ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾ ബാധിക്കാത്ത മികച്ച നിക്ഷേപ മാർഗമാണ് സ്ഥിരം നിക്ഷേപം. ചാഞ്ചാട്ടങ്ങൾ ബാധകമല്ലാത്തതിനാൽ നഷ്ട സാധ്യത തീരെയില്ല. കാലാവധിയോളം നിശ്ചിയിച്ച പലിശ നിക്ഷേപകന് ലഭിക്കും. റിസർവ് ബാങ്ക് മേയ് ആദ്യവാരം റിപ്പോ നിരക്ക് ഉയർത്തിയതോടെ ബാങ്കുകളും ഇതിന്റെ ചുവട് പിടിച്ച് സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. ഇത് നിക്ഷേപകർക്ക് ആകർഷണീയമാണ്. എന്നാൽ ബാങ്കുകളെക്കാൾ പലിശ നൽകുന്നിടങ്ങളുണ്ടെങ്കിലോ?. മികച്ച ആദായം നോക്കുന്ന നിക്ഷേപകർ ഈ വഴി തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല. ബാങ്കുകൾ നൽകുന്നതിനെക്കാൾ പലിശ നൽകുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. ഇവയുടെ സാമ്പത്തിക സ്ഥിതി വിശകലനം ചെയ്യുന്ന ഏജൻസികളുടെ റിപ്പോർട്ട് അനുസരിച്ച് ഇത്തരം സ്ഥാപനങ്ങളിലേക്ക് നിക്ഷേപം നടത്താം.
ഇത്തരത്തിൽ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ ഉയർത്തിയ ഒരു ബാങ്കിതര ധനകാര്യ സ്ഥാപമാണ് ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസ് കമ്പനി ലിമിറ്റഡ് (എസ്ടിഎഫ്സി). ഇവിടെ പുതിയ പലിശ നിരക്ക് 2022 മേയ് 20 മുതൽ നിലവിൽ വന്നു. 30 മാസം മുതൽ 60 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കാണ് ഇപ്പോൾ പുതുക്കിയിട്ടുളളത്. 1979 ലാണ് കമ്പനി ആരംഭിക്കുന്നത്. വാണിജ്യ വാഹനങ്ങൾക്കുള്ള വായ്പ, ലൈഫ്, ജനറൽ ഇൻഷൂറൻസ്, ഓഹരി വിപണി ബ്രോക്കറിംഗ് തുടങ്ങിയ ധനകാര്യ ബിസിനസുകളിൽ ഏർപ്പെടുന്ന സ്ഥാപനമാണ് എസ്ടിഎഫ്‌സി. നിക്ഷേപങ്ങൾ സ്വീകരിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായാണ് കമ്പനി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചെന്നൈയിലാണ് കമ്പനിയുടെ ആസ്ഥാനം. റേറ്റിംഗ് ഏജൻസിയായ ക്രിസിൽ കമ്പനിയെ എഫ്എഎഎ ഗ്രേഡിംഗ് നടത്തിയിട്ടുണ്ട്. ഇത് എസ്ടി.എഫ്.സിയുടെ തിരിച്ചടവ് വിശ്വാസ്യത കൂട്ടുന്ന ഘടകമാണ്. അതിനാൽ ആശങ്കകളില്ലാതെ നിക്ഷേപിക്കാം.
ബാങ്കിതര ധനകാര്യ സ്ഥാപനം
ബാങ്ക് അല്ലെങ്കിലും ബാങ്കിന്റെ സ്വഭാവമുള്ള ഇടപാടുകളാണ് ഇവയും നടത്തുന്നത്. ബാങ്കിംഗ് ലൈസൻസ് ലഭ്യമല്ലെങ്കിലും റിസർവ് ബാങ്ക് അംഗീകാരത്തോടെ ചില ബാങ്കിംഗ് സർവീസുകൾ നടത്തുന്ന കമ്പനികളാണ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ. പൊതുജനങ്ങളിൽ നിന്ന് സേവിംഗ് അക്കൗണ്ട് വഴി പണം ശേഖരിക്കാൻ ഇവയക്ക് അനുവാദമില്ല.
ഉയർന്ന പലിശ
ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും പോലെ എസ്ടിഎഫ്‌സി പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. 0.15 ശതമാനം മുതൽ0 .25 ശതമാനം വരെയാണ് വാർഷിക പലിശ നിരക്ക് കമ്പനി ഉയർത്തിയത്.ഓൺലൈൻ വഴിയുള്ള സ്ഥിര നിക്ഷേപത്തിന് 15 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്കിൽ മാറ്റമില്ല. 6.75 ശതമാനമാണ് ഈ കാലയളവിലെ പലിശ. 30 മാസത്തെ നിക്ഷേപത്തിന് 7.75 ശതമാനം പലിശ കമ്പനി നൽകുന്നു. നേരത്തെയിത് 7.50 ശതമാനമായിരുന്നു. 7.80 ശതമാനമാണ് 45 മാസത്തെ നിക്ഷേപത്തിന് കമ്പനി നൽകുന്ന പലിശ.
റെഗുലർ ചാനലിലൂടെയുള്ള നിക്ഷേപത്തിനാണ് ഉയർന്ന പലിശയായ 7.90 ശതമാനം ലഭിക്കുക. 60 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.75 ശതമാനമായിരുന്ന പലിശ നിരക്ക് 7.9 ശതമാനമാക്കി ഉയർത്തി. .15 ശതമാനത്തിന്റെ വർധനവാണ് വരുത്തിയത്. 48 മാസം വരെയുള്ള നിക്ഷേപത്തിന് 7.80 ശതമാനമാക്കി പലിശ. നേരത്തെയുണ്ടായ 7.60 ശതമാനത്തിൽ നിന്ന് .20 ശതമാനം പലിശ ഉയർത്തി. 36 മാസത്തേക്കുള്ള നിക്ഷേപത്തിന് 7.75 ശതമാനവും കമ്പനി പുതുക്കിയ നിരക്ക് പ്രകാരം നൽകും. നേരത്തെയിത് 7.50 ശതമാനമായിരുന്നു. 12 മാസം വരെയുള്ള നിക്ഷേപങ്ങൾക്കും 24 മാസം വരെയുള്ള നിക്ഷേപങ്ങൾക്കും കമ്പനി പലിശ മാറ്റിയിട്ടില്ല. ഇവ യഥാക്രമം 6.50 ശതമാനവും 6.75 ശതമാനവുമായിരിക്കും.


Click it and Unblock the Notifications