ഇന്ത്യയില്‍ ചെറുകിട നിക്ഷേപകരുടെ 'ആരാധനാമൂര്‍ത്തികളില്‍' ഒന്നാണ് രാകേഷ് ജുന്‍ജുന്‍വാല. ഇദ്ദേഹത്തിന്റെ ഓരോ നീക്കവും വലിയ പ്രധാന്യത്തോടെയാണ് മാര്‍ക്കറ്റ് നിരീക്ഷകര്‍ ഉറ്റുനോക്കാറ്. ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോ അതേപടി പകര്‍ത്തുന്നവരും ചില്ലറയല്ല. നിലവില്‍ 35 ഓളം സ്‌റ്റോക്കുകള്‍ ഇന്ത്യയുടെ 'വാരന്‍ ബഫെറ്റ്' എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയിലുണ്ട്.
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സും മെട്രോ ബ്രാന്‍ഡ്‌സുമാണ് പോര്‍ട്ട്‌ഫോളിയോയിലെ പുതിയ അംഗങ്ങള്‍. സമീപകാലത്ത് ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച സ്റ്റാര്‍ ഹെല്‍ത്തില്‍ 17.5 ശതമാനവും മെട്രോ ബ്രാന്‍ഡ്‌സില്‍ 14.4 ശതമാനവും ഓഹരി പങ്കാളിത്തം ഇദ്ദേഹം കയ്യടക്കുന്നു. എസ്‌കോര്‍ട്ട്‌സ് ലിമിറ്റഡ്, ക്രിസില്‍, ഫെഡറല്‍ ബാങ്ക്, കാനറ ബാങ്ക്, ജൂബിലന്റ് ഫാര്‍മോവ, നാഷണല്‍ അലൂമിനിയം കമ്പനി, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ പ്രമുഖ പേരുകളും ജുന്‍ജുന്‍വാലയുടെ പക്കല്‍ കാണാം.
ഇതേസമയം, ടാറ്റ ഗ്രൂപ്പ് ഓഹരികളോടാണ് ജുന്‍ജുന്‍വാലയ്ക്ക് കൂടുതല്‍ പ്രിയം. നാലു പ്രമുഖ ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയില്‍ കയറിക്കൂടിയിട്ട് കാലം കുറച്ചായി. ഈ അവസരത്തില്‍ രാകേഷ് ജുന്‍ജുന്‍വാല കാത്തുസൂക്ഷിക്കുന്ന ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം.
ടൈറ്റന്‍ കമ്പനി
ടാറ്റയുടെ ആഢംബര മുഖമാണ് ടൈറ്റന്‍ കമ്പനി. ഇന്ത്യയിലെ പ്രമുഖ ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡ്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈറ്റന്‍ പ്രധാനമായും ഫാഷന്‍ ആക്‌സസറികള്‍ക്കാണ് വിപണിയില്‍ പേരുകേള്‍ക്കുന്നത്. ആഭരണങ്ങള്‍, വാച്ചുകള്‍, കണ്ണടകള്‍, ബാഗുകള്‍, പെര്‍ഫ്യൂമുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ആഢംബര ഉത്പന്നനിര കമ്പനി അവതരിപ്പിക്കുന്നുണ്ട്. 2021 ഡിസംബര്‍ പാദത്തിലെ കണക്കുപ്രകാരം രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ടൈറ്റനില്‍ 4.02 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയുടെ 3.57 കോടി ഓഹരികളാണ് ഇദ്ദേഹം കൈവശം വെയ്ക്കുന്നത്.
സമാനമായി ഭാര്യ രേഖ ജുന്‍ജുന്‍വാലയും ടൈറ്റനില്‍ നിക്ഷേപം നടത്തിയിട്ടുള്ളത് കാണാം. ടൈറ്റന്റെ 95.40 ലക്ഷം ഓഹരികള്‍ ഇവരുടെ പക്കലുണ്ട് (1.07 ശതമാനം ഓഹരി പങ്കാളിത്തം). കഴിഞ്ഞ ഒരു മാസം കൊണ്ട് നിക്ഷേപകര്‍ക്ക് ആല്‍ഫ റിട്ടേണ്‍ നല്‍കിയ സ്‌റ്റോക്കാണ് ടൈറ്റന്‍. സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ താഴേക്ക് നിലംപതിച്ചപ്പോഴും 4 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്താന്‍ കമ്പനിക്ക് കഴിഞ്ഞു. കഴിഞ്ഞവാരം മാത്രം 4.5 ശതമാനത്തിലേറെ നേട്ടം ടൈറ്റന്‍ രേഖപ്പെടുത്തി. വെള്ളിയാഴ്ച്ച 2,493 രൂപയിലാണ് കമ്പനി ഓഹരിയിടപാടുകള്‍ അവസാനിപ്പിച്ചത്.
നിലവില്‍ അമേരിക്കന്‍ കമ്പനിയായ ഗ്രേറ്റ് ഹൈറ്റ്‌സിന്റെ 17.5 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനുള്ള പുറപ്പാടിലാണ് ടൈറ്റന്‍. ഇതിനായി 152 കോടി രൂപ കമ്പനി ചെലവഴിക്കും. കസ്റ്റം നിര്‍മിത ആഢംബര വാച്ചുകളും ഡയമണ്ട് ആഭരണങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് ഗ്രേറ്റ് ഹൈറ്റ്‌സ്. ഓഹരി ഏറ്റെടുക്കുന്നതിലൂടെ ഗ്രേറ്റ് ഹൈറ്റ്‌സില്‍ വോട്ടവകാശവും ടൈറ്റന്‍ കരസ്ഥമാക്കും.
ടാറ്റ മോട്ടോര്‍സ്
ഇന്ത്യയില്‍ വേരുറപ്പിക്കുന്ന ബഹുരാഷ്ട്ര വാഹന നിര്‍മാതാക്കളാണ് ടാറ്റ മോട്ടോര്‍സ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പാസഞ്ചര്‍ കാറുകള്‍, ട്രക്കുകള്‍, വാനുകള്‍, കോച്ചുകള്‍, ബസുകള്‍, ആഢംബര കാറുകള്‍, സ്‌പോര്‍ട്‌സ് കാറുകള്‍ തുടങ്ങിയ സെഗ്നമന്റുകളില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. വരുംഭാവിയില്‍ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വൈദ്യുത വാഹന വിപണിയിലും ടാറ്റയ്ക്ക് മേല്‍ക്കൈയുണ്ട്.
2021 ഡിസംബര്‍ പാദത്തിലെ കണക്കുപ്രകാരം രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ടാറ്റ മോട്ടോര്‍സില്‍ 1.18 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയുടെ 3.92 കോടി ഓഹരികളാണ് ജുന്‍ജുന്‍വാല കൈവശം വെയ്ക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ശക്തമായ വില്‍പ്പന സമ്മര്‍ദ്ദം ഈ ടാറ്റ ഓഹരി നേരിടുന്നുണ്ട്. ഇക്കാലത്ത് സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ 1.50 ശതമാനവും 1.25 ശതമാനവും വീതം വീണപ്പോള്‍ ടാറ്റ മോട്ടോര്‍സിന്റെ ഓഹരി വില 11 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. ഇതേസമയം, കഴിഞ്ഞവാരം 4 ശതമാനത്തിലേറെ നേട്ടം കുറിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. വെള്ളിയാഴ്ച്ച 418.05 രൂപയിലാണ് ടാറ്റ മോട്ടോര്‍സ് തിരശ്ശീലയിട്ടത്.
അടുത്തിടെ കെഎസ്ഇബിയില്‍ (കേരള സംസ്ഥാന വൈദ്യുത ബോര്‍ഡ്) നിന്നും 65 വൈദ്യുത വാഹനങ്ങള്‍ക്കുള്ള കരാര്‍ ടാറ്റ മോട്ടോര്‍സ് നേടുകയുണ്ടായി. 60 ടിഗോര്‍ ഇവികളും 5 നെക്‌സോണ്‍ ഇവി എസ്‌യുവികളുമാണ് കെഎസ്ഇബിക്ക് ടാറ്റ മോട്ടോര്‍സ് കൈമാറുക. ഒറ്റച്ചാര്‍ജില്‍ 306 കിലോമീറ്റര്‍ ദൂരമോടാനുള്ള ശേഷി ടിഗോര്‍ ഇവിക്കുണ്ട്. നെക്‌സോണ്‍ ഇവി ഒറ്റച്ചാര്‍ജില്‍ 312 കിലോമീറ്റര്‍ ദൂരവും താണ്ടും. ഇതുവരെ 15,000 ഇവികള്‍ വിപണിയില്‍ വിറ്റഴിച്ചെന്നാണ് ടാറ്റ മോട്ടോര്‍സ് അറിയിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം വൈദ്യുത വാഹന സെഗ്മന്റില്‍ 85 ശതമാനത്തിലേറെയാണ് ടാറ്റയുടെ മാര്‍ക്കറ്റ് വിഹിതം.
ടാറ്റ കമ്മ്യൂണിക്കേഷന്‍സ്
ടെലി കമ്മ്യൂണിക്കേഷന്‍സ് രംഗത്തെ ടാറ്റയുടെ സാന്നിധ്യമാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍സ്. ടെലികോം മന്ത്രാലയത്തിന്റെ ഉടമസ്ഥതയില്‍ 'വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ്' എന്നായിരുന്നു കമ്പനി മുന്‍പ് അറിയപ്പെട്ടിരുന്നത്. പിന്നീട് സര്‍ക്കാരില്‍ നിന്നും ഈ കമ്പനിയെ ടാറ്റ ഗ്രൂപ്പ് വാങ്ങി. ആഗോളതലത്തില്‍ 200 രാജ്യങ്ങളിലായി 7,000 -ത്തില്‍പ്പരം സംരംഭങ്ങള്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ ഉപഭോക്താക്കളാണ്. 2021 ഡിസംബര്‍ പാദത്തിലെ കണക്കുപ്രകാരം രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ 1.08 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയുടെ 30.75 ലക്ഷം ഓഹരികളാണ് ജുന്‍ജുന്‍വാല കൈവശം വെയ്ക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ 5 ശതമാനത്തിലേറെ തകര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. 2022 -ലെ ഇതുവരെയുള്ള ചിത്രമെടുത്താല്‍ 20 ശതമാനത്തിലേറെയുണ്ട് ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ വിപണി വീഴ്ച്ച. വെള്ളിയാഴ്ച്ച 1,148.45 രൂപയിലാണ് കമ്പനി ഓഹരിയിടപാടുകള്‍ നിര്‍ത്തിയത്. കഴിഞ്ഞവാരം 3.59 ശതമാനം നേട്ടം കുറിക്കാന്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ഓഹരികള്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,591.95 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 1,037.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 23.11. ഡിവിഡന്റ് യീല്‍ഡ് 1.22 ശതമാനം.
ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി
ഹോസ്പിറ്റാലിറ്റി രംഗത്തെ ടാറ്റയുടെ സാന്നിധ്യമാണ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ്. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ജംഗിള്‍ സഫാരികള്‍, പാലസുകള്‍, സ്പാ, ഇന്‍-ഫ്‌ളൈറ്റ് കാറ്ററിങ് സേവനങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്നതാണ് കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോ. നേരത്തെ, കോവിഡ് മഹാമാരിക്കിടെ വന്‍ക്ഷീണം ഇന്ത്യന്‍ ഹോട്ടല്‍സ് ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കോവിഡ് നിയന്ത്രണങ്ങള്‍ വിട്ടുമാറുന്ന സാഹചര്യത്തില്‍ തിരിച്ചുവരവിന്റെ സൂചനകള്‍ സ്‌റ്റോക്കില്‍ കാണാം.
കഴിഞ്ഞ ഒരു മാസം കൊണ്ട് 4.30 ശതമാനം ഉയര്‍ച്ചയാണ് കമ്പനിയുടെ ഓഹരി വിലയില്‍ സംഭവിച്ചത്. ഇക്കാലത്ത് നിഫ്റ്റിയും സെന്‍സെക്‌സും താഴേക്ക് നിലംപതിച്ചെന്ന കാര്യം പ്രത്യേകം ഓര്‍മിക്കണം. നടപ്പുവര്‍ഷം ഇതുവരെ 10.50 ശതമാനം നേട്ടമാണ് ഈ ടാറ്റ ഗ്രൂപ്പ് ഓഹരി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. 2021 ഡിസംബര്‍ പാദത്തിലെ കണക്കുപ്രകാരം രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ഇന്ത്യന്‍ ഹോട്ടല്‍സില്‍ 2.2 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയുടെ 28.56 ലക്ഷം ഓഹരികളാണ് ജുന്‍ജുന്‍വാല കൈവശം വെയ്ക്കുന്നത്. വെള്ളിയാഴ്ച്ച 203.50 രൂപയില്‍ ഇന്ത്യന്‍ ഹോട്ടല്‍സ് ഓഹരിയിടപാടുകള്‍ അവസാനിപ്പിച്ചു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 230.20 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 90.91 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കമ്പനി സാക്ഷിയാണ്. ഡിവിഡന്റ് യീല്‍ഡ് 0.19 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications