ഓഹരിയുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ പരിഗണിക്കുക. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഓഹരി വിഭജനം പ്രഖ്യാപിച്ച മള്‍ട്ടിബാഗര്‍ ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
മാക്‌സിമസ് ഇന്റര്‍നാഷണല്‍
പെട്രോകെമിക്കല്‍ ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും വിതരണത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് മാക്‌സിമസ് ഇന്റര്‍നാഷണല്‍. വാഹനം, റെഫ്രിജറേഷന്‍, ഇലക്ട്രിക്കല്‍, പെയിന്റ്, മഷി, മെറ്റല്‍ വ്യവസായ മേഖലയിലേക്ക് ആവശ്യമായ ലൂബ്രിക്കന്റ്‌സ്, ലൂബ് ബേസ് ഓയില്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളാണ് കമ്പനി നിര്‍മിക്കുന്നത്. നിലവില്‍ 329 കോടിയാണ് മാക്‌സിമസ് ഇന്റര്‍നാഷണലിന്റെ വിപണി മൂല്യം.
Also Read: ചെറിയ റിസ്‌ക്കില്‍ 50% ലാഭം; ബുള്ളിഷ് പാതയില്‍ മുന്നേറുന്ന ഈ മിഡ് കാപ് ഓഹരി വാങ്ങുന്നോ?
സ്റ്റോക്ക് സ്പ്ലിറ്റ്
കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ മാക്‌സിമസ് ഇന്റര്‍നാഷണലിന്റെ (BSE: 540401) ഓഹരികള്‍ 10:1 അനുപാതത്തില്‍ വിഭജിക്കുമെന്നാണ് പ്രഖ്യാപിച്ചത്. അതായത് നിലവില്‍ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറും. ആനുപാതികമായി ഓഹരി വിലയിലും മാറ്റം വരും. ഇതിനുള്ള റെക്കോഡ് തീയതിയും മറ്റ് നടപടികളും ആവശ്യമായ അനുമതി തേടിയശേഷം പ്രഖ്യാപിക്കും. മൂന്ന് മാസത്തിനകം ഓഹരി വിഭജനം പ്രാബല്യത്തിലാക്കാനാണ് കമ്പനി നേതൃത്വത്തിന്റെ നീക്കം.
ഓഹരി വിശദാംശം
വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ മാക്‌സിമസ് ഇന്റര്‍നാഷല്‍ ഓഹരിയുടെ ക്ലോസിങ് 268.50 രൂപയിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 21 ശതമാനവും ഒരു മാസത്തിനിടെ 55 ശതമാനം നേട്ടവും ഓഹരി കരസ്ഥമാക്കിയിട്ടുണ്ട്. ഈവര്‍ഷം ഇതുവരെയായി ഓഹയി വിലയില്‍ 175 ശതമാനം നേട്ടം രേഖപ്പെടുത്തി.
അതേസമയം 52 ആഴ്ച കാലയളവിലെ മാക്‌സിമസ് ഇന്റര്‍നാഷണല്‍ ഓഹരിയുടെ ഉയര്‍ന്ന വില ഇന്നു രേഖപ്പെടുത്തിയ 269.10 രൂപയും താഴ്ന്ന വില 85 രൂപയുമാണ്. പ്രധാനപ്പെട്ട ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി ഇപ്പോള്‍ തുടരുന്നത്. ഇതൊരു ബുള്ളിഷ് സൂചനയാണ്.
മാക്‌സിമസ് ഇന്റര്‍നാഷണലിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 20.8 രൂപ നിരക്കിലും പിഇ അനുപാതം 65.9 മടങ്ങിലുമാണുള്ളത്. മാക്‌സിമസ് ഇന്റര്‍നാഷണലിന്റെ ഓഹരിയിന്മേലുള്ള ആദായം 17.8 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 21.4 ശതമാനം നിരക്കിലുമാണ്. ഈ രണ്ടു നിരക്കുകളും ഭേദപ്പെട്ട നിലവാരത്തിലാണ് നില്‍ക്കുന്നത്.
അതേസമയം മാക്‌സിമസ് ഇന്റര്‍നാഷണലിന്റെ ആകെ ഓഹരികളില്‍ 63.63 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 36.37 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
സാമ്പത്തികം
ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ മാക്‌സിമസ് ഇന്റര്‍നാഷണല്‍ നേടിയ വരുമാനം 22 കോടിയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനയാണിത്. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 2 കോടിയുമാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 77 ശതമാനം ഉയര്‍ച്ചയാണിത്. അതേസമയം കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 6.4 ശതമാനവും അറ്റാദായം 32.3 ശതമാനം വീതവും വര്‍ധന കൈവരിച്ചു.
പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ മാക്‌സിമസ് ഇന്റര്‍നാഷണലിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലയിലാണ്.
നിക്ഷേപകര്‍ക്ക് പ്രയോജനം ?
നിര്‍ദേശിക്കപ്പെട്ട അനുപാതത്തില്‍ ഓഹരിയുടെ മുഖവില വിഭജിക്കപ്പെടുമ്പോള്‍ ആനുപാതികമായി ഓഹരിയുടെ വിപണി വിലയും താഴും. നേരത്തെ ഉയര്‍ന്ന വിലയില്‍ നിന്നിരുന്ന ഓഹരിയുടെ വിപണി വില വിഭജനത്തിലൂടെ താഴുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്‍പര്യം വര്‍ധിക്കുകയും ഇടപാടുകളുടെ എണ്ണവും ഉയരും. ഇതിലൂടെ ഓഹരിയുടെ വിലയിലും വര്‍ധന ഉണ്ടാകാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി നിക്ഷേപകന് ചെറിയ ലാഭം നേടാനാകും.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും വര്‍ധനയുണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ (Face Value) അടിസ്ഥാനത്തിലാണ് കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത്. അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ പിന്നീടുള്ള ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകില്ല. ചുരുക്കത്തില്‍ കമ്പനിയുടെ മൊത്തം വിപണി മൂല്യത്തില്‍ മാറ്റം വരുന്നില്ല. എന്നാല്‍, ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.