സ്വർണം തൊട്ടാൽ പൊള്ളുന്ന നിലയിലേക്കാണ് 2023 ലെ കാര്യങ്ങൾ. വില കുത്തനെയുള്ള കയറ്റത്തിലാണ്. ജനുവരി മുതൽ മേയ് മാസം വരെ ആഭ്യന്തര വിപണിയിലെ സ്വർണ വിലയിൽ 4,000 രൂപയുടെ വർധനവ് കാണാം. ആഗോള സാമ്പത്തിക മാന്ദ്യ ഭീതി, അമേരിക്കയിലെ ബാങ്കുകളുടെ തകർച്ച, പലിശ നിരക്ക് വർധനവ് എന്നിങ്ങനെ സ്വർണ വില ഉയരുന്നതിന് പലതായിരുന്നു കാരണങ്ങൾ. ഇതോടൊപ്പം രൂപയുടെ മൂല്യതകർച്ചയും സ്വർണ വിലയെ കരുത്തുള്ളതാക്കി മാറ്റി.
കഴിഞ്ഞ ആഴ്ചകളിലായി സ്വർണ വില വലിയ ഉയരത്തിൽ നിന്ന് താഴേക്കുള്ള സഞ്ചാരത്തിലാണ്. അമേരിക്കയിലെ ഡെറ്റ് സീലിംഗ് വാർത്തകളും രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഡോളറിന്റെ മുന്നേറ്റവുമാണ് സ്വർണ വിലയിൽ തിരുത്തലിന് കാരണമായത്. ഇനി വരുന്ന മാസങ്ങളിൽ സ്വർണ വില ഉയരുമോ? എന്താണ് നിരീക്ഷകരുടെ അഭിപ്രായമെന്ന് നോക്കാം.
കേരളത്തിലെ സ്വർണ വില
മേയ് 31 ന് 44,680 രൂപയാണ് പവന് വില. മേയ് മാസത്തിലെ ഏറ്റവും താഴ്ന്ന വിലയായ 44360 രൂപയില്‍ നിന്ന് 320 രൂപ മുകളിലാണ് സ്വര്‍ണ വില. മേയ് 30 തിന് രേഖപ്പെടുത്തിയ 44,360 രൂപയാണ് മേയ് മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില.

മഞ്ഞ ലോഹത്തിന്റെ വില സര്‍വകാല റെക്കോര്‍ഡിലെത്തിയ മാസം കൂടിയായിരുന്നു മേയ്. മേയ് അഞ്ചിന് രേഖപ്പെടുത്തിയ 45,760 രൂപയാണ് ഏറ്റവും ഉയര്‍ന്ന വില. ഈ നിലയില്‍ നിന്ന് 1400 രൂപയാണ് മാസം അവസാനിക്കുമ്പോള്‍ സ്വര്‍ണ വിലയില്‍ കുറവ് വന്നത്.
5 മാസത്തിനിടെ ശക്തമായ കുതിപ്പ്
പുതു വര്‍ഷം ആരംഭിച്ചത് മുതല്‍ സ്വര്‍ണ വില കുതിക്കുകയാണ്. അഞ്ച് മാസം പിന്നിടുമ്പോൾ വില പരിശോധിച്ചാൽ ഉയർന്ന സ്വർണ വില അല്പം താഴോട്ട് വന്നത് മാർച്ച് മാസത്തിൽ മാത്രമാണ്. പിന്നീട് പുതിയ റെക്കോർഡ് ഉയരങ്ങൾ താണ്ടുകയായിരുന്നു സ്വർണ വില.
ജനുവരി മാസത്തില്‍ 42,480 രൂപയായിരുന്നു പവന്റെ ഉയര്‍ന്ന വില. പവന് 40,360 രൂപയെന്ന താഴ്ന്ന വിലയിലേക്കും ജനുവരിയില്‍ സ്വര്‍ണ വിലയെത്തി. ഫെബ്രുവരിയില്‍ വീണ്ടും ഉയര്‍ന്ന സ്വര്‍ണ വില 42,880 രൂപയിലേക്ക് വരെ എത്തി. 41,080 രൂപ വരെ ഫെബ്രുവരിയില്‍ താഴ്ന്നു.
മാര്‍ച്ച് മാസത്തിലാണ് പിന്നീടൊരു താഴ്ച സ്വര്‍ണ വിലയില്‍ വന്നത്. 40,720 രൂപയിലേക്ക് പവന്റെ വില താഴ്ന്നു. ഇവിടെ നിന്ന് 3520 രൂപയാണ് മാർച്ച് മാസത്തിൽ വർധിച്ചത്. 44,240 രൂപയിലേക്കാണ് സ്വര്‍ണ വില കുതിച്ചത്. ഏപ്രിലിലും കുതിപ്പ് തുടര്‍ന്ന സ്വര്‍ണം പവന് 45,320 രൂപ വരെ എത്തി. ഏപ്രില്‍ മൂന്നിന് 43760 രൂപയായിരുന്നു സ്വര്‍ണ വില. ഇതാണ് ഏപ്രിലിലെ കുറഞ്ഞ വില.
സ്വർണ വില കുറയുമോ?
യുഎസ് ഡെറ്റ് സീലിംഗ് ഡീലിനെക്കുറിച്ചുള്ള ശുഭ വാർത്തകൾക്ക് പിന്നാലെ ഡോളർ ശക്തിപ്പെട്ടതിനാൽ ചൊവ്വാഴ്ച കമ്മോഡിറ്റ് മാർക്കറ്റിൽ സ്വർണ വില രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചറുകൾ 10 ഗ്രാമിന് 59,500 രൂപ വരെ പരിധിയിലെത്തി.
നിലവിൽ സ്വർണവിലയിൽ കൂടുതൽ തിരുത്തൽ പ്രതീക്ഷിക്കുന്നതായാണ് ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ കമ്മോഡിറ്റീസ് മേധാവി വി. ഹരീഷിന്റെ നിരീക്ഷണം. ഉടനടി വിലയിൽ കൂടുതൽ തിരുത്തലുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, പുതിയ നിക്ഷേപത്തിനായി കൂടുതൽ കാത്തിരിക്കാനാണ് നിക്ഷേപകർക്കുള്ള ഉപദേശം.
എൽകെപി സെക്യൂരിറ്റീസിലെ റിസർച്ച് അനലിസ്റ്റ് ജതീൻ ത്രിവേദിയുടെ അഭിപ്രായത്തിൽ യുഎസ് ഡെറ്റ് സീലിംഗ് പോലെയുള്ള സംഭവങ്ങൾക്ക് മുൻപ് സ്വർണ വില മാന്യമായ തിരുത്തൽ കാണിച്ചിട്ടുണ്ട്. സ്വർണത്തിൽ നിക്ഷേപിക്കാൻ കാത്തിരിക്കുന്നവർ ചെറിയ തോതിൽ വാങ്ങി തുടങ്ങാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.


Click it and Unblock the Notifications