സംസ്ഥാനത്ത് കനത്ത മഴയും പ്രളയ ദുരിതങ്ങളും തുടരുന്ന സാഹചര്യത്തിൽ പണമിടപാടുകൾക്കും വായ്പകൾക്കും ഇളവുകൾ പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട വായ്പ്പയ്ക്ക് ഉള്ള പ്രോസസിംഗ് ഫീസാണ് എസ്.ബി.എെ ഒഴിവാക്കിയിരിക്കുന്നത്.
ദുരിതത്തിൽപ്പെട്ടവർക്ക് ആശ്വാസം
ദുരിതത്തിൽ പെട്ടവർക്ക് നഷ്ട്ടപ്പെട്ട പാസ് ബുക്കിന്റെ ഡ്യൂപ്ലിക്കേറ്റ്, ചെക്ക് ബുക്ക്, എ.ടി.എം കാർഡുകൾ തുടങ്ങിയവ ചാർജുകൾ ഈടാക്കാതെ തന്നെ ബാങ്ക് നൽകുന്നതാണ്. കൂടാതെ വായ്പ തിരിച്ചടവ് ഗഡു വൈകിയാൽ ഈടാക്കുന്ന ലേറ്റ് ഫീയിൽ നിന്നും ഇവരെ ഒഴിവാക്കും.
ദുരിതാശ്വാസ നിധിയിലേക്ക് പണം അയയ്ക്കാം
എസ്ബിഐ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം അയയ്ക്കാവുന്നതാണ്. ഇതിനായുള്ള ആർ.ടി.ജി.എസ്, നെഫ്റ്റ് എന്നിവയുടെ ചാർജും ഒഴിവാക്കിയിട്ടുണ്ടെന്ന് എസ്.ബി.എെ അറിയിച്ചു.
പുതിയ അക്കൗണ്ടിന് ഫോട്ടോയും ഒപ്പും മാത്രം
പ്രളയത്തിൽ തിരിച്ചറിയൽ രേഖകളും മറ്റും നഷ്ടപ്പെട്ടവർക്ക് അക്കൗണ്ട് എടുക്കാൻ ഫോട്ടോയും ഒപ്പും മാത്രം മതിയെന്നും ബാങ്ക് അറിയിച്ചു. ഇതും ദുരിത ബാധിതർക്ക് ആശ്വാസമാകും. പ്രളയം കാരണം പ്രവർത്തന രഹിതമായ എ.ടി.എമ്മുകളും ശാഖകളും എത്രയും വേഗം തുറക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും എസ്.ബി.ഐ വ്യക്തമാക്കി.
ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്ബിഐ രണ്ട് കോടി രൂപ നൽകിയിരുന്നു. ബാങ്കിന്റെ 2.7 ലക്ഷം ജീവനക്കാരോട് സ്വന്തം നിലയ്ക്ക് സംഭാവന നൽകാനും എസ്.ബി.ഐ അഭ്യർത്ഥിച്ചിരുന്നു. ഇൗ തുകയും എസ്.ബി.ഐയുടെ വകയായുള്ള രണ്ട് കോടി രൂപയും ചേർത്ത് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
malayalam.goodreturns.in