സ്വർണാഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം പകരുന്ന വാർത്തയാണ് വിപണിയിൽ നിന്നും പുറത്തു വരുന്നത്. കഴിഞ്ഞ 4 ദിവസം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ പാറപോലെ ഉറച്ചു നിന്ന വില ഇന്ന് അൽപ്പം കുറഞ്ഞിട്ടുണ്ട്. പക്ഷെ ആ കുറവ് എത്ര ദിവസം നിലനിൽക്കുമെന്നാണ് ഇനി കണ്ടെറിയേണ്ടത്.
ഇന്നത്തെ സ്വർണ വില
മാർച്ച് 9-നാണ് സംസ്ഥാനത്തെ സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. 48,600 രൂപ. പിന്നീടുള്ള ദിവസങ്ങളിൽ വില വർധനവുണ്ടാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. നാല് ദിവസമാണ് സ്വർണ വില 48,600-ൽ തന്നെ തുടർന്നത്.

ബുധനാഴ്ച സ്വർണ വിലയിൽ നേരിയ കുറവുണ്ട്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. അതോടെ പവന്‍റെ വില 48,280 രൂപയിലേക്കെത്തി. ഗ്രാമിന് 6,035 രൂപയിലാണ് വ്യാപാരം.
ആഗോള സ്വർണ വില
അന്താരാഷ്ട്ര സ്വർണം ട്രോയ് ഔൺസിന് 2,158.72 ഡോളർ എന്ന നിലയിലാണ് വ്യാപാരം. കഴിഞ്ഞ ഒരു മാസത്തിൽ ആഗോള സ്വർണ്ണവില 158.17 ഡോളർ (7.83%) ഉയർച്ചയാണ് നേടിയിരിക്കുന്നത്.
റെക്കോർഡുകൾ തകർത്ത മാർച്ച്
സംസ്ഥാനത്തെ സ്വർണ വിലയിൽ ഏറ്റവും വലിയ കുതിപ്പ് കണ്ട മാസമാണ് മാർച്ച്. അന്തരീക്ഷത്തിലെ ചൂട് പോലെ സ്വർണ വിലയിൽ കുതിച്ചു. മാർച്ച് 1-ന് 46,320 രൂപയായിയിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. രണ്ടാം തീയ്യതി 680 രൂപയുടെ വർധനവുമായി പവന്‍റെ വില 47,000 രൂപയിലേക്കെത്തി. അതേ വില തന്നെ നാലാം തീയ്യതി വരെ തുടർന്നു.
അഞ്ചാം തീയ്യതി 47,560-ലേക്കും ആറാം തീയ്യതി 47,760 രൂപയിലേക്കും സ്വർണ വില കുതിച്ചു. മാച്ച് 7-നാണ് സ്വർണം വാങ്ങാൻ തയ്യാറായവരുടെ നെഞ്ചിലേക്ക് തീ കോരിയിട്ട് സ്വർണ വില 48,000 കടന്നത്. 48,080 രൂപയായിയിരുന്നു അന്നത്തെ വില. 8-ആം തീയ്യതി സ്വർണ വില 48,200ലേക്കും 9-ആം തീയ്യതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 48,600ലേക്കും സ്വർണമെത്തി.

വിലയിലെ കുതിപ്പിന് കാരണം
പ്രധാനമായും മൂന്ന് കാരണങ്ങളാണ് സ്വർണ വില വർധനവിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യുഎസ് ഫെഡറൽ റിസർവ് ജൂണിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ വർധിച്ചതാണ് ആദ്യത്തെ കാരണം. ഈ അനുമാനമാണ് നിക്ഷേപകരെ കൂടുതലായി സ്വര്‍ണത്തിലേക്ക് ആകര്‍ഷിപ്പിക്കുന്നത്.
ചൈന കൂടുതലായി സ്വര്‍ണം ഇറക്കുമതി ചെയ്യുന്നാണ് വില വർധനവിന്‍റെ രണ്ടാമത്തെ കാരണം. കേന്ദ്ര ബാങ്കുകൾ സ്വര്‍ണം വാങ്ങുന്നത് തുടരുന്നതാണ് വില വർധനവിന്‍റെ മറ്റൊരു കാരണം.
ആഭരണം വാങ്ങാൻ അരലക്ഷം വേണം
സ്വർണ വിലയിൽ നേരിയ കുറവുണ്ടായെങ്കിലും സ്വർണാഭരണം വാങ്ങണമെങ്കിൽ ഉയർന്ന തുക കയ്യിൽ കരുതേണ്ടി വരും. കാരണം ആഭരണം വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും നൽകണം. അങ്ങനെ കണക്കാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 54,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം സ്വർണ വിലയുടെ 10 ശതമാനമാണ് സാധാരണ പണിക്കൂലിയായി കണക്കാക്കുന്നത്. 3 ശതമാനമാണ് ജിഎസ്ടി.
2024ലെ സ്വർണ വില
ജനുവരി 2ന് 47,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. എന്നാൽ ആശ്വാസം പകർന്ന് പിന്നീടുള്ള ദിവസങ്ങളിൽ വില കുറഞ്ഞു. 18ആം തീയ്യതി രേഖപ്പെടുത്തിയ 45,920 രൂപയാണ് ജനുവരി മാസത്തെ ഏറ്റവും കുറഞ്ഞ വില. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണത്തിന് വില കൂടി. ജനുവരി 31 ആകുമ്പോഴേക്കും വില 46,400ലെത്തിയിരുന്നു.
46,640 രൂപയുമായി ഫെബ്രുവരി 2ന് സ്വർണ വില മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. വീണ്ടും വില ഉയരുമെന്ന് പ്രതീക്ഷിടത്ത് നിന്നും വില പതിയെ താഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വില പതിയെ കുറഞ്ഞ് കുറഞ്ഞ് 15ആം തീയ്യതി ആയപ്പോൾ 45,250ൽ എത്തി. ഈ വർഷം ഇതുവരെ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണം മുന്നോട്ട് കുതിച്ചു.
വരും നാളുകളിലും വില കൂടിയേക്കും
ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളോടും യുഎസ് ധനനയത്തോടും വിപണി പ്രതികരിക്കുന്നതിനാൽ വരും മാസങ്ങളിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം നിലനിൽക്കുമെന്നു തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തൽ. ലോക വ്യാപകമായ സാമ്പത്തിക അനിശ്ചിതത്വം നാണയപ്പെരുപ്പം പ്രതിരോധിക്കാന്‍ ശേഷിയുള്ള ആസ്തി എന്ന നിലയില്‍ സ്വര്‍ണ്ണത്തിന്‍റെ ഡിമാന്‍റ് വര്‍ധിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications