സ്വർണവില കുറയുമെന്ന കാര്യത്തിൽ ഇനി ഒരു പ്രതീക്ഷ വേണ്ട എന്നാണ് തോന്നുന്നത്. കാരണം ദിവസങ്ങൾ പിന്നിടുന്തോറും സ്വർണവില മുകളിലേക്ക് കുതിച്ചുയരുകയാണ്. അരലക്ഷവും കടന്ന് വളരെ ദൂരം മുന്നോട്ട് പോയിരിക്കുകയാണ് വില. ഇതേ മുന്നേറ്റം തുടർന്നാൽ അടുത്ത് തന്നെ പവന്‍റെ വില 60,000 രൂപയിലേക്കെത്തും.
ഇന്നും കൂടി
ഇന്നലെ കേരളത്തിൽ രണ്ട് തവണ സ്വർണ്ണവില വർധിച്ചിരുന്നു. രാവിലെ പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഇന്നലെ രാവിലെ ഒരു പവൻ സ്വർണ്ണത്തിന് 52600 രൂപയായിരുന്നു. ഉച്ചയ്ക്ക് ശേഷം വീണ്ടും പവന് 200 രൂപ വർധിച്ച് വില 52800 രൂപയിലേക്കെത്തി.
ബുധനാഴ്ച സ്വർണ വില വീണ്ടും കൂടി. പവന് 80 രൂപയാണ് വർധിച്ചത്. അതോടെ വില 52,880 രൂപയിലേക്കെത്തി. ഗ്രാമിന് 6,610 രൂപ. സ്വർണത്തിന് സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്.

ആഭരണം വാങ്ങുമ്പോൾ കീശ കീറും
സ്വർണവില പുതിയ ഉയരങ്ങൾ പിന്നിട്ടതോടെ ആഭരണം വാങ്ങുന്നവരുടെ കീശ കീറുമെന്നുറപ്പായി. വില വർധനവ് ആഭരണ വിൽപ്പനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് ജ്വല്ലറി ഉടമകളും പറയുന്നത്.
ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണം വാങ്ങുമ്പോൾ ഏകദേശം 57,000 രൂപയ്ക്ക് മുകളിൽ നിൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്ക് ഫീസ്,കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ നൽകണം. അതോടെയാണ് വില 57,000 രൂപയ്ക്ക് മുകളിലേക്കെത്തുന്നത്.
കുതിപ്പിന് പിന്നിലെ ഇന്ധനം
സ്വർണവില ശരവേഗത്തിലാണ് മുന്നോട്ട് കുതിക്കുന്നത്. കുതിപ്പിന് ഇന്ധനമാകുന്നത് ആഗോള സാമ്പത്തിക പ്രശ്നങ്ങൾ തന്നെയാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം അമേരിക്കയുടെ കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍റിസര്‍വ് ജൂണ്‍ മാസം മുതൽ പലിശ നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലാണ്. പലിശനിരക്ക് കുറഞ്ഞാല്‍ ആനുപാതികമായി അമേരിക്കന്‍ സര്‍ക്കാരിന്‍റെ കടപ്പത്രങ്ങളുടെ ആദായനിരക്ക് താഴും. ഇതോടെ സ്വർണ നിക്ഷേപത്തിൽ വർധനവുണ്ടാകും. ഇതാണ് ഇതാണ് സ്വര്‍ണവില കൂടാനിടയാക്കുന്ന മുഖ്യകാരണം.
ഇസ്രയേൽ യുദ്ധം മറ്റ് രാജ്യാന്തര രാഷ്ട്രീയ സംഭവ വികാസങ്ങൾ തുടങ്ങിയവയും സ്വർണവില കൂടാൻ വഴിയൊരുക്കുന്നു. എന്തായാലും വരും നാളുകളിലും സ്വർണവില മുന്നോട്ട് കുതിക്കാൻ തന്നെയാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
ആഗോള സ്വർണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവിലയിൽ ചെറിയ ഇടിവുണ്ട്. ട്രോയ് ഔൺസിന് 0.72 ഡോളർ (0.03%) താഴ്ന്ന് 2354.12 ഡോളർ എന്നതാണ് നിരക്ക്.കഴിഞ്ഞ ഒരു മാസത്തിൽ മാത്രം 197.85 ഡോളർ (9.17%) വർധനയാണ് ആഗോള സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്.

ആരാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്..?
സ്വര്‍ണം ഒരു ഉത്പന്നം മാത്രമായതിനാല്‍സര്‍ക്കാരിന് വില നിശ്ചയിക്കാനാവില്ല. ഭീമ ജുവലറി ചെയര്‍മാന്‍ഡോ.ബി. ഗോവിന്ദന്‍നയിക്കുന്ന ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍മര്‍ച്ചന്‍റ്സ് അസോസിയേഷനാണ് കാലങ്ങളായി കേരളത്തിലെ സ്വര്‍ണവില നിശ്ചയിക്കുന്നത്. മറ്റ് സംഘടനകളും സ്വര്‍ണാഭരണ വിതരണക്കാരും ഈ വില പിന്തുടരുകയുമാണ് ചെയ്യുന്നത്.
ഓരോ ദിവസത്തെയും ഡോളറിന്റെ മൂല്യം, രൂപയുമായുള്ള വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, ഇവ പ്രകാരം മുംബൈ വിപണിയിലെ വില എന്നിവ അവലോകനം ചെയ്താണ് ഓരോ ദിവസവും സ്വര്‍ണവില നിര്‍ണയിക്കുന്നത്.
10 ദിവസം കൊണ്ട് കൂടിയത്
50,880 രൂപയായിരുന്നു ഏപ്രിൽ ഒന്നിന് സ്വർണത്തിന്‍റെ വില. രണ്ടാം തീയ്യതി ചെറിയ രീതിയിൽ വില കുറഞ്ഞ് 50,680 രൂപയിലേക്കെത്തി. എന്നാൽ മൂന്നാം തീയ്യതി വില 51,280 രൂപയിലേക്കും നാലാം തീയ്യതി വില 51,680 രൂപയിലേക്കുമെത്തി. ആറാം തീയ്യതിയാണ് പവന്‍റെ വില 52,000 കടക്കുന്നത്. എട്ടാം തീയ്യതി വില 52,520 രൂപയിലേക്കെത്തി. പിന്നീടുള്ള രണ്ട് ദിവസവും വില മുന്നോട്ട് തന്നെ കുതിച്ചു.
ഏപ്രിൽ മാസത്തെ ആദ്യത്തെ 10 ദിവസം കൊണ്ട് സ്വർണത്തിനുണ്ടായ വില വർധനവ് 2,000 രൂപയാണ്.


Click it and Unblock the Notifications