മൂന്ന് ദശകത്തോളം ഇന്ത്യന്‍ ഓഹരി വിപണിയുടെ രാജാവായിരുന്ന പ്രമുഖ നിക്ഷേപകനും സംരംഭകനുമായ രാകേഷ് ജുന്‍ജുന്‍വാലയുടെ വിയോഗം അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ കുറെക്കാലമായി രോഗങ്ങള്‍ അലട്ടിയിരുന്നെങ്കിലും തളരാത്ത പോരാട്ടവീര്യത്തിന്റെ പര്യായമായിരുന്നു അദ്ദേഹം.
എന്തായാലും വെറും കയ്യോടെയെത്തി ഓഹരി വിപണിയില്‍ നിന്നും ജുന്‍ജുന്‍വാല നേടിയ വിജയത്തിന്റെ കണക്കുകള്‍ സാധാരണക്കാരായ നിക്ഷേപകര്‍ക്ക് എന്നും പ്രചോദനമാണ്. ഇതിനിടെ ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഇടംനേടിയിട്ടുള്ള ഒരു സ്‌മോള്‍ കാപ് ഓഹരിയില്‍ വമ്പന്‍ കുതിപ്പ് പ്രകടമാണ്.
ആനന്ദ് രാജ്
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ആനന്ദ് രാജ് ലിമിറ്റഡ്. 1960-കളിലാണ് കമ്പനിയുടെ പ്രാഥമിക രൂപം കൈക്കൊള്ളുന്നതെങ്കിലും 70-കളോടെയാണ് നിര്‍മാണ മേഖലയിലേക്ക് കടക്കുന്നത്. ഡല്‍ഹി മേഖലയില്‍ മാത്രം 30,000-ലധികം ഭവനങ്ങള്‍ കമ്പനി നിര്‍മിച്ചിട്ടുണ്ട്. പ്രത്യേക സാമ്പത്തിക മേഖലകള്‍, ഐടി പാര്‍ക്ക്, ഹോട്ടല്‍, വാണിജ്യ സമുച്ചയങ്ങള്‍, ഷോപ്പിങ് മാളുകളും ഒക്കെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികളും ഏറ്റെടുക്കാറുണ്ട്.
Also Read: സ്ഥിരമായി ബോണസ് ഓഹരി നല്‍കുന്ന 5 ഇന്ത്യന്‍ കമ്പനികള്‍; ഇവ കണ്ണുമടച്ച് വാങ്ങാമോ?
നിലവില്‍ ആനന്ദ് രാജിന്റെ (BSE: 515055, NSE : ANANTRAJ) വിപണി മൂല്യം 2,621 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.15 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 82.70 രൂപയും പിഇ അനുപാതം 35.48 മടങ്ങിലുമാണുള്ളത്.
അതേസമയം 52 ആഴ്ച കാലയളവില്‍ ആനന്ദ് രാജ് ഓഹരിയുടെ ഉയര്‍ന്ന വില 87.45 രൂപയും താഴ്ന്ന വില 43 രൂപയുമാണ്. നിലവില്‍ പ്രധാനപ്പെട്ട മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്.
പുതിയ സംഭവവികാസം
ചില ഓഹരിയുടമകളെ 'പ്രമോട്ടര്‍' പദവിയില്‍ നിന്നും 'പൊതുവായ' (Public) നിക്ഷേപക ഗണത്തിലേക്ക് മാറ്റുന്നതിനായി ആനന്ദ് രാജ് കമ്പനി നേതൃത്വം സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെ 2021 ഒക്ടോബറില്‍ സമീപിച്ചിരുന്നു. ഈ അപേക്ഷയില്‍ കഴിഞ്ഞ ദിവസം ബിഎസ്ഇയില്‍ നിന്നും എന്‍എസ്ഇയില്‍ നിന്നും അനുമതി ലഭിച്ചതാണ് പുതിയ സംഭവവികാസം. ഇതിനെ തുടര്‍ന്ന് വ്യാഴാഴ്ച വ്യാപാരം പുനരാരംഭിച്ചതു മുതല്‍ ആനന്ദ് രാജ് ഓഹരികള്‍ 10 ശതമാനത്തിലധികം നേട്ടത്തില്‍ തുടരുകയാണ്. ഒടുവില്‍ 80.90 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
ജുന്‍ജുന്‍വാല
ജൂണ്‍ പാദത്തില്‍ ആനന്ദ് രാജ് കമ്പനി പുറത്തുവിട്ട രേഖകള്‍ പ്രകാരം 1,00,00,000 ഓഹരികളാണ് യശഃശരീനായ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ കൈവശമുള്ളത്. ഇത് കമ്പനിയുടെ ആകെ 3.09 ശതമാനം ഓഹരി വിഹിതത്തിന് തുല്യമാണ്. അതേസമയം ആനന്ദ് രാജിന്റെ ആകെ ഓഹരികളില്‍ 65.11 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 4.65 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 30.18 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.
Also Read: വായ്പകളെ സുരക്ഷിതമാക്കാം; കടക്കെണിയിൽ വീഴാതിരിക്കാൻ 5 വഴികൾ
സാമ്പത്തികം
ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ആനന്ദ് രാജ് നേടിയ വരുമാനം 159.39 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 156 ശതമാനം വര്‍ധനയാണിത്. അതുപോലെ കമ്പനിയുടെ അറ്റാദായം 24.66 കോടി രൂപയിലേക്ക് ഉയര്‍ന്നു. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 236 ശതമാനം വര്‍ധനയാണ്.
അതേസമയം പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ആനന്ദ് രാജിനെ വിലയിരുത്തിയാല്‍ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 3 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 11.2 ശതമാനവും അറ്റാദായം 9.8 ശതമാനം വീതവും വളര്‍ച്ച കൈവരിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.