സംസ്ഥാനത്തെ വ്യവസായ സംരംഭകര്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന എടുത്ത മാര്‍ജിന്‍ മണി വായ്പയുടെ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കാനും 50 ശതമാനം പലിശയിളവ് അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. ഈ വര്‍ഷം ഏപ്രില്‍ 30നകം ഒറ്റത്തവണയായി കുടിശ്ശിക അടച്ചുതീര്‍ക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷ സമ്മാനമായാണ് ആയിരക്കണക്കിന് ചെറുകിട വ്യവസായികള്‍ക്ക് ആശ്വാസമാവുന്ന തീരുനാനമെന്നും അദ്ദേഹം പറഞ്ഞു. പിആര്‍ഡി ചംബറില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ സംരംഭകര്‍ക്ക് പരമാവധി പിന്തുണ നല്‍കുന്ന സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമാണിത്. ഇതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മുന്നോട്ടുവച്ച നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മാര്‍ജിന്‍ മണി കുടിശ്ശികയുള്ള പതിനയ്യായിരത്തോളം പേര്‍ സംസ്ഥാനത്തുണ്ടാകുമെന്നാണ് കണക്ക്. വ്യവസായം നഷ്ടത്തിലായതിനാലും മറ്റും തിരിച്ചടവ് മുടങ്ങിയ നിരവധി സംരംഭകര്‍ ജപ്തി ഭീഷണി നേരിടുന്നുണ്ട്. പലിശ മുതലിനേക്കാള്‍ വര്‍ധിച്ച കേസുകളും നിരവധിയാണ്. ഈ സാഹചര്യത്തിലാണ് ഇവര്‍ക്ക് ആശ്വാസകരമായ തീരുമാനം മന്ത്രിസഭ കൈക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ പല വ്യവസായങ്ങളുടെയും തിരിച്ചുവരവിന് ഇത് വഴിയൊരുക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പുതുതായി വിവാഹം കഴിഞ്ഞ ദമ്പതികൾക്കായി ചില സാമ്പത്തിക ഉപദേശങ്ങൾ
പ്രളയ ദുരന്തത്തിനിരയായ വ്യവസായികളെ സഹായിക്കുന്നതിന് കെഎസ്‌ഐഡിസി വഴി പുനര്‍ജനി വായ്പാ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കി. 9 ശതമാനം പലിശനിരക്കില്‍ മൂന്നു കോടി രൂപ വരെ വായ്പ അനുവദിക്കുന്ന പദ്ധതിയാണിത്. വന്‍കിടസംരംഭങ്ങള്‍ക്കു മാത്രം ലഭിച്ചിരുന്ന വലിയ തുകയുടെ വായ്പകള്‍ പെറുകിട വ്യവസായികള്‍ക്കു കൂടി ഇതോടെ ലഭ്യമായി. ഹ്രസ്വകാല വായ്പാ തിരിച്ചടവ് കാലയളവ് ഒരു വര്‍ഷത്തില്‍ നിന്ന് മൂന്നു വര്‍ഷമാക്കി ഉയരര്‍ത്തിയതായും മന്ത്രി പറഞ്ഞു. പ്രളയ ബാധിതരായ വ്യവസായ സംരംഭകര്‍ പുതുതായി എടുക്കുന്ന ബാങ്ക് വായ്പയുടെ പലിശയില്‍ ആറു ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്ന ഉജ്ജയിനി പദ്ധതി ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കി വരുന്നതായും മന്ത്രി അറിയിച്ചു.