സ്വർണാഭരണം എന്നത് സാധാരണക്കാരന് കിട്ടാക്കനി ആകുമെന്ന് ഉറപ്പാക്കിയാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുതിച്ചുയർന്നത്. പവന്‍റെ വില 54,000 രൂപയും കടന്ന് മുന്നോട്ട് പോയി. കഴിഞ്ഞ നാല് ദിവസത്തിനിടെ ഏകദേശം 500 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. വില അരലക്ഷം കടന്നതോടെ സ്വർണാഭരണ വിപണിയിൽ ചെറിയ ഇടിവുണ്ടായിട്ടുണ്ടെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്.
ചെറിയ ആശ്വാസം
54,360 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 6,795 രൂപ. 24 മണിക്കൂർ പിന്നിടുമ്പോൾ ആഭരണപ്രേമികൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്തയാണ് വിപണിയിൽ നിന്നും പുറത്ത് വരുന്നത്. പവന്‍റെ വിലയിൽ ചെറിയ കുറവുണ്ട്.
240 രൂപയാണ് പവന് ഇന്ന് കുറഞ്ഞത്. അതോടെ വില 54,120 രൂപയിലേക്കെത്തി. 6,765 രൂപയാണ് ഗ്രാമിന്‍റെ വില. സംസ്ഥാനത്ത് പവന് രേഖപ്പെടുത്തുന്ന ഉയർന്ന രണ്ടാമത്തെ വിലയാണ് ഇന്നത്തേത്.

18 ദിവസം കൊണ്ട് കൂടിയത് 3240 രൂപ
ഏപ്രിൽ മാസം ഇതുവരെ 3240 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. 50,880 രൂപയായിരുന്നു ഏപ്രിൽ 1-ന് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്‍റെ വില. അഞ്ചാം തീയ്യതി വില 51,320 രൂപയിലേക്കും പത്താം തീയ്യതി വില 52,880 രൂപയിലേക്കും കുതിച്ചു. 12-ആം തീയ്യതിയാണ് വില 53,000 രൂപ കടക്കുന്നത്. ഏപ്രിൽ 16-ന് രേഖപ്പെടുത്തിയ 54,360 രൂപയാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണവില. 17-ആം തീയ്യതിയും ഇതേ വിലയിലാണ് വ്യാപാരം നടന്നത്.
റോക്കറ്റ് കുതിപ്പിന് പിന്നിൽ
ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്നമാണ് നിലവിൽ സ്വർണവിലയിലെ കുതിപ്പിന് കാരണം. ആഗോള സാമ്പത്തികരംഗത്ത് പ്രതിസന്ധികളുണ്ടാകുമ്പോള്‍ നിക്ഷേപകര്‍ 'സുരക്ഷിത നിക്ഷേപം' ആയിക്കരുതുന്നത് സ്വര്‍ണത്തെയാണ്. നിക്ഷേപകര്‍ ഓഹരികളില്‍ നിന്നും മറ്റും നിക്ഷേപം പിന്‍വലിച്ച് വന്‍തോതില്‍ സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് ഒഴുക്കുകയാണ്. ഇതാണ് വില കൂടാന്‍ മുഖ്യ കാരണം. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വും ഇന്ത്യയുടെ റിസര്‍വ് ബാങ്കുമെല്ലാം പലിശനിരക്ക് കുറയ്ക്കുന്ന ട്രെന്‍ഡിലേക്ക് വൈകാതെ മാറിയേക്കുമെന്ന വിലയിരുത്തലും വില കൂടാൻ കാരണമായി.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവില ചെറിയ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 5.59 ഡോളർ (0.24%) ഉയർന്ന് 2373.56 ഡോളർ എന്നതാണ് നിരക്ക്.

ഒരു പവൻ വാങ്ങാൻ 58,000 രൂപ നൽകണം
നിലവിലെ സ്വർണവില അനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങുമ്പോൾ 59,000 രൂപയിലധികം നൽകേണ്ടി വരും. കാരണം പവന്‍റെ വിലയോടൊപ്പം ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനം,ജി.എസ്.ടി മൂന്ന് ശതമാനം,എച്ച്.യു.ഐ.ടി നിരക്ക് എന്നിവ നൽകണം. അങ്ങനെ കണക്ക് കൂട്ടുമ്പോഴാണ് വില 59,000 കടക്കുന്നത്.
വിവാഹ പാര്‍ട്ടികള്‍ക്കാണ് സ്വര്‍ണത്തിന്‍റെ വിലക്കുതിപ്പ് വലിയ പ്രതിസന്ധിയാകുന്നത്.
വില തീരുമാനിക്കുന്നത് അസോസിയേഷൻ
കേരളത്തിലെ സ്വർണ്ണവില തീരുമാനിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ആണ്. ദിവസം രണ്ടു തവണ വരെ സ്വർണ്ണവില പുതുക്കി നിശ്ചയിക്കാൻ ഇവർക്ക് സാധിക്കും. ഓരോ ദിവസത്തെയും രൂപയുടെ വിനിമയ നിരക്ക്,അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 24 കാരറ്റ് സ്വർണ്ണത്തിന്റെ ബാങ്ക് നിരക്ക്, ഇതനുസരിച്ച് മുംബൈയിൽ ലഭ്യമാകുന്ന നിരക്കുകൾ ഡോളർ വില, ഈ ഘടകങ്ങളെല്ലാം അസോസിയേഷനുകൾ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്.


Click it and Unblock the Notifications