സ്, നിഫ്റ്റി സൂചികകളുടെ പതനത്തിന് മൂലകാരണങ്ങളാവുകയാണ്.
എന്നാല്‍ ചാഞ്ചാട്ടം രൂക്ഷമായ മാര്‍ക്കറ്റ് സാഹചര്യത്തിലും ഒരു കെമിക്കല്‍ സ്റ്റോക്ക് 'ടോപ്പ് ഗിയറിലാണ്' സഞ്ചരിക്കുന്നത്. സംഭവമേതെന്നല്ലേ? ഷാര്‍ദ ക്രോപ്കെം. തിങ്കളാഴ്ച്ചത്തെ 'രക്തച്ചൊരിച്ചിലിനിടെയും' ഈ സ്മോള്‍കാപ്പ് അഗ്രോ കെമിക്കല്‍ കമ്പനി 15 ശതമാനത്തിലേറെ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
കഴിഞ്ഞവാരം 379 രൂപയില്‍ ക്ലോസ് ചെയ്ത ഷാര്‍ദ ക്രോപ്കെം ഓഹരികള്‍ ഇന്നലെ 41 രൂപയുടെ ഗ്യാപ്പ് അപ്പ് കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന് 455 രൂപയുടെ ഇന്‍ട്രാഡേ ഉയരം കുറിച്ച് 437 രൂപയില്‍ തിരശ്ശീലയിടുകയും ചെയ്തു.
Also Read: ഈയാഴ്ച ഡിവിഡന്റ്, ഓഹരി വിഭജനം പ്രഖ്യാപിച്ചിട്ടുള്ള കമ്പനികള്‍ ഇതാ; നിങ്ങളുടെ പക്കലുണ്ടോ?
ചൊവാഴ്ച്ചയും മുകളിലേക്കുള്ള കുതിപ്പ് കമ്പനി തുടരുകയാണ്. 450 രൂപയില്‍ വ്യാപാരം ആരംഭിച്ച ശാര്‍ദ ക്രോപ്കെം 10 മണി ആകുമ്പോഴേക്കും 478 രൂപയിലേക്ക് കാലെടുത്തുവെച്ചു. രാവിലെ 8 ശതമാനത്തോളം ഉയര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. ഇന്നത്തെ വ്യാപാരത്തിനിടെ 481 രൂപയെന്ന 52 ആഴ്ച്ചയിലെ പുതിയ ഉയരവും കമ്പനി കയ്യടക്കി. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 28 ശതമാനവും ഒരു മാസം കൊണ്ട് 37 ശതമാനവും വീതം നേട്ടമാണ് ശാര്‍ദ ക്രോപ്കെം നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കുന്നത്.
Also Read: റിസള്‍ട്ടൊക്കെ കൊള്ളാം; പക്ഷേ ഈയൊരു പ്രശ്നം റിലയന്‍സിനെ വിഷമിപ്പിക്കുന്നുണ്ട്
കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 261 രൂപ വരെയുള്ള വീഴ്ച്ചയ്ക്കും കമ്പനി സാക്ഷിയാണ്. പിഇ അനുപാതം 16.92. ഡിവിഡന്റ് യീല്‍ഡ് 1.06 ശതമാനം. വാസ്തവത്തില്‍ ജനുവരി 20 തൊട്ടാണ് കമ്പനിയുടെ മേലോട്ടുള്ള യാത്രയ്ക്ക് തുടക്കം. ഇതിന് പിന്നിലെ കാരണം വിപണി വിദഗ്ധര്‍ വിശദീകരിക്കുന്നുണ്ട്. ഡിസംബര്‍ പാദം കുറിച്ച ശക്തമായ സാമ്പത്തിക ഫലവും കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയുമാണ് ഷാര്‍ദ ക്രോപ്കെമിന് തുണയാവുന്നത്.
'ഷാര്‍ദ ക്രോപ്കെം ഒരു അഗ്രോ കെമിക്കല്‍ കമ്പനിയാണ്. പ്രഖ്യാപിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് കാര്യമായ ഇളവുകളും ആനുകൂല്യങ്ങളും ധനമന്ത്രി നിര്‍മല സീതാരാമന് നല്‍കുമെന്നാണ് പൊതുവായ പ്രതീക്ഷ. ഈ പശ്ചാത്തലത്തില്‍ കാര്‍ഷിക സെക്ടര്‍ ഒന്നടങ്കം ബുള്ളിഷ് ട്രെന്‍ഡാണ് പങ്കുവെയ്ക്കുന്നത്. ഇതിന് പുറമെ ശക്തമായ ഡിസംബര്‍ പാദഫലവും ഷാര്‍ദ ക്രോപ്കെമിന് പിന്തുണയേകുന്നു', എസ്എംസി ഗ്ലോബല്‍ സെക്യുരിറ്റീസിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സൗരഭ് ജെയിന് പറയുന്നു.
കഴിഞ്ഞവര്‍ഷം സെപ്തംബര്‍ പാദത്തെ അപേക്ഷിച്ച് ഡിസംബറില്‍ കമ്പനിയുടെ അറ്റാദായം 32 കോടി രൂപയില്‍ നിന്നും 102 കോടി രൂപയായാണ് വര്‍ധിച്ചത്. ഇതേസമയം, അഗ്രോ കെമിക്കല്‍ സ്റ്റോക്കായ ഷാര്‍ദ ക്രോപ്കെം ദീര്‍ഘകാലം കൈവശം വെയ്ക്കരുതെന്ന മുന്നറിയിപ്പ് സൗരഭ് ജെയിന് നല്‍കുന്നുണ്ട്. ഈ സ്മോള്‍ കാപ്പ് സ്റ്റോക്കില്‍ ശക്തമായ വീഴ്ച്ച എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം. അതുകൊണ്ട് മോശമല്ലാത്ത ലാഭം കണ്ടാല്‍ സ്റ്റോക്ക് എക്സിറ്റ് ചെയ്യുന്നതാണ് ഉചിതം.
ചോയിസ് ബ്രോക്കിങ്ങിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയയും ഷാര്‍ദ ക്രോപ്കെമിലുള്ള അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്. 'കഴിഞ്ഞ രണ്ടു വ്യാപാര സെഷനുകള്‍ തൊട്ട് കനത്ത വാങ്ങലുകളാണ് സ്റ്റോക്കില്‍ സംഭവിക്കുന്നത്. ഇതേസമയം, ഉയര്ച്ചകളില് ശക്തമായ വില്‍പ്പനകളും ദൃശ്യമാണ്. ഈ പശ്ചാത്തലത്തില്‍ ഷാര്‍ദ ക്രോപ്കെം കമ്പനിയില്‍ പുതിയ പോസിഷനുകള്‍ എടുക്കാത്തതാണ് ഉചിതം. ഇനി പോര്‍ട്ട്ഫോളിയോയില്‍ ഈ സ്റ്റോക്ക് ഉള്ളവര്‍ ലാഭമെടുത്ത് എക്സിറ്റ് ചെയ്യുന്നതിനെ കുറിച്ചും ചിന്തിക്കാം', സുമീത് ബഗാഡിയ അറിയിക്കുന്നു.
Also Read: സൊമാറ്റോ, നൈക്ക, പേടിഎം പോലുള്ള ടെക് കമ്പനികളുടെ വില എന്തുകൊണ്ട് ഇനിയും ഇടിയാം?
ജനുവരി 22 -ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് കൈമാറിയ വിവരം പ്രകാരം ഷാര്‍ദ ക്രോപ്കെം നിക്ഷേപകര്‍ക്ക് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 3 രൂപ വീതം ഇടക്കാല ലാഭവിഹിതം നല്‍കാനാണ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം. 2022 ഫെബ്രുവരി 2 ആണ് റെക്കോര്‍ഡ് തീയതി. 2022 മാര്‍ച്ച് 1 -നകം ഇടക്കാല ലാഭവിഹിതം ഷാര്‍ദ ക്രോപ്കെം നല്‍കിത്തീര്‍ക്കും.
Also Read: അടിമുടി ഡിജിറ്റൽ; മുന്‍നിരയിലെത്താനും ഊര്‍ജിത ശ്രമം; 40% ലാഭം നേടാം; ഈ ഓഹരി നോക്കിവച്ചോളൂ
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിശകലന വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.