ദില്ലി: ജ്വല്ലറികളില്‍ ചെന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ അതിന്റെ ഗുണനിലവാരത്തെ കുറിച്ച് ഇനി സംശയിക്കേണ്ട. കാരണം രാജ്യത്ത് വില്‍പ്പന നടത്തുന്ന മുഴുവന്‍ സ്വര്‍ണാഭരണങ്ങള്‍ക്കും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡിന്റെ (ബി.ഐ.എസ്) ഹാള്‍മാര്‍ക്കിങ്ങ് നിര്‍ബന്ധമാക്കാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ ചില ജ്വല്ലറികള്‍ ഹാള്‍മാര്‍ക്ക് പതിക്കുന്നുണ്ടെങ്കിലും അത് നിര്‍ബന്ധമാക്കിയിട്ടില്ല. പ്രത്യേകിച്ച് ചെറുകിട സ്ഥാപനങ്ങള്‍ ഹാള്‍മാര്‍ക്ക് ഉള്ളതും ഇല്ലാത്തതുമായ ആഭരണങ്ങള്‍ വില്‍പ്പന നടത്തുക പതിവാണ്. ഇത് വ്യാപകമായ തട്ടിപ്പുകള്‍ക്ക് കാരണമാവുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പസ്വാന്റെ നേതൃത്വത്തില്‍ ജ്വല്ലറി വ്യാപാരി പ്രതിനിധികളുടെ യോഗം ദില്ലിയില്‍ ചേര്‍ന്നു. ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുന്നതിന് മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട നിമയങ്ങളില്‍ മാറ്റം വരുത്താന്‍ യോഗത്തില്‍ ധാരണയായി. നിലവില്‍ 14, 18, 22 കാരറ്റ് എന്നിങ്ങനെ മൂന്ന് ഗ്രേഡുകളിലാണ് സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് മുദ്ര പതിക്കുന്നത്.
ആധാര്‍ വീണ്ടും; ബാങ്ക് അക്കൗണ്ടിനും സിം കണക്ഷനും രേഖയാക്കി പുതിയ ഓര്‍ഡിനന്‍സ്
ഇതോടൊപ്പം 20 കാരറ്റ്, 24 കാരറ്റ് എന്നിങ്ങനെ രണ്ട് ഗ്രേഡുകളില്‍ കൂടി സ്വര്‍ണ വില്‍പ്പന അനുവദിക്കാനാണ് യോഗത്തില്‍ ധാരണയായത്. ഉപഭോക്താക്കള്‍ സ്വര്‍ണാഭരണങ്ങളില്‍ കൂടുതല്‍ വൈവിധ്യം ആഗ്രഹിക്കുന്നുണ്ടെന്ന വ്യാപാരികളുടെ താല്‍പര്യം പരിഗണിച്ചാണിത്. ഈ വര്‍ഷം അവസാനത്തോടെ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമനിര്‍മാണം സാധ്യമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
അതേസമയം, രാജ്യത്തൊട്ടാകെ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുന്നതിന് മുമ്പ് ലോക വ്യാപര സംഘടനയുടെ (ഡബ്ല്യുടിഒ) അനുമതി വേണമെന്ന് മന്ത്രി രാംവിലാസ് പാസ്വാന്‍ യോഗത്തെ അറിയിച്ചു. സ്വര്‍ണാഭരണങ്ങളുടെ രാജ്യത്തേക്കും പുറത്തേക്കുമുള്ള ഇറക്കുമതിയും കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നതിനാലാണ് സംഘടനയുടെ അനുവാദം ആവശ്യമായി വരുന്നത്. ഇത് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ നേരത്തേ ആരംഭിച്ചതായും ഏപ്രില്‍ മാസത്തോടെ അത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.