' എന്റെ പൊന്നേ ' എന്ന മലയാള ഭാഷയിലെ പ്രയോഗം സാധാരണയായി ആശ്ചര്യവും സ്നേഹവും പ്രകടിപ്പിക്കുന്നതിനാണ് പ്രയോഗിക്കുന്നത്. കഴിഞ്ഞ കുറഞ്ഞ് ദിവസമായി ആഭരണ പ്രേമികൾ സ്വർണ വിലയോടും ' എന്റെ പൊന്നേ ' എന്ന് പറയുകയാണ്. കാരണം പ്രതീക്ഷിക്കാത്ത വിലക്കുറവാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വിലയിലുണ്ടായത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിച്ചതിനു ശേഷമാണ് സ്വർണവില പതിയെ താഴേക്കിറങ്ങുന്നത്.
ഇന്നത്തെ സ്വർണ വില
ഫെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് വ്യാഴാഴ്ച സ്വർണത്തിന് ശേഖപ്പെടുത്തിയത്. പവന് 45,520 രൂപയും ഗ്രാമിന് 5,690 രൂപയും. എന്നാൽ ഇന്ന് സ്വർണ വില ചെറുതായി വർദ്ധിച്ചിട്ടുണ്ട്. പവന് 45,680 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,710 രൂപ.

ഫെബ്രുവരി 2ന് ഉയർന്നു
46,520 രൂപയായിയുന്നു ഫെബ്രുവരി ഒന്നിലെ സ്വർണ വില. സംസ്ഥാനത്തെ സ്വർണ്ണവില ഫെബ്രുവരി 2ാം തിയ്യതി, ഈ മാസത്തെ ഉയർന്ന നിരക്കിലേക്കെത്തിയിരുന്നു. അന്ന് ഒരു പവന് 46640 രൂപയും, ഗ്രാമിന് 5830 രൂപയുമായിരുന്നു അന്നത്തെ വില.
മൂന്നാം തീയ്യതി വില കുറഞ്ഞ് പവന് 46480 രൂപയിലെത്തി. അഞ്ചാം തീയ്യതി 46360 ലേക്കും ആറാം തീയ്യതി 46200 രൂപയിലേക്കും സ്വർണ വില കുറഞ്ഞു. 46400 രൂപയിലാണ് ഏഴാം തീയ്യതിയും 8 ആം തീയ്യതിയും സ്വർണ വ്യാപാരം നടന്നത്.
10 ആം തീയ്യതി 46,160 രൂപയിലത്തിയ സ്വർണ വില 2 ദിവസം കൂടി ഇതേ വില തുടർന്നതും ആഭരണ പ്രേമികൾക്ക് നേട്ടമായി. പിന്നിടുള്ള ദിവസങ്ങളിലും ഏറിയും കുറഞ്ഞും സ്വർണ വില ആശ്ചര്യപ്പെടുത്തുകയാണ്.
വിലയിലെ റെക്കോർഡ് കുതിപ്പിന് കാരണം
2018ന്‍റെ പകുതിയോടു കൂടി ആരംഭിച്ച യു.എസ്- ചൈന വ്യാപാര സംഘര്‍ഷങ്ങള്‍ ആഗോള സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ഇതുമൂലം നിക്ഷേപകര്‍ സ്വര്‍ണത്തെ ഒരു സുരക്ഷിത ആസ്തിയായി പരിഗണിക്കുകയും ചെയ്തു. കോവിഡ് മഹാമാരി സൃഷ്ടിച്ച മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം കടക്കുമെന്ന ആശങ്കകള്‍ നഷ്ട സാധ്യത കൂടുതലുള്ള നിക്ഷേപങ്ങളില്‍ നിന്നും പണം പിന്‍വലിച്ച് താരതമ്യേന നഷ്ട സാധ്യത കുറഞ്ഞ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ ആളുകളെ പ്രേരിപ്പിച്ചു.
നിക്ഷേപകര്‍ക്ക് ഇ-ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമായിട്ടാണ് ആളുകള്‍ സ്വര്‍ണവിലയെ കാണുന്നത്.
എത്ര അളവ് സ്വർണം വീട്ടിൽ സൂക്ഷിക്കാം
ആദായ നികുതി നിയമ പ്രകാരം രേഖകളില്ലാതെ വീട്ടിൽ സൂക്ഷിക്കാൻ സാധിക്കുന്ന സ്വർണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. വിവാഹിതരായ സ്ത്രീകൾ, അവിവാഹിതരായ സത്രീകൾ, പുരുഷന്മാർ എന്നിങ്ങനെ വ്യക്തികൾക്ക് അനുസരിച്ചാണ് പരിധി. വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം സ്വർണവും അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വർണവും സൂക്ഷിക്കാം. ഉറവിടം സംബന്ധിച്ച രേഖകളില്ലാതെ പുരുഷന്മാർക്ക് 100 ഗ്രാം സ്വർണം മാത്രമാണ് വീടുകളിൽ സൂക്ഷിക്കാൻ സാധിക്കുക.
റിട്ടേണണിൽ സൂചിപ്പിക്കണം
ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്ന വ്യക്തിയാണെങ്കിൽ കൈവശം വെച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ അളവ് ആദായ നികുതി റിട്ടേണിൽ വിശദമാക്കുകയും ഇതിന്റെ സ്രോതസും വിശദമാക്കുകയും വേണം. ഇല്ലാത്ത പക്ഷം സ്വര്‍ണം പിടിച്ചെടുക്കാനും റിപ്പോർട്ട് ചെയ്യാത്ത വരുമാനത്തിന് പിഴ ഈടാക്കാനും ആദായ നികുതി അസസ്മെന്റ് ഉദ്യോഗസ്ഥന് സാധിക്കും.
സ്വർണമോ ആഭരണങ്ങളോ സ്വന്തമാക്കാനുള്ള സാമ്പത്തിക ഉറവിടം വ്യക്തമാക്കാൻ സാധിച്ചാൽ പരിധിയില്ലാതെ സ്വർണം കയ്യിൽ വെയ്ക്കാം. സമ്മാനമായി ലഭിച്ച സ്വർണത്തിൻ്റെ കാര്യത്തിൽ ഉപഹാരം നൽകിയതിനുള്ള ഗിഫ്റ്റ് ഡീഡ്, സ്വർണം സ്വന്തമാക്കിയപ്പോഴുള്ള റെസീപ്റ്റുകൾ എന്നിവ സ്വർണ ഉറവിടം വ്യക്തമാക്കുന്ന രേഖകളാണ്. പാരമ്പര്യമായി ലഭിച്ച സ്വർണമാണെങ്കിൽ വസ്‌തു ഭാഗം വെച്ചതിൻ്റെ രേഖകളോ വിൽപത്രമോ സമർപ്പിക്കാം.


Click it and Unblock the Notifications