സ്വർണ വിലയുടെ കുതിപ്പ് കണ്ട് അമ്പരന്നിരിക്കുകയായിരുന്നു ആഭരണ പ്രേമികളായ മലയാളികൾ. വില 49,000 കടന്ന് ബഹുദൂരം മുന്നോട്ട് പോയി. പവന്‍റെ വില അരലക്ഷം കടക്കുമോ എന്ന ആശങ്കയിലായിരുന്നു എല്ലാവരും. എന്നാൽ ഇതുവരെ അതുണ്ടായില്ല. അതോടൊപ്പം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും സ്വർണം ഇന്നലെ താഴോട്ടിറങ്ങിയതും ആശ്വാസം പകർന്നിരുന്നു.
ഇന്നത്തെ സ്വർണ വില
കേരളത്തില്‍ 49,080 രൂപയായിരുന്നു വെള്ളിയാഴ്ച ഒരു പന്‍റെ വില. ഗ്രാമിന് 6,135 രൂപ. എന്നാൽ സന്തോഷം പകർന്ന് സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്.
49,000 രൂപയാണ് സംസ്ഥാനത്ത് ഇന്നത്തെ സ്വർണ വില. ഗ്രാമിന് 6125 രൂപ.

കുറയാൻ കാരണം
അന്താരാഷ്ട്ര തലത്തിൽ ഇടിവിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 16.05 ഡോളർ (0.74%) താഴ്ന്ന് 2165.64 ഡോളർ എന്നതാണ് വില. കഴിഞ്ഞ ദിവസങ്ങളിൽ വില കുതിച്ചുയർന്നതിനെ തുടർന്നുണ്ടായ ലാഭമെടുപ്പാണ് ഇപ്പോൾ നടക്കുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇത്തരത്തിൽ ലാഭമെടുപ്പ് നടക്കുന്നതാണ് സ്വർണ്ണവില കുറയാൻ കാരണമെന്ന് വിലിരുത്തലുകളുണ്ട്.
കുറഞ്ഞത് ആശ്വാസം
മാർച്ച് മാസത്തിലെ ചുട്ടുപൊള്ളുന്ന ചൂടുപോലെ കത്തിക്കയറുകയായിരുന്നു സ്വർണ വിലയും. ചരിത്രത്തിൽ തന്നെ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസമാണിത്. 46320 രൂപയായിരുന്നു മാർച്ച് 1-ലെ സ്വർണ വില. എന്നാൽ ഏഴാം തീയ്യതി ആകുമ്പോഴേക്കും വില 48,000 രൂപയും കടന്നു. 9-ആം തീയ്യതി 48,600-ലെത്തിയ സ്വർണ വില 14-ആം തീയ്യതി 48,480 രൂപയിലേക്ക് കുതിച്ചു. മാർച്ച് 21-ആം തീയ്യതിയാണ് വില 49,000 രൂപ പിന്നിട്ടത്. അന്ന് രേഖപ്പെടുത്തിയ 49,440 രൂപയാണ് സ്വർണത്തിന്‍റെ ഏറ്റവും ഉയർന്ന വില.
പവന്‍റെ വില 50,000 രൂപ കടക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല രണ്ട് ദിവസത്തിനിടെ 440 രൂപ പവന് കുറഞ്ഞത് ആശ്വാസവുമായി.
ജ്വല്ലറികളിൽ ആഭരണങ്ങൾക്ക് വില കണക്കാക്കുന്നത് എങ്ങനെ ..?
സാധാരണഗതിയിൽ ജ്വല്ലറിയിൽ ആഭരണങ്ങളുടെ വില കണക്കാക്കുന്നത് നിലവിലെ സ്വർണ വില, പരിശുദ്ധി, പണിക്കൂലി, സ്വർണത്തിന്‍റെ തൂക്കം, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ്. ഒപ്പം ആഭരണങ്ങളുടെ നിർമാണ രീതി, ഫിനിഷിങ്, അതിന്‍റെ ഡിസൈൻ, കൊത്തുപണികൾ, അലങ്കാരപണികൾ, ആഭരണത്തിൽ ഉൾപ്പെട്ട കല്ലുകൾ എന്നിവയെ ആശ്രയിച്ചും വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു.
നിക്ഷേപത്തിൽ വർധനവ്
ഇന്ത്യക്കാർക്ക് സ്വർണാഭരണങ്ങളോടുള്ള താൽപര്യം കുറയുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022 നെ അപേക്ഷിച്ച് 2023 ൽ 562.3 ടണ്ണായിരുന്നു സ്വർണാഭരണങ്ങളുടെ ആവശ്യമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. ഇത് 6 ശതമാനത്തിന്റെ കുറവാണ്. അതേസമയം സ്വർണ നിക്ഷേപത്തിൽ ഇന്ത്യക്കാർ മാറി ചിന്തിച്ചു തുടങ്ങി. 2022 നെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ സ്വർണ നിക്ഷേപം 7 ശതമാനം വർധിച്ച് 185.2 ടണ്ണിലെത്തി. വില ഉയരുമ്പോൾ നിക്ഷേപകർ ആ അവസരം അവസരം മുതലെടുക്കുന്നുണ്ട് എന്ന് സാരം.

സ്വർണ്ണത്തിൽ എങ്ങനെ നിക്ഷേപിക്കാം
നിക്ഷേപകർക്ക് സ്വർണ്ണ ഇടിഎഫുകൾ (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ) അല്ലെങ്കിൽ സ്വർണ്ണ ബോണ്ടുകൾ വാങ്ങാം. ഭൗതിക സ്വർണത്തില്‍ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഗോൾഡ് ഇടിഎഫുകൾ. മറ്റേതൊരു സ്റ്റോക്കും പോലെ നിങ്ങൾക്ക് അവരുടെ ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. മറുവശത്ത്, സർക്കാർ സ്വർണ്ണ ബോണ്ടുകൾ പുറപ്പെടുവിക്കുകയും നിക്ഷേപകർക്ക് കടലാസ് രൂപത്തിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു.


Click it and Unblock the Notifications