കേരള സർക്കാരിന്റെ വിശപ്പു രഹിത കേരളം പദ്ധതി സംസ്ഥാന വ്യാപകമാകുന്നു. സാധാരണക്കാർക്ക് ഗുണമേന്മയുള്ള ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തുടക്കം ആലപ്പുഴയിൽ
ആലപ്പുഴ ജില്ലയിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കിയത്. ഇത് വിജയകരമായതോടെയാണ് സംസ്ഥാന വ്യാപകമായി പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ആലപ്പുഴയിൽ 40.89 ലക്ഷം രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചത്.
പദ്ധതി നടത്തിപ്പ്
സപ്ലൈകോ, വിവിധ ഏജൻസികൾ, സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ വർഷം തന്നെ കേരളത്തിലെ മുഴുവൻ ജില്ലകളിലും പദ്ധതി നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനം. സപ്ലൈകോയുടെ നിരീക്ഷണത്തിലാണ് പ്രവർത്തനം.
വീടുകളിൽ ഭക്ഷണം എത്തിക്കും
പദ്ധതിയുടെ ഭാഗമായി കിടപ്പു രോഗികൾക്കും പ്രായമായവർക്കും ഭക്ഷണം വീടുകളിലെത്തിക്കും. സമൂഹ അടുക്കളകളിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. 21 കോടി രൂപയാണ് ഇതിനായി ചെലവാകുക.
ഗുണഭോക്താക്കളെ കണ്ടെത്താൽ
സിഡിഎസ്, ആശാ വർക്കർമാർ എന്നിവരുടെ സഹായത്തോടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ആലപ്പുഴ ജില്ലയിൽ ഈ രീതിയിൽ തന്നെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.
ആദിവാസികൾക്ക് ഭക്ഷ്യധാന്യം
ആദിവാസികൾക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന പദ്ധതിയ്ക്കും സർക്കാർ രൂപം നൽകി. അട്ടപ്പാടിയിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയിരിക്കുന്നത്. ചെറു ധാന്യങ്ങൾ, റാഗി, തിന, ചാമ, ചോളം എന്നിവയാണ് വിതരണം ചെയ്യുക. ഇവ കൃഷി ചെയ്യുന്ന ആദിവാസികളിൽ നിന്ന് അവരുടെ ആവശ്യം കഴിഞ്ഞുള്ളവ വാങ്ങി മറ്റ് ആവശ്യക്കാരായ ആദിവാസികൾക്ക് നൽകുന്നതാണ് പദ്ധതി.
malayalam.goodreturns.in