സ്വർണവില ശരവേഗത്തിൽ മുന്നോട്ട് കുതിച്ച് പായുകയാണ്. ഒരു തരി പൊന്ന് സാധാരണക്കാരന് വാങ്ങാൻ കഴിയാത്ത ഉയരത്തിലേക്ക് പവന്‍റെ വില എത്തിയിരിക്കുന്നു. വിവാഹ സീസൺ വരാനിരിക്കെ ഇങ്ങനെ വില കൂടിയാൽ എല്ലാ കണക്ക് കൂട്ടലുകളും തെറ്റും. ഓരോ ദിവസം കഴിയുമ്പോഴും വിലയിൽ പുതിയ റെക്കോർഡുകൾ തീർക്കുകയാണ് സ്വർണം.
ഇന്ന് പുതിയ റെക്കോർഡ്
പവന് 53,360 രൂപ എന്ന നിരക്കിലായിരുന്നു തിങ്കളാഴ്ച സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് 6,705 രൂപ. ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും വീണ്ടും സ്വർണവില ഉയർന്നു. 720 രൂപയാണ് ചൊവ്വാഴ്ച സ്വർണത്തിന് വർധിച്ചത്.
54,360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 6,795 രൂപ. സംസ്ഥാനത്ത് സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്.

ശരവേഗത്തിന് കാരണം
മിഡിൽ ഈസ്റ്റിലെ യുദ്ധ സമാന സാഹചര്യമാണ് സ്വർണവിലയിലെ വർധനവിന് കാരണം. ഇസ്രായേലിനെതിരേ ഇറാൻ ഏതു നിമിഷവും നേരിട്ടുള്ള ആക്രമണം നടത്തിയേക്കുമെന്നു തരത്തിലാണ് കാര്യങ്ങൾ. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ ക്രൂഡ് ഓയിൽ വിലയിലും കടുത്ത സമ്മർദം സൃഷ്ടിക്കുന്നുണ്ട്. അതോടൊപ്പം യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം പലിശനിരക്കുകൾ കുറക്കാനിടയുണ്ട് എന്ന സൂചനയും സ്വർണവില വർധനവിന് കാരണമാണ്.
ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറച്ചാൽ ബോണ്ടുകളിൽ ഉൾപ്പടെയുള്ള നിക്ഷേപം ആകർഷകമല്ലാതാകും. ഇത് മുന്നിൽ കണ്ട് കൂടുതൽ സുരക്ഷിതമായ സ്വർണ്ണത്തിൽ ആളുകൾ പണമിറക്കുന്നത് വില വർധനക്കുള്ള കാരണമാവുന്നുണ്ട്.
ഒരു പവൻ വാങ്ങാൻ 58,000 രൂപ നൽകണം
സ്വർണവില പുതിയ ഉയരങ്ങൾ കീഴടക്കിയതോടെ ആഭരണം വാങ്ങുന്നവരുടെ കീശ കീറുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. കാരണം നിലവിലെ സ്വർണവില അനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങുമ്പോൾ 58,000 രൂപയിലധികം നൽകേണ്ടി വരും. കാരണം പവന്‍റെ വിലയോടൊപ്പം ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനം,ജി.എസ്.ടി മൂന്ന് ശതമാനം,എച്ച്.യു.ഐ.ടി നിരക്ക് എന്നിവ നൽകണം. അങ്ങനെ കണക്ക് കൂട്ടുമ്പോഴാണ് വില 58,000 കടക്കുന്നത്.

ആഗോള സ്വർണവില
ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,385.62 ഡോളറാണ്. 30 ദിവസത്തിനിടെ ആഗോള സ്വർണവിലയിൽ 10.18% (220.12 ഡോളർ) വർധന രേഖപ്പെടുത്തി. ആറു മാസത്തിനിടെ ആഗോള സ്വർണവിലയിലെ കയറ്റം 23.76% (457.23 ഡോളർ) ആണ്.
വിലയിടുന്നത് ആര്..?
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്‍റ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവരാണ് സംസ്ഥാനത്തെ സ്വർണവില നിശ്ചയിക്കുന്നത്.
ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, അന്താരാഷ്ട്ര വിലക്കനുസൃതമായി ഇന്ത്യയിൽ 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, അതനുസരിച്ച് മുംബൈയിൽ ലഭ്യമാകുന്ന നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില രാവിലെ 9.30ന് മുമ്പായി ഇവർ നിശ്ചയിക്കുന്നത്.
ഏപ്രിൽ മാസം കൂടിയത് 3,840 രൂപ
സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ് നടത്തിയ മാസങ്ങളിലൊന്നാണ് ഏപ്രിൽ. 16 ദിവസത്തിനുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 3,840 രൂപയാണ്. 50,880 രൂപയായിരുന്നു ഏപ്രിൽ 1-ലെ സ്വർണവില. ആഞ്ചാം തീയ്യതി വില 51320 രൂപയിലേക്കെത്തി. പത്താം തീയ്യതി വില 52,880 രൂപയിലേക്കും 12-ആം തീയ്യതി വില 53760 രൂപയിലേക്കും കുതിച്ചു.


Click it and Unblock the Notifications