ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളില്‍ മാര്‍ക്കറ്റിന്റെ ചലനങ്ങള്‍ക്ക് അനുസരിച്ചുള്ള നഷ്ട സാധ്യതകളുണ്ട്. എന്നിരുന്നാലും ദീര്‍ഘകാല നിക്ഷേപം തേടുന്നൊരാള്‍ക്ക് സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി വലിയ സമ്പാദ്യം മ്യൂച്വല്‍ ഫണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. വീട് വാങ്ങുക, വാഹനം, മക്കളുടെ വിദ്യാഭ്യാസം തുടങ്ങി ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി വഴി പണം കണ്ടെത്താം.
വലിയ തുക നിക്ഷേപിക്കാനായി ഇല്ലാത്തവര്‍ക്ക് ചെറിയ തുക നിശ്ചിത ഇടവേളകളില്‍ നിക്ഷേപിച്ച് വലിയ സമ്പാദ്യം ഉണ്ടാക്കിയെടുക്കാനുള്ള സാഹചര്യം മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍ വഴി ലഭിക്കുന്നുണ്ട്. ദിവസത്തിലും ആഴ്ചയിലും മാസത്തിലും നിക്ഷേപം നടത്താവുന്ന എസ്‌ഐപികള്‍ ഇന്നുണ്ട്.
ടാറ്റ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്
എസ്‌ഐപി വഴി നിക്ഷേപിക്കുന്നവര്‍ക്ക് മികച്ച ആദായം നല്‍കിയൊരു ഫണ്ടാണ് ടാറ്റ മ്യൂച്വല്‍ ഫണ്ട് ഹൗസില്‍ നിന്നുള്ള ടാറ്റ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്. ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന കമ്പനികളുടെ ഓഹരികളില്‍ മാത്രം നിക്ഷേപിക്കുന്നൊരു സെക്ടര്‍ ഫണ്ടാണിത്. ഒറ്റ സെക്ടറില്‍ മാത്രം നിക്ഷേപിക്കുന്നതിനാല്‍ അധിക റിസ്‌ക് ഫണ്ടിനുണ്ട്.
അതിനാല്‍ തന്നെ മറ്റു ഇക്വിറ്റി ഫണ്ടുകേളക്കാള്‍ ആദായം ഫണ്ടില്‍ നിന്നും ലഭിക്കും. അതേസമയം വിപണി മികച്ച പ്രകടനം നടത്തുമ്പോഴും നഷ്ടം വരാനുള്ള സാധ്യത കൂടി ഇത്തരം ഫണ്ടുകളിലുണ്ട്.
ഫണ്ട് വിശദാംശങ്ങൾ
2013 ജനുവരി 1ന് ആരംഭിച്ച ഫണ്ട് 10 വര്‍ഷം പൂര്‍ത്തിയാക്കി. ടാറ്റ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 953.45 കോടി രൂപയാണ്. ജനുവരി 13നുള്ള ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു 107.23 രൂപയാണ്. ചെലവ് അനുപാതം 1.40 ശതമാനമാണ്. ഇത് 1.08 ശതമാനമായ കാറ്റഗറി ആവറേജിനേക്കാള്‍ കൂടുതലാണ്. നിക്ഷേപം ആരംഭിച്ച് 30 ദിവസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ 0.25 ശതമാനം എക്‌സിറ്റ് ലോഡ് ഈടാക്കും.
ഒറ്റത്തവണ നിക്ഷേപത്തിന് 5,000 രൂപ ആവശ്യമാണ്. എന്നാല്‍ 150 രൂപ മുതല്‍ പ്രതിമാസ എസ്‌ഐപി ആരംഭിക്കാന്‍ സാധിക്കുന്ന ഫണ്ടാണ് ടാറ്റ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്.
Also Read: സ്ഥിര നിക്ഷേപം; നിക്ഷേപം ആരംഭിക്കാൻ സമയമായോ? പഴയ എഫ്ഡി പിൻവലിച്ച് പുതിയ നിക്ഷേപം ലാഭമോ?
പോർട്ട്ഫോളിയോ
ഫണ്ടിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ 44 ഓഹരികളാണ് നിലവിലുള്ളത്. ഇതില്‍ ലാര്‍ജ് കാപ് 36.49 ശതമാനം, മിഡ് കാപ്- 29.01 ശതമാനം, സ്‌മോള്‍ കാപ്- 23.34 ശതമാനം എന്നിങ്ങനെയാണ്. ലാര്‍സെന്‍ ആന്‍ഡ് ടെര്‍ബോയിലാണ് ഫണ്ടിന് കൂടുതല്‍ നിക്ഷേപമുള്ളത്. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍, എസിസി സിമന്റ്, ഗ്രിന്റ്വെല്‍ നോര്‍ഷ എന്നിവയാണ് പ്രധാന നിക്ഷേപമുള്ള മുൻനിര കമ്പനികൾ.
പ്രകടനം
കഴിഞ്ഞ 3 വര്‍ഷത്തിനിടെ 28.37 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഫണ്ട് നല്‍കിയത്. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി വഴി മൂന്ന് വര്‍ഷം കൊണ്ട് 1.81 ലക്ഷം രൂപ ലാഭം നേടാന്‍ സാധിച്ചു. 3.60 ലക്ഷത്തിന്റെ നിക്ഷേപം 5.41 ലക്ഷം രൂപയായി. അഞ്ച് വര്‍ഷം മുന്‍പ് ആരംഭിച്ച എസ്‌ഐപി നിക്ഷേപത്തിന് 20.51 ശതമാനം ആദായമാണ് ഫണ്ട് നല്‍കിയത്. 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി 9.99 ലക്ഷം രൂപയായി വളര്‍ന്നു.
10 വര്‍ഷത്തേക്ക് 15.67 ശതമാനത്തിന്റെ വളര്‍ച്ച ഈ സെക്ടറല്‍ ഫണ്ടിന് ഉണ്ടായി 10 വര്‍ഷം മുന്‍പ് പ്രതിമാസ എസ്‌ഐപിയായി 10,000 രൂപ വീതം നിക്ഷേപിച്ചൊരാള്‍ക്ക് 27.27 ലക്ഷം രൂപ നേടാനായി. ഇക്കാലയളവില്‍ 12 ലക്ഷമാണ് നിക്ഷേപിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.