വിരമിക്കൽ കാല സമ്പാദ്യം; ഇപിഎഫോ എൻപിഎസോ ഏതാണ് മികച്ചത്; താരതമ്യം ഇതാ
രാജ്യത്തെ ഉയര്‍ന്ന പണപ്പെരുപ്പം, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കുറഞ്ഞ സാമൂഹ്യ സുരക്ഷ പദ്ധതികള്‍ എന്നിവ പരിഗണിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും സ്വന്തം വിരമിക്കല്‍ പ്ലാന്‍ ഉണ്ടാക്കേണ്ടതുണ്ട്. ആവശ്യത്തിന് പണമുണ്ടെങ്കിൽ മാത്രമാണ് ആയാസമില്ലാതെ വിശ്രമ ജീവിതം നയിക്കാനാവുക. കുറഞ്ഞത് 40 വയസിനുള്ളിലെങ്കിലും നിക്ഷേപം തുടങ്ങണം.
വിരമിക്കല്‍ കാലത്തേക്ക് സമ്പാദിക്കാന്‍ നിരവധി സാധ്യതകളുണ്ടെങ്കിലും പരമ്പരാഗതമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടാണ്. ഇന്നുള്ള മറ്റൊരു സാധ്യത നാഷണല്‍ പെന്‍ഷന്‍ സിസ്റ്റമാണ്. രണ്ട് പദ്ധതികളുടെയും താരതമ്യം ഈ ലേഖനത്തില്‍ പരിശോധിക്കാം.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്
ശമ്പളക്കാര്‍ മാസ ശമ്പളത്തിന്റെ 12 ശതമാനം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടി(ഇപിഎഫ്) ലേക്ക് മാറ്റണം എന്നാണ് നിയമം. ഇതിന് തുല്യമായ സംഖ്യ തൊഴിലുമടയും ഇപിഎഫിലേക്ക് മാറ്റും. തൊഴിലുടമയുടെ വിഹിതത്തില്‍ നിന്ന് 8.33 ശതമാനം ഇംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലേക്ക് പോകും. ബാക്കി തുകയാണ് ഇപിഎഫ് അക്കൗണ്ടിലേക്ക് മാറ്റുക. നിശ്ചിത പലിശ നിരക്ക് ഈ നിക്ഷേപത്തിന് ലഭിക്കും. ഓരോ വര്‍ഷവും ഇപിഎഫ്ഒ നിക്ഷേപത്തിന്റെ പലിശ നിരക്ക് നിശ്ചയിച്ച് പലിശ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

വിരമിക്കല്‍ കാലത്ത് ഒറ്റത്തവണയായി നിക്ഷേപവും പലിശയും പിന്‍വലിക്കാന്‍ സാധിക്കും. ഇപിഎഫ് ഗുണഭോക്താക്കളാണെങ്കിൽ അധിക നിക്ഷേപത്തിനായി വളണ്ടറി പ്രൊവിഡന്റ് ഫണ്ട് ആരംഭിക്കാം. ഇപിഎഫ് നിക്ഷേപത്തേക്കാൾ അധിക തുക വിപിഎഫിലേക്ക് അടയ്ക്കണം. കമ്പനിയുടെ വിഹിതം വളണ്ടറി പ്രൊവിഡന്റ് ഫണ്ടിൽ ലഭിക്കില്ല.
നാഷണല്‍ പെന്‍ഷന്‍ സ്‌കീം
2004 ജൂണിലാണ് കേന്ദ്ര സര്‍ക്കാര്‍ വളണ്ടറി പെന്‍ഷന്‍ സ്‌കീം എന്ന നിലയില്‍ നാഷണല്‍ പെന്‍ഷന്‍ സ്‌കീം(എന്‍പിഎസ്) ആരംഭിക്കുന്നത്. വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി. തുടക്കത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 2009 ല്‍ പൊതുജനങ്ങള്‍ക്കും എന്‍പിഎസ് ലഭ്യമാക്കി.
വിപണിയുമായി ലിങ്ക് ചെയ്ത നിക്ഷേപമായതിനാല്‍ സ്ഥിരമായൊരു റിട്ടേണ്‍ എന്‍പിഎസില്‍ നിന്ന് ലഭിക്കില്ല. സ്‌കീമിന്റെ പ്രകടനം അനുസരിച്ചാണ് വരുാനം ലഭിക്കുക. എന്‍പിഎസില്‍ ചേരുന്നൊരാള്‍ക്ക് കരിയറില്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ സാധിക്കും. വിരമിച്ച ശേഷം വരുമാനത്തിന്റെ കുറഞ്ഞത് 40 ശതമാനം ഉപയോഗിച്ച് ആന്യുറ്റി വാങ്ങണം. ബാക്കി തുക പിന്‍വലിക്കാന്‍ സാധിക്കും.
എന്‍പിഎസ് നിക്ഷേപകര്‍ക്ക് പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (PRAN) നല്‍കും. ഈ അക്കൗണ്ട് നമ്പര്‍ ജീവിതകാലം മാറില്ല. പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് ടെയര്‍1, ടെയര്‍2 എന്നിങ്ങനെ 2 അക്കൗണ്ട് ആരംഭിക്കാം. പെന്‍ഷന്‍ നിക്ഷേപം ടെയര്‍1 അക്കൗണ്ടിലാണ് നടക്കുക. ടെയര്‍2 അക്കൗണ്ടിലെ നിക്ഷേപം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം.
പ്രധാന വ്യത്യാസങ്ങള്‍
* എന്‍പിഎസില്‍ ഏത് വ്യക്തിക്കും നിക്ഷേപിക്കാവുമ്പോള്‍ ഇപിഎഫിന് പ്രത്യേക യോഗ്യതകളുണ്ട്. ശമ്പളക്കാരായ വ്യക്തികള്‍ക്കാണ് ഇപിഎഫ്. 1952-ലെ പിഎഫ് നിയമപ്രകാരം 20 കൂടുതല്‍ തൊഴിലാളികളുള്ള എല്ലാ സ്ഥാപനവും നിര്‍ബന്ധമായും പിഎഫ് നിയമത്തിലെ വിരമിക്കല്‍ ആനുകൂല്യം നല്‍കാന്‍ ബാധ്യസ്ഥരാണ്. ഇതില്‍ ശമ്പളം 15,000 രൂപയില്‍ കുറവാണെങ്കില്‍ ഇപിഎഫ് നിര്‍ബന്ധമാണ്.
* എന്‍പിഎസില്‍ വര്‍ഷത്തില്‍ കുറഞ്ഞത് 6,000 രൂപ ടെയര്‍1 അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഇപിഎഫില്‍ ശമ്പളത്തിന്റെ 12 ശതമാനമാണ് നിക്ഷേപം.
* എന്‍പിഎസ് റിട്ടേണ്‍ വിപണിയെ ആശ്രയിച്ചിരിക്കുന്നു. 8%-10 ശതമാനം വരെ റിട്ടേണ്‍ പ്രതീക്ഷിക്കാം. ഇപിഎഫിലെ നിലവിലെ പലിശ നിരക്ക് 8.15 ശതമാനമാണ്.
* എന്‍പിഎസില്‍ 60-ാം വയസില്‍ മെച്യൂരിറ്റി വാല്യുവിന്റെ 60 ശതമാനം പിന്‍വലിക്കാം. 55/58 വയസില്‍ വിരമിക്കല്‍ കാലത്ത് 100 ശതമാനം തുകയും ഇപിഎഫ് പിന്‍വലിക്കാം.
* പൂര്‍ണമായും നികുതി മുക്തമായൊരു നിക്ഷേപമാണ് ഇപിഎഫ്. നിക്ഷേപത്തിനും റിട്ടേണിനും പലിശ എന്‍പിഎസില്‍ നികുതി നല്‍കേണ്ടതില്ല.


Click it and Unblock the Notifications


