സെപ്റ്റംബർ 30 ശേഷം 2000 രൂപ നോട്ട് കൈവശം വെച്ചാൽ എന്ത് സംഭവിക്കും; നോട്ട് മാറ്റിയെടുക്കുമ്പോൾ സൂക്ഷിക്കുക
രാജ്യത്ത് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം വെള്ളിയാഴ്ച രാത്രിയോടെയാണ് പുറത്തു വന്നത്. നോട്ട് നിരോധനമല്ല പകരം പിൻവലിക്കലാണ് 2000 രൂപ നോട്ടിന്റെ കാര്യത്തിൽ റിസർവ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതിനാൽ 2000 രൂപ കറൻസികൾ റിസർവ് ബാങ്ക് തിരികെ വാങ്ങും.
മേയ് 13 മുതൽ രാജ്യത്തെ ബാങ്കുകളിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 19 റീജിയണൽ ഓഫീസുകളിലും ഇതിന് വേണ്ട സൗകര്യങ്ങളൊരുക്കും. സെപ്റ്റംബർ 30 വരെയാണ് മാറ്റിയെടുക്കാനുള്ള സമയം. മാറ്റിയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സെപ്റ്റംബർ 30 ന് ശേഷം കറൻസികൾ കൈവശം വെച്ചാൽ എന്ത് സംഭവിക്കുമെന്നും നോക്കാം.
നോട്ടുകൾ മാറ്റിയെടുക്കുമ്പോൾ
കയ്യിൽ 2000 രൂപ നോട്ടുകളുണ്ടെങ്കിൽ ബാങ്കിൽ നിന്ന് തുല്യമായ മൂല്യമുള്ള മറ്റു നോട്ടുകളായി മാറ്റിയെടുക്കാവുന്നതാണ്. ഇതോടൊപ്പം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചാലും കയ്യിലുള്ള 2000 രൂപ നോട്ട് ഒഴിവാക്കാം. ബാങ്കിൽ നിന്ന് മാറ്റിയെടുക്കുമ്പോൾ ഒരു തവണ 20,000 രൂപ വരെ മാത്രമെ ( 2000 രൂപയുടെ 10 നോട്ടുകൾ) മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ.

അതേസമയം, 2000 രൂപ നോട്ടുകൾ എത്ര വേണമെങ്കിലും ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച് മാറ്റിയെടുക്കാം. ക്യാഷ് ഡെപ്പോസിറ്റ് മെഷിനുകൾ വഴി നിക്ഷേപിച്ച് എടിഎം വഴി പിൻവലിച്ചും മാറ്റിയെടുക്കാം. ഇതിന് പരിധികളില്ല.
കള്ളനോട്ടുകൾ ശ്രദ്ധിക്കുക
2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ ബാങ്കുകളിൽ സമർപ്പിക്കുമ്പോൾ കള്ളനോട്ടുകളില്ലെന്ന് ഉറപ്പാക്കുന്നത് സ്വയം തടി രക്ഷിക്കാൻ സഹായിക്കും. 2000 രൂപ നോട്ടുകൾ സ്വീകരിക്കുമ്പോൾ സൂക്ഷ്മത പാലിക്കാൻ ആർബിഐ എല്ലാ ബാങ്കുകളോടും നിർദ്ദേശിച്ചിട്ടുണ്ട്. ബാങ്കുകൾക്ക് ലഭിക്കുന്ന 2000 രൂപയുടെ എല്ലാ നോട്ടുകളും നോട്ട് സോർട്ടിംഗ് മെഷീനുകൾ (എൻഎസ്എം) വഴി പരിശോധിച്ച ശേഷം മാത്രമെ സ്വീകരിക്കാൻ പാടുള്ളൂ എന്നാണ് ആർബിഐ നിർദ്ദേശം.
കള്ളനോട്ട് പിടിച്ചാൽ
ഉപഭോക്താവ് നൽകുന്ന 2000 രൂപ നോട്ടുകളിൽ ഏതെങ്കിലും നോട്ട് വ്യാജമാണെന്ന് ബാങ്ക് കണ്ടെത്തിയാൽ ആ തുക മാറ്റിയെടുക്കാൻ സാധിക്കില്ല. ഇവ ബാങ്കുകൾ പ്രത്യേകം മാറ്റി സൂക്ഷിക്കും. കള്ളനോട്ടുകൾ സമർപ്പിച്ച വ്യക്തിക്ക് തിരികെ ലഭിക്കുകയില്ല. അതേസമയം, 2000 രൂപ നോട്ട് മാറ്റിയെടുക്കുമ്പോൾ കള്ളനോട്ടുകൾ കണ്ടെത്തുന്നത് പോലീസിനെ അറിയിക്കാനും ആർബിഐ നിർദ്ദേശം നൽകുന്നുണ്ട്.
ഒറ്റ ഇടപാടിൽ നാല് കള്ളനോട്ടുകൾ കണ്ടെത്തിയാൽ നിർദ്ദിഷ്ട ഫോർമാറ്റിലുള്ള റിപ്പോർട്ടും, സംശയാസ്പദമായ കള്ളനോട്ടുകളും സഹിതം നോഡൽ ബാങ്ക് ഓഫീസർ മാസവസാനം പോലീസിന് സമർപ്പിക്കണം. ഒരൊറ്റ ഇടപാടിൽ അഞ്ചോ അതിലധികമോ കള്ളനോട്ടുകൾ കണ്ടെത്തിയാൽ, കള്ളനോട്ടുകൾ നോഡൽ ബാങ്ക് ഓഫീസർ ഇവ ലോക്കൽ പോലീസിന് കൈമാറും. പോലീസ് എഫ്‌ഐആർ ഫയൽ ചെയ്ത് അന്വേഷണം നടത്തും.
2000 രൂപ നോട്ടുകളുടെ ഭാവി
നോട്ട് നിരോധനമല്ല, മറിച്ച് 2000 രൂപ നോട്ടുകളുടെ പിൻവലിക്കലായതിനാൽ നോട്ടുകളുടെ ഭാവി സംബന്ധിച്ച് വലിയ ആശയകുഴപ്പങ്ങളുണ്ട്. ഉയർന്ന മൂല്യമുള്ള നോട്ടുകൾ 2023 സെപ്തംബർ 30 ന് ശേഷവും ഉപയോഗിക്കാൻ സാധിക്കുമോ എന്നതാണ് ഇതിൽ പ്രധാനം.
2000 രൂപ നിയമപരമായ ടെൻഡർ പദവി നിലനിർത്തുമെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനാൽ സാധാരണ ഇടപാടുകൾക്കായി പൊതുജനങ്ങൾക്ക് 2000 രൂപ നോട്ടുകൾ ഉപയോഗിക്കുന്നത് തുടരാമെന്നാണ് ആർബിഐയുടെ FAQ വ്യക്തമാക്കുന്നത്. 2023 സെപ്റ്റംബർ 30-നോ അതിനുമുമ്പോ 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനാണ് ആർബിഐ ആവശ്യപ്പെടുന്നത്.
"2000 രൂപയുടെ കറൻസി നോട്ട് സെപ്റ്റംബർ 30ന് ശേഷവും നിയമപരമായി നിലനിൽക്കും. ജനങ്ങൾക്ക് ബാങ്കുകളിൽ നോട്ടുകൾ മാറാൻ 4 മാസത്തെ സമയം മതിയെന്നാണ് ആർബിഐ പ്രതീക്ഷിക്കുന്നത്. പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ ഭൂരിഭാഗവും സെപ്തംബർ 30-നുള്ള നിശ്ചിത സമയപരിധിക്കുള്ളിൽ ബാങ്കുകളിൽ തിരിച്ചെത്തും. ഇത് ആർബിഐയുടെ പതിവ് രീതി മാത്രമാണ്" നോട്ട് പിൻവലിക്കുന്നതുമായി ബന്ധമുള്ള വ്യക്തികളെ ഉദ്ധരിച്ചുള്ള എഎൻഐ റിപ്പോർട്ട് പറയുന്നത് ഇപ്രകാരമാണ്.


Click it and Unblock the Notifications


