റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ ബാങ്കുകള്‍ വായ്പ പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. ഇതോടെ ഭവന വായ്പ എന്നത് ചെലവേറിയതായി. വായ്പ അടച്ചു കൊണ്ടിരിക്കുന്നവര്‍ക്കും പലിശ നിരക്ക് തിരിച്ചടിയായി. ഇക്കാലത്ത് ഒറ്റയ്‌ക്കൊരു ഭവന വായ്പയില്‍ കൈ വെയ്ക്കുന്നതിനെക്കാള്‍ ഭാര്യയെയും ഉൾപ്പെടുത്തി സംയുക്ത വായ്പയിലേക്ക് മാറുന്നതാണ് ഉചിതം. ഇതിന്റെ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പലിശ നിരക്കില്‍ കുറവ്
സ്ത്രീകളും ഉള്‍പ്പെടുന്ന ജോയിന്റ് ഭവന വായ്പയില്‍ പലിശ നിരക്ക് കുറയുമെന്നതാണ് പ്രധാന നേട്ടം. വ്യക്തിഗതമായി ഭവന വായ്പയെടുക്കുമ്പോള്‍ ലഭിക്കുന്നതിനെക്കാള്‍ കുറവായിരിക്കും ഈ നിരക്ക്. 5-10 അടിസ്ഥാന നിരക്ക് പലിശയിൽ കുറവ് വരും. ഇതിന് വസ്തുവില്‍ സ്ത്രീക്കും ഉടമസ്ഥാവകാശം ഉണ്ടായിരിക്കണം. ഇതോടൊപ്പം ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് സംയുക്ത ഭവന വായ്പയെടുക്കുമ്പോള്‍ വായ്പ പെട്ടന്ന് ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
നികുതിയിളവ്
ഭവന വായ്പയ്ക്കുള്ള നികുതിയളവില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും നേട്ടമുണ്ടാക്കാം. ഭവന വായ്പയുടെ മുതലും പലിശയും തിരിച്ചടയ്ക്കുന്നത് വഴി ആദായ നികുതി ഇളവ് രണ്ട് പേര്‍ക്കും ലഭിക്കും. മുതല്‍ തിരിച്ചടവില്‍ സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപയാണ് സെക്ഷന്‍ 80സി പ്രകാരം ഇളവ് ലഭിക്കുന്നത്. പലിശ തിരിച്ചടവിന് സെക്ഷന്‍ 24 പ്രകാരം 2 ലക്ഷം രൂപയും നികുതിയിളവ് ലഭിക്കും.
രണ്ടു പേരും ചേര്‍ന്നെടുത്ത ഭവന വായ്പ ആണെങ്കില്‍ മുതല്‍ തിരിച്ചടവില്‍ 3 ലക്ഷം രൂപയും പലിശ ഇനത്തില്‍ 4 ലക്ഷം രൂപ വരെയും ഇളവ് നേടിയെടുക്കാന്‍ സാധിക്കും.
ചുരുങ്ങിയ സ്റ്റാമ്പ് ഡ്യൂട്ടി
വീട് വാങ്ങുന്ന സമയത്ത് സ്റ്റാമ്പ് ഇനത്തില്‍ ഇളവ് ലഭിക്കാന്‍ സ്ത്രീകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഉപകരിക്കും. സ്ത്രീകള്‍ക്ക് ഉടമസ്ഥാവകാശം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാറുകള്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ സ്ത്രീകള്‍ക്ക് 1-2 ശതമാനം ഇളവ് നല്‍കുന്നുണ്ട്. 30 ലക്ഷത്തിന്റെ വസ്തു രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 30,000 രൂപ മുതല്‍ 60,000 രൂപ വരെ ലഭിക്കാന്‍ സാധിക്കും.
പ്രധാനമന്ത്രി ആവാസ് യോജന
സാമ്പത്തികമായി പിന്നോക്ക വിഭാഗങ്ങള്‍ (ഇഡബ്ലുഎസ്), താഴ്ന്ന വരുമാന ഗ്രൂപ്പുകള്‍ (എല്‍ഐജി), ഇടത്തരം വരുമാന ഗ്രൂപ്പുകള്‍ (എഐജി) എന്നിവര്‍ക്ക് ഭവന വായ്പയ്ക്ക് മുതലിന്‍ മേല്‍ 2.67 ലക്ഷം രൂപ വരെ സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും. ഇതിന് വസ്തുവില്‍ സ്ത്രീക്കും ന്റെ ഉടമസ്ഥാവകാശം ഉണ്ടായിരിക്കണം.
പോരായ്മകൾ
സംയുക്ത വായ്പയില്‍ ചില പോരായ്മകളുമുണ്ട്. പങ്കാളികളില്‍ ഒരാളുടെ മരണ ശേഷം ബാധ്യത ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വരും. ഇതോടൊപ്പം വിവാഹ മോചനത്തിന് അപേക്ഷ സമര്‍പ്പിച്ചാലും മറ്റേ പങ്കാളി ഒറ്റയ്ക്ക് വായ്പ അടയ്‌ക്കേണ്ടതായി വരും. സാമ്പത്തിക സ്ഥിതി അനുയോജ്യമല്ലെങ്കില്‍ വായ്പ അടവും ജീവിതവും ബുദ്ധിമുട്ടിലാകും. പങ്കാളികളിലൊരാള്‍ക്ക് ജോലി നഷ്ടപ്പെടുകയോ ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തിലോ വായ്പ തിരിച്ചടവിനെ ബാധിക്കും.
സംയുക്ത വായ്പയിലെടുത്ത വസ്തുവില്‍ ഒരാളുടെ മരണ ശേഷമോ വിവാഹ മോചന അപേക്ഷ സമര്‍പ്പിച്ചാലോ മറ്റേ പങ്കാളിക്ക് വസ്തുവില്‍ അവകാശം ഉന്നയിക്കാന്‍ സാധിക്കില്ല. അവകാശം നേടാന്‍ കോടതി ഉത്തരവ് ആവശ്യമാണ്.
വായ്പയെടുക്കാന്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടവ
ഇന്ത്യക്കാരായ 20-40 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വായ്പയ്ക്ക് യോഗ്യത. രണ്ട് വര്‍ഷത്തെ ജോലി പ്രവൃത്തി പരിചയം ആവശ്യമുണ്ട്. മാസ വരുമാനം 15,000ത്തില്‍ കൂടുതലുള്ളവരാണം. ഇതോടൊപ്പം ക്രെഡിറ്റ് സ്‌കോര്‍ 650 മുകളിലായവര്‍ക്കും വായ്പ ലഭിക്കും.


Click it and Unblock the Notifications