മികച്ച ഫണ്ടുകളിൽ ക്ഷമയോടെ നിക്ഷേപം നടത്തുന്നവർക്ക് മികച്ച റിട്ടേൺ നൽകിയ ചരിത്രമാണ് മ്യൂച്വൽ ഫണ്ടുകളുടേത്. നിക്ഷേപകന്റെ റിസക് പ്രൊഫൈൽ അനുസരിച്ച് ഓരോ തരം സ്കീമുകളും തിരഞ്ഞെടുക്കാം. ലാർജ് കാപ്, മിഡ് കാപ്, സ്മോൾ കാപ്, ഫ്ളെക്സി കാപ്, ബാലൻഡ് ഫണ്ട് തുടങ്ങിയ വ്യത്യസ്ത തരം ഫണ്ടുകളുണ്ട്.
ഇക്വിറ്റിയിൽ നിന്നുള്ള നേട്ടം ലഭിക്കാൻ കുറഞ്ഞത് 3-4 വർഷത്തേക്ക് പണം നിക്ഷേപിക്കാൻ സാധിക്കുന്ന, ഇടത്തരം റിസ്കെടുക്കാൻ സാധിക്കുന്നൊരാൾക്ക് പറ്റിയ ഫണ്ടുകളാണ് മിഡ് കാപ് ഫണ്ടുകൾ. ഈ വിഭാഗത്തിൽ 3 വർഷത്തിനിടെ മികച്ച പ്രകടനം നടത്തിയ 2 ഫണ്ടുകളെയാണ് പരിചയപ്പെടുത്തുന്നത്.
ക്വാന്‍ഡ് മിഡ് കാപ് ഫണ്ട്
മിഡ് കാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണിവ 1998 ലാണ് ക്വാന്‍ഡ് മിഡ് കാപ് ഫണ്ട് ആരംഭിക്കുന്നത്. സ്‌കീം ആരംഭിച്ചത് മുതല്‍ ഡയറക്ട് പ്ലാന്‍ 16.16 ശതമാനം റിട്ടേണ്‍ നല്‍കി. റെഗുലര്‍ പ്ലാനില്‍ 12.32 ശതമാനമാണ് റിട്ടേണ്‍. 1,665 കോടി രൂപയുടെ ആസ്തിയാണ് ക്വാന്‍ഡ് മിഡ് കാപ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. 5,000 രൂപ മുതല്‍ ഒറ്റത്തവണ നിക്ഷേപം നടത്താം. എസ്‌ഐപിക്കായി 1,000 രൂപയാണ് ആവശ്യം. നിക്ഷേപം ആരംഭിച്ച് 90 ദിവസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ 0.50 ശതമാനം എകസിറ്റ് ലോഡുണ്ട്.

ഡയറക്ട് പ്ലാനില്‍ 0.63 ശതമാനമാണ് ചെലവ് അനുപാതം. നെറ്റ് അസറ്റ് വാല്യു 142.77 രൂപയാണ്. റെഗുലര്‍ പ്ലാനില്‍ 2.25 ശതമാനമാണ് ചെലവ് അനുപാതം. 130.63 രൂപയാണ് നെറ്റ് അസറ്റ് വാല്യു. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, ബോഷ്, ലിന്‍ഡെ ഇന്ത്യ, വോള്‍ട്ടാസ്, എസ്‌കോര്‍ട്ട് കുബോത്ത ലിമിറ്റഡ്, ഇന്ത്യന്‍ ഹോട്ടല്‍സ്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് പ്രധാന നിക്ഷേപങ്ങള്‍. പോര്‍ട്ട്‌ഫോളിയോയിൽ 21.58 ശതമാനവും ബാങ്കിംഗ് ഓഹരികളാണ്. 7.59 ശതമാനം ഓട്ടോ ഓഹരികളുമാണ്.
പ്രകടനം
ഒറ്റത്തവണ നിക്ഷേപം നടത്തിയവര്‍ക്ക് 41 ശതമാനമാണ് റിട്ടേണ്‍ നല്‍കിയത്. 1 ലക്ഷം രൂപയുടെ നിക്ഷേപം 2.80 ലക്ഷം രൂപയായി വളര്‍ന്നു. എസ്‌ഐപി നിക്ഷേപകര്‍ക്ക് 3 വര്‍ഷത്തിനിടെ 27.54 ശതമാനം റിട്ടേണ്‍ നല്‍കി. ക്വാന്‍ഡ് മിഡ് കാപ് ഫണ്ടിലെ 5,000 രൂപയുടെ പ്രതിമാസ എസ്‌ഐപി മൂന്ന് വര്‍ഷത്തിനിടെ വളര്‍ന്ന് 2,56,424 രൂപയായി. 1.80ലക്ഷം രൂപയുടെ നിക്ഷേപത്തില്‍ നിന്നാണ് ഈ നേട്ടം. 10,000 രൂപ പ്രതിമാസം നിക്ഷേപിച്ചൊരാള്‍ക്ക് 5,12,849 രൂപ നേടാനായി.
പിജിഐഎം ഇന്ത്യ മിഡ് കാപ് ഓപ്പര്‍ച്യൂനിറ്റീസ് ഫണ്ട്
2013 ഡിസംബര്‍ 2 നാണ് പിജിഐഎം ഇന്ത്യ മിഡ് കാപ് ഓപ്പര്‍ച്യൂനിറ്റീസ് ഫണ്ട് ആരംഭിച്ചത്. സ്‌കീം ആരംഭിച്ചത് മുതല്‍ റെഗുലര്‍ പ്ലാനില്‍ 16.61 ശതമാനം റിട്ടേണും ഡയറക്ട പ്ലാനില്‍ 18.09 ശതമാനം റിട്ടേണും ലഭിച്ചു. 7,812 കോടി രൂപയാണ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി. 90 ദിലസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ 0.50 ശതമാനം ചെലവ് അനുപാതമുണ്ട്. ഒറ്റത്തവണ നിക്ഷേപത്തിന് 5,000 രൂപയും എസ്‌ഐപി തുടങ്ങാന്‍ 1,000 രൂപ മതി.
റെഗുലര്‍ പ്ലാനില്‍ 1.94 ശതമാനമാണ് ചെലവ് അനുപാതം. 42.3 രൂപയാണ് ഏപ്രില്‍ 19 നുള്ള നെറ്റ് അസറ്റ് വാല്യു. ഡയറക്ട് പ്ലാനില്‍ 0.46 ശതമാനമാണ് ചെലവ് അനുപാതം. 47.62 രൂപയാണ് നെറ്റ് അസറ്റ് വാല്യു. ഐസിഐസിഐ ബാങ്ക്, ദി ഫെഡറല്‍ ബാങ്ക്, അശോക് ലെയ്ലാന്‍ഡ്, കജാരിയ സിമന്റ്സ്, ബാറ്റ ഇന്ത്യ, കമ്മിന്‍സ് ഇന്ത്യ, മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ജൂബിലന്റ് ഫുഡ് വര്‍ക്ക്സ് തുടങ്ങിയവയാണ് ഫണ്ടിന് നിക്ഷേപമുള്ള മുൻനിര ഓഹരികൾ.
പ്രകടനം
പിജിഐഎം ഇന്ത്യ മിഡ് കാപ് ഓപ്പര്‍ച്യൂനിറ്റീസ് ഫണ്ടില്‍ ഒറ്റത്തവണ നിക്ഷേപം നടത്തിയ വ്യക്തിക്ക് ലഭിച്ച റിട്ടേണ്‍ 37.57 ശതമാനമാണ്. 1ലക്ഷം രൂപയുടെ നിക്ഷേപം 2.60 ലക്ഷം രൂപയായി വളര്‍ന്നു. എസ്‌ഐപി നിക്ഷേപകര്‍ക്കുള്ള റിട്ടേണ്‍ 19.76 ശതമാനമാണ്. 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി 4.80 ലക്ഷമായി മാറി. 5000 രൂപയുടെ പ്രതിമാസ എസ്‌ഐപി 2.40 ലക്ഷമായി ഉയര്‍ന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications