ദില്ലി: രാജ്യത്തെ വിവിധ കമ്പനികളില്‍ നിന്ന് ബാങ്കുകള്‍ക്ക് ലഭിക്കാനുള്ള ഒരു ലക്ഷം കോടിയുടെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രാലയം. 2019 മാര്‍ച്ചോടെ 80,000 കോടി രൂപ കൂടി തിരിച്ചുപിടിക്കുമെന്നും ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു. പുതുക്കിയ ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്‌സി കോഡിന്റെ അടിസ്ഥാനത്തിലാണിത് സാധ്യമായത്.
ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് സ്ഥിരാംഗത്വം
എസ്സാര്‍ സ്റ്റീലില്‍ നിന്ന് 52,000 കോടിയും ഭൂഷണ്‍ പവര്‍ ആന്റ് സ്റ്റീല്‍ ലിമിറ്റഡില്‍ നിന്ന് 18,000 കോടിയും ഈ അടുത്തമാസത്തോടെ ലഭിക്കും. വീഡിയോകോണ്‍ ഗ്രൂപ്പ്, മൊന്നെറ്റ് ഇസ്പാറ്റ്, ആംടെക് ഓട്ടോ, രുചി സോയ തുടങ്ങിയ കമ്പനികളില്‍ നിന്ന് ലഭിക്കാനുള്ള തുക കൂടി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നാഷനല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
2016ല്‍ പുതിയ പാപ്പര്‍ നിയമം നടപ്പിലായതിനു ശേഷം നേരിട്ടോ അല്ലാതെയോ മൂന്ന് ലക്ഷം കോടിയുടെ കിട്ടാക്കടം തിരികെ ലഭ്യമായതായാണ് കണക്കുകള്‍. നഷ്ടത്തിലായ ഭൂഷണ്‍ സറ്റീല്‍, എലക്ട്രോ സ്റ്റീല്‍, ബിനാനി സിമന്റ് എന്നീ കമ്പനികള്‍ക്കെതിരായ നടപടികള്‍ പൂര്‍ത്തായക്കി അവയെ യഥാക്രമം ടാറ്റ സ്റ്റീല്‍, വേദാന്ത ഗ്രൂപ്പ്, ആദിത്യ ബിര്‍ളയുടെ അള്‍ട്രാടെക്ക് എന്നീ കമ്പനികള്‍ ഏറ്റെടുത്തിരുന്നു.
2019 ആദ്യ പാദത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ മികച്ച പ്രകടനം വാഴ്ചവയ്ക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതീക്ഷയെന്നും ധനകാര്യ സെക്രട്ടറി പറഞ്ഞു.