സ്വർണം എന്നാൽ മലയാളികളെ സംബന്ധിച്ച് ഒരു വികാരമാണ്. കല്യാണം, ഉത്സവങ്ങൾ തുടങ്ങി എല്ലാ ആഘോഷങ്ങളിലും സ്വർണം അണിഞ്ഞ് പങ്കെടുക്കാനാണ് ഭൂരിപക്ഷം സ്ത്രീകളും ആഗ്രഹിക്കുന്നത്. കഴിഞ്ഞ കുറേ കാലമായി സ്വർണവില മുകളിലേക്ക് ഉയരുകയാണ്. പക്ഷെ മലയാളികൾ സ്വർണം വാങ്ങുന്നതിൽ നിന്നും പിന്തിരിഞ്ഞിട്ടില്ലെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്.
സംസ്ഥാനത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില. ജൂൺ ഏഴാം തിയ്യതിയാണ് ഈ മാസത്തെ ഉയർന്ന നിരക്കിലേക്ക് സ്വർണ്ണ വില എത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു അന്നത്തെ വില നിലവാരം.
ജൂൺ 8,9,10 തിയ്യതികളിലാണ് ഈ മാസത്തെ താഴ്ന്ന വിലയിലേക്ക് സ്വർണ്ണം എത്തിയത്. പവന് 52,560 രൂപയും, ഗ്രാമിന് 6,570 രൂപയുമായിരുന്നു വില. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണവിലയിൽ 1120 രൂപയുടെ കുറവുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിലും വില കുറയുമെന്നായിരുന്നു ആഭരണപ്രേമികൾ കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ല.

ഇന്നത്തെ സ്വർണവില
പവന് 52,600 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ഗ്രാമിന്‍റെ വില 6,575 രൂപയുമായിരുന്നു. എന്നാൽ ഇന്ന് സ്വർണവിലയിൽ നേരിയ വർധനവുണ്ട്. ഇന്ന് പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വില കൂടിയിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 52,920 രൂപയും, ഗ്രാമിന് 6,615 രൂപയുമാണ് വില.
ആഭരണം വാങ്ങാൻ എത്ര പണം വേണം..?
ആഭരണം വാങ്ങുമ്പോൾ അതിനൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 58,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, വെള്ളിയാഴ്ച്ച രാവിലെ ഇന്ത്യൻ സമയം 10.00ന് ചെറിയ ഇടിവിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 7.36 ഡോളർ (0.32%) താഴ്ന്ന് 2,320.30 ഡോളർ എന്നതാണ് നിരക്ക്.
കഴിഞ്ഞ വാരാന്ത്യത്തിൽ കനത്ത ഇടിവിലായിരുന്നു ആഗോള സ്വർണ്ണ വ്യാപാരം ക്ലോസ് ചെയ്തിരുന്നത്. ഈ വാരത്തിന്റെ തുടക്കം മുതൽ സ്വർണ്ണ വിലയിൽ താഴ്ച്ച പ്രകടമായിരുന്നു. ഇത്തരത്തിൽ 2300 ഡോളർ എന്ന നിർണായക നിലവാരത്തിന്റെ താഴേക്ക് പോയ വില ഇന്നലെ തിരിച്ചു കയറുകയായിരുന്നു.

വില ഉയരുമോ..?
വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, സെപ്തംബറില്‍പ്രതീക്ഷിക്കപ്പെടുന്ന യുഎസ് ഫെഡിന്റെ പലിശ നിരക്ക് യോഗം, കമ്പനികളുടെ മൂന്നാം പാദ വരുമാന കണക്കുകള്‍എന്നിവ ആഗോള- പ്രാദേശിക വിപണികളിലെ സ്വര്‍ണവിലയെ സ്വാധീനിച്ചേക്കാം.
കഴിഞ്ഞ മെയിൽ ചൈനീസ് കേന്ദ്ര ബാങ്ക് സ്വർണ്ണം വാങ്ങുന്നത് താൽക്കാലികമായി നിർത്തി വെച്ചിരുന്നു. ഇനിയുള്ള മാസങ്ങളിൽ വാങ്ങൽ തുടർന്നാൽ അത് സ്വർണ്ണ വിലയിൽ കുതിപ്പ് നൽകുന്ന ഘടകമായി മാറും.
4 വർഷം കൊണ്ട് കൂടിയത് 25,000 രൂപ
പവന്റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്റെ വില അരലക്ഷം രൂപയും കടന്നു.


Click it and Unblock the Notifications