ആർബിഐയുടെ തീരുമാനം വന്നു; യുപിഐ ഇടപാടിൽ 2 മാറ്റങ്ങൾ; ഒറ്റ ഇടപാടിൽ 5 ലക്ഷം രൂപ ചെലവാക്കാം
സ്ഥിരമായി ചെറിയ ഇടപാടുകൾക്ക് യുപിഐ ഉപയോഗിക്കുന്നവരാണോ? എങ്കിൽ ഇനി മുതൽ വലിയ ഇടപാടുകൾക്കും യുപിഐ ഉപയോഗിക്കാം. യുണിഫൈഡ് പെയ്മെന്റ് ഇന്റർഫെയ്സ് ഉപയോഗിച്ചുള്ള ചെലവാക്കലുകളിൽ നിർണായകമായ 2 മാറ്റങ്ങളാണ് വെള്ളിയാഴ്ച റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്. ആർബിഐയുടെ പണനയ അവലോകന യോഗ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായുള്ള പത്രസമ്മേളനത്തിൽ, യുപിഐ ഇടപാട് പരിധിയും അഡീഷണൽ ഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിച്ചുള്ള ഇടപാടുകളിലും റിസർവ് ബാങ്ക് മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇവ വിശദമായി നോക്കാം.
5 ലക്ഷത്തിന്റെ ചെലവാക്കൽ പരിധി
വെള്ളിയാഴ്ച പണനയ അവലോകന യോഗ തീരുമാനങ്ങൾ സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തുമ്പോഴാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് യുപിഐ ചെലവാക്കൽ പരിധി ഉയർത്തിയ കാര്യം അറിയിച്ചത്. നിശ്ചിത ഇടപാടുകൾക്ക് ഇനി മുതൽ 5 ലക്ഷം രൂപ വരെയാണ് യുപിഐ വഴി ഒരു ഇടപാടിൽ ചെലവാക്കാൻ സാധിക്കുക. ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും യുപിഐ പേയ്‌മെന്റുകൾക്കുള്ള ചെലവാക്കൽ പരിധിയാണ് ആർബിഐ 5 ലക്ഷം രൂപയായി ഉയർത്തിയത്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നു പരിധി.
വിവിധ വിഭാഗങ്ങളിലെ യുപിഐ ഇടപാടുകൾക്കുള്ള പരിധി കാലാകാലങ്ങളിൽ അവലോകനം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ ആർബിഐ ഗവർണർ വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി ഉയർന്ന തുകയുടെ യുപിഐ പേയ്‌മെന്റുകൾ നടത്താൻ ഈ നീക്കം ഉപഭോക്താക്കളെ സഹായിക്കുമെന്നും വ്യക്തമാക്കി.

യുപിഐ ഇടപാട് പരിധി
യുപിഐ വഴി ഓരോ ഇടപാടാനും ഉപയോഗിക്കാവുന്ന പരിധി ഒരു ലക്ഷം രൂപയാണ്. ഇതിൽ ഇളവുള്ളത് മൂലധന വിപണികൾ (എഎംസി, ബ്രോക്കിംഗ്, മ്യൂച്വൽ ഫണ്ടുകൾ മുതലായവ), കളക്ഷനുകൾ (ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ, ലോൺ റീ-പേയ്‌മെന്റുകൾ, ഇഎംഐ), ഇൻഷുറൻസ് മുതലായവയ്ക്കാണ്. ഈ വിഭാഗങ്ങളിൽ യുപിഐ വഴിയുള്ള ചെലവാക്കൽ പരിധി നേരത്തെ തന്നെ 2 ലക്ഷം രൂപയാണ്.
2021 ഡിസംബറിൽ റീട്ടെയിൽ ഡയറക്ട് സ്കീമിനും ഐപിഒ സബ്‌സ്‌ക്രിപ്‌ഷനുമുള്ള യുപിഐ പേയ്‌മെന്റുകളുടെ ചെലവാക്കൽ പരിധി 5 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. ഇതിനൊപ്പമാണ് ആരോഗ്യ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമുള്ള പരിധി ഓരോ ഇടപാടിനും 5 ലക്ഷം രൂപയായി ഉയർത്തിയത്.
1 ലക്ഷം രൂപ വരെ ഒടിപി വേണ്ട
അധിക ഫാക്ടർ ഓതന്റിക്കേഷൻ (എഎഫ്എ) ഇല്ലാതെ തന്നെ നിർദ്ദിഷ്ട ഇടപാടുകളുടെ യുപിഐ ഓട്ടോ പേയ്‌മെന്റുകളുടെ പരിധി ഉയർത്തുന്നതാണ് ആർബിഐയുടെ മറ്റൊരു തീരുമാനം. ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്ക് ഇനി മുതൽ ഒടിപി അടിസ്ഥാനമാക്കിയുള്ള വാലിഡേഷൻ ആവശ്യമില്ല. ഈ പുതിയ പരിധി മ്യൂച്വൽ ഫണ്ട് സബ്‌സ്‌ക്രിപ്‌ഷനുകൾക്കും ഇൻഷുറൻസ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകൾക്കും ക്രെഡിറ്റ് കാർഡ് തിരിച്ചടവുകൾക്കും മാത്രമാണ് ബാധകമാവുക. നിലവിൽ ഈ പരിധി 15,000 രൂപയായിരുന്നു.
ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉപയോഗിക്കാൻ റിസർവ് ബാങ്ക് ടോക്കണൈസേഷൻ കൊണ്ടു വന്നതിന് ശേഷം യുപിഐ ഓട്ടോ പേയ്‌മെന്റ് സംവിധാനത്തിന് സമീപ വർഷങ്ങളിൽ ഉപയോഗം കൂടിയിട്ടുണ്ട്. നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-മാൻഡേറ്റുകളുടെ എണ്ണം 8.5 കോടിയാണ്. പ്രതിമാസം ഏകദേശം 2800 കോടി രൂപയുടെ ഇടപാടുകൾ ഇതുവഴി നടക്കുന്നുണ്ട്. പരിധി ഉയർത്തുന്നതോടെ ഉപയോഗവും വർധിക്കും.
ഗുണങ്ങൾ
ഇടപാടുകള്‍ കൃത്യസമയത്ത് നടത്താമെന്നതും വൈകിയുള്ള പിഴ ഒഴിവാക്കാമെന്നതുമാണ് യുപിഐ ഓട്ടോ പെയ്‌മെന്റിന്റെ ഗുണം. മാസത്തിലും ത്രൈമാസത്തിലുമായി 1 രൂപ മുതലുള്ള ഓട്ടോപെയ്‌മെന്റുകള്‍ ക്രമീകരിക്കാം. ആവശ്യ സമയത്ത് ഓട്ടോപെയ്‌മെന്റ് റദ്ദാക്കാനും മോഡിഫൈ ചെയ്യാനും സാധിക്കും.


Click it and Unblock the Notifications


