സ്വര്‍ണാഭരണങ്ങൾ വാങ്ങുമ്പോള്‍ സാധാരണയായി ശ്രദ്ധിക്കുന്ന കാര്യം ഹാള്‍മാര്‍ക്കിംഗാണ്. ഇതിനൊപ്പം തന്നെ പ്രധാന്യം നല്‍കേണ്ട കാര്യമാണ് സ്വര്‍ണത്തിന്റെ ബില്ലും. സ്വര്‍ണം വാങ്ങുമ്പോള്‍ ജുവലറിക്കാര്‍ തരുന്ന ബില്‍ നിരവധി വിവരങ്ങളടങ്ങിയത്.
ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ തെളിവായി ഉപയോഗിക്കേണ്ടതും ബില്ലാണ്. ഇതിനാല്‍ തന്നെ ലഭിക്കുന്നത് കൃത്യമായ ബില്ലാണോ എന്ന കാര്യം ഉപഭോക്താവ് ഉറപ്പാക്കേണ്ടതുണ്ട്. ജുവലറിയില്‍ നിന്ന് സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ ലഭിക്കുന്ന ബില്ലില്‍ എന്തൊക്കെ വിവരങ്ങളാണ് ഉണ്ടാകേണ്ടത് എന്ന് നോക്കാം.
ബില്ലിൽ എന്തൊക്കെ ഉണ്ടാവും
ബിഐസ് വെബ്സൈറ്റിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാൽ ജുവലറികൾ നല്‍കുന്ന ബില്ലില്‍/ഇന്‍വോയ്സില്‍ ഹാള്‍മാര്‍ക്ക് ചെയ്ത സ്വർണാഭരണത്തിന്റെ വിശദാംശങ്ങള്‍ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഓരോ സ്വർണത്തിന്റെയും വിവരണം, സ്വർണത്തിന്റെ മൊത്തം ഭാരം, പരിശുദ്ധി, സൂക്ഷ്മത എന്നിവ സ്വർണാഭരണങ്ങളുടെ ബില്ലിൽ ഉണ്ടായിരിക്കേണ്ട കാര്യങ്ങളാണ്.

22 കാരറ്റ് ഒരു പവന്റെ മാല വാങ്ങുന്നൊരാള്‍ക്ക് ലഭിക്കുന്ന ബില്ലില്‍ രേഖപ്പെടുത്തേണ്ട കാര്യങ്ങളെന്തൊക്കെ ആണെന്ന് നോക്കാം.
* സാധാനത്തിന്റെ പേരും വിശദാംശങ്ങളും ഉണ്ടാകണം. ഇവിടെ ഗോള്‍ഡ് ചെയിന്‍ എന്ന് രേഖപ്പെടുത്തണം.
* ക്വാന്‍ഡിറ്റി-1
* ഭാരം( ഗ്രാമില്‍)- 8 ഗ്രാം
* പരിശുദ്ധി- 22 കാരറ്റ്
* സ്വര്‍ണം നിര്‍മിച്ച ദിവസത്തെ സ്വര്‍ണവിലയും പണിക്കൂലിയും
* ഹാല്‍മാര്‍ക്കിംഗ് ചാര്‍ജ്- 45 രൂപ (2022 മാര്‍ച്ച് നാല് വരെ 35 രൂപ)
* ജെം സ്റ്റോണ്‍, ഡയമണ്ട് എന്നിവയുണ്ടെങ്കില്‍ അതിന്റെ മൂല്യം
* ഉപഭോക്താവ് അടയ്‌ക്കേണ്ട മുഴുവന്‍ തുക
സ്വർണാഭരണത്തിൽ കല്ലുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ ജുവലറികൾ നൽകുന്ന ഇന്‍വോയ്‌സില്‍ കല്ലുകളുടെ വിലയും ഭാരവും പ്രത്യേകം രേഖപ്പെടുത്തണം.
പരിശുദ്ധി പരിശോധിക്കാം
ഉപഭോക്താവിന് സ്വര്‍ണത്തിന്റെ പരിശുദ്ധി സംബന്ധിച്ച് സംശയമുണ്ടെങ്കില്‍ ഏതെങ്കിലും ബിഐഎസ് അംഗീകൃത അസ്സെയിംഗ് ആന്‍ഡ് ഹാള്‍മാര്‍ക്കിംഗ് കേന്ദ്രത്തിൽ സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കാവുന്നതാണ്. ടെസ്റ്റിംഗ് ചാര്‍ജായി 200 രൂപ ഉപഭോക്താവ് നൽകണം. ബിഐഎസ് അംഗീകൃത അസൈയിംഗ് ആൻഡ് ഹാള്‍മാര്‍ക്കിംഗ് സെന്ററുകളുടെ ലിസ്റ്റ് ബിഐഎസ് വെബ്സൈറ്റില്‍ ലഭ്യമാണ്.
2018-ലെ ബിഐഎസ് റൂൾസ് സെക്ഷന്‍ 49 പ്രകാരം സ്വർണത്തിന് പറഞ്ഞത്ര പരിശുദ്ധിയില്ലാത്ത സാഹചര്യത്തില്‍ ഉപഭോക്താവിന് നഷ്ട പരിഹാരം തേടി പരാതി നൽകാം. ഇവിടെ ബിൽ തെളിവായി ഉപകരിക്കും. നഷ്ടപരിഹാരം പരിശുദ്ധിയുടെ കുറവിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയ വ്യത്യാസത്തിന്റെ രണ്ടിരട്ടിയായിരിക്കും.
സ്വർണ വില കണക്കാക്കുന്നത്
സ്വർണാഭരണം വാങ്ങുമ്പോൾ അന്തിമ വില വില കണക്കാക്കുന്നതിൽ വിവിധ ഘടകങ്ങൾ ഉൾപ്പെടും. സ്വര്‍ണത്തിന്റെ വിലയെ തൂക്കം കൊണ്ട് ഗുണിച്ച് ഇതിനോടൊപ്പം പണിക്കൂലി ചേർക്കുമ്പോഴാണ് സ്വർണാഭരണത്തിന്റെ വില കണക്കാക്കുന്നത്. ഈ തുകയുടെ 3 ശതമാനം ജിഎസ്ടി നൽകണം.
ഒപ്പം 45 രൂപ ഹാൾമാർക്കിംഗ് ചാർജ് ഈടാക്കും. ഇതൊക്കെ ചേരുമ്പോഴാണ് ആഭരണത്തിന്റെ വിലയാകുന്നത്. 22 കാരറ്റ്, 24 കാരറ്റ് സ്വര്‍ണം അനുസരിച്ചും പണിക്കൂലി അനുസരിച്ചും വിലയില്‍ വ്യത്യാസം വരും.
കേരളത്തിലെ സ്വർണ വില
സ്വര്‍ണത്തിന് വില കുറയുന്നതാണ് നിലവിലെ ട്രെന്‍ഡ്. അക്ഷയ ത്രതീയ ദിവസം മുതല്‍ സ്വര്‍ണ വില കുറയുകയാണ്. അക്ഷയ തൃതീയ ദിവസമായ ഏപ്രില്‍ 22 ശനിയാഴ്ച പവന് 240 രൂപ കുറഞ്ഞ് 44,600 രൂപയായി. ഞായറാഴ്ചയും അതേ നിരക്കിയാരുന്നു സ്വര്‍ണത്തിന്. തിങ്കളാഴ്ച പവന് 56 രൂപയാണ് കുറഞ്ഞത്. 44,520 രൂപയാണ് തിങ്കളാഴ്ചത്തെ വില. ഗ്രാമിന് 7 രൂപ കുറഞ്ഞ് 5,565 രൂപയായി.
അതേസമയം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് വിഷുതലേന്ന് രേഖപ്പെടുത്തിയ 45,320 രൂപയാണ്. ഏറ്റവും കുറഞ്ഞ നിരക്ക് 43,760 രൂപയാണ്. ഏപ്രില്‍ 3 നാണ് ഈ നിരക്ക് രേഖപ്പെടുത്തിയത്.


Click it and Unblock the Notifications