കറന്‍സികളില്‍ എഴുതുന്നത് പലരുടെയും ശീലമാണ്. കൈമറിഞ്ഞെത്തുന്ന നോട്ടുകളില്‍ പല എഴുത്തുകളും കാണാം. ഫോണ്‍ നമ്പറുകളോ സംഖ്യകളോ പേര് വിവരങ്ങളോ തുടങ്ങി ചിത്രങ്ങള്‍ വരെ വരച്ചു വെയ്ക്കുന്നവരുണ്ട്. എഴുത്തും ചിത്രങ്ങളുമായി മുഷിഞ്ഞ കറൻസി നോട്ടുകൾ പലരും സ്വീകരിക്കാൻ മടിക്കുന്നുണ്ട്.
എഴുത്തുകളുള്ള കറൻസികൾ അസാധുവാണെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. ഈയിടെ സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള പ്രചാരണവും വലിയ തോതിലുണ്ടായി. യഥാർഥത്തിൽ കറൻസി നോട്ടുകളിൽ ചിത്രപണികൾ നടത്തുന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്താണ് പറയുന്നതെന്നും ഇത് കറൻസിയുടെ മൂല്യത്തെ ബാധിക്കുമോയെന്നും നോക്കാം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്ലീൻ നോട്ട് പോളിസി പ്രകാരം കറൻസി നോട്ടിൽ എഴുതുന്നത് വിലക്കുന്നുണ്ട്. കറൻസിയുടെ ആയുസ്സ് കുറയ്ക്കുന്നതിനാൽ ഒന്നും എഴുതരുതെന്നാണ് ക്ലീൻ കറൻസി പോളിസി വ്യക്തമാക്കുന്നത്.
കറൻസി നോട്ടുകളിൽ എഴുതുന്നത് അവയെ നശിപ്പിക്കുകയും അവരുടെ ആയുസ് കുറയ്ക്കുകയും ചെയ്യുന്നു എന്നാണ് ആർബിഐ വ്യക്തമാക്കുന്നത്. ഇതോടൊപ്പം ക്ലീൻ നോട്ട് പോളിസി പ്രകാരം ചുവടെ പറയുന്ന കാര്യങ്ങൾ കറൻസി ഉപയോഗിച്ച് ചെയ്യാൻ പാടില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.
1. മാലകൾ/കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതിനും പന്തലുകൾ, ആരാധനാലയങ്ങൾ എന്നിവ അലങ്കരിക്കുന്നതിനും വ്യക്തികളെ ഹാരാർപ്പണം ചെയ്യുന്നതിനും ബാങ്ക് നോട്ടുകൾ ഉപയോഗിക്കാൻ പാടില്ല.
2. നോട്ടുകൾ സ്റ്റാപ്പിൾ ചെയ്യരുത് എന്നതാണ് മറ്റൊരു നിർദ്ദേശം
3. കറൻസി നോട്ടുകളിൽ എഴുതുകയോ ചിത്രം വരയ്ക്കുകയോ ചെയ്യാൻ പാടില്ല.
മൂല്യം നഷ്ടമാകുമോ?
കറന്‍സികളില്‍ എഴുത്തുള്ളതിന്റെ പേരില്‍ കറൻസികളുടെ മൂല്യം നഷ്ടമാകുമോ എന്നത് സംബന്ധിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ട്വീറ്റ് കഴിഞ്ഞ ദിവസം പുറത്തു വന്നിട്ടുണ്ട്. ഇതു പ്രകാരം, എഴുത്തും വരകളുമുള്ള കറനസികൾ അസാധു ആകുന്നില്ലെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്. കറന്‍സിയുടെ മൂല്യം നഷ്ടമാകുന്നില്ലെങ്കിലും കറന്‍സിയില്‍ എഴുതുന്നത് നോട്ടിന്റെ ആയുസ് കുറയ്ക്കും.
ഇതിനാല്‍ തന്നെ 2,000 രൂപയുടെയോ 500 രൂപയുടെയോ 200 രൂപയുടെയോ 100 രൂപയുടെയോ കറന്‍സികളില്‍ എഴുത്തുകളുണ്ടെന്നതിന്റെ പേരില്‍ ഇവ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യാതിരിക്കേണ്ട.
നോട്ടുകൾ മാറ്റിയെടുക്കാം
എഴുത്തിന്റെയും ചിത്രപണിയുടെയും അനന്തര ഫലം കറൻസികൾ മലിനമാവുന്നു എന്നതാണ്. മലിനമായതും വികൃതമാക്കിയതുമായ കറൻസി നോട്ടുകൾ ബാങ്കുകളുടെ ടെല്ലർ കൗണ്ടറുകളിൽ സൗജന്യമായി മാറ്റാം. വ്യാജനല്ലാത്ത എല്ലാ കറൻസികളും ബാങ്ക് വഴി തിരച്ചെടുക്കും. മുഷിഞ്ഞ നോട്ടുകള്‍ ആരും സ്വീകരിക്കാത്തതിനാല്‍ ഇവയുമായി നേരെ ബാങ്കിലേക്കെത്താം.
എല്ലാ ബാങ്കുകളും മുഷിഞ്ഞതോ തകരാര്‍ സംഭവിച്ചതുമായ നോട്ടുകള്‍ സ്വീകരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ചട്ടം. നോട്ടുകള്‍ സ്വീകരിക്കാതിരിക്കാന്‍ ബാങ്കിന് അവകാശമില്ല. രാജ്യത്തെ ഏത് ബാങ്കില്‍ നിന്നും മാറ്റിയെടുക്കാം. ഇതിനായി ബാങ്കുകള്‍ യാതൊരു തുകയും ഫീസായി ഈടാക്കുകയുമില്ല. ബാങ്കിന്റെ ഉപഭോക്താവ് അല്ലെങ്കിലും ഏത് ബ്രാഞ്ച് വഴിയും നോട്ട് മാറ്റി വാങ്ങാം.
രണ്ട് കഷണങ്ങളായ പത്ത് രൂപയ്ക്ക മുകളിൽ മൂല്യമുള്ള നോട്ടുകള്‍ അപേക്ഷ സമര്‍പ്പിക്കാതെ മാറ്റിയെടെുക്കാം. ബില്‍ അടവിന് ഇത്തരം നോട്ടുകള്‍ ഉപയോഗിക്കാം. ഇതോടൊപ്പം ബാങ്കില്‍ ഇത്തരം നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് ഇത്തരം നോട്ടുകള്‍ ഉപയോഗിക്കാം. ബാങ്കിന്റെ കയ്യിലെത്തിയാല്‍ ഇത്തരം നോട്ടുകള്‍ ബാങ്കിന് പിന്നീട് പൊതുജനങ്ങള്‍ക്ക് നല്‍കാനാകില്ല. കത്തിയ നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെടുക്കില്ല. ഇവ റിസർവ് ബാങ്ക് ഇഷ്യൂ ഓഫീസ് മുഖാന്തരം മാത്രമാണ് മാറ്റിയെടുക്കാന്‍ സാധിക്കുക.


Click it and Unblock the Notifications