വിദ്യാര്‍ഥികളുടെ ഹരമായി മാറിയ ബൈജൂസ് ലേണിംഗ് ആപ്പ് മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും വരുന്നു. 2019ല്‍ തന്നെ ഇത് സംഭവിക്കുമെന്നാണ് കമ്പനി സ്ഥാപകന്‍ മലയാളിയായ ബൈജു രവീന്ദ്രന്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ മലയാളം, മറാത്തി, ഗുജറാത്തി ഭാഷകളിലാണ് ലേണിംഗ് ആപ്പുകള്‍ തയ്യാറാക്കുന്നത്. ക്രമേണ മറ്റു ഭാഷകളിലേക്കും നീങ്ങും. നിലവില്‍ നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന വരിക്കാരില്‍ നിന്ന് ഗ്രാമങ്ങളിലേക്കു കൂടി വ്യാപിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
ബാങ്ക് ലോക്കറിലെ വസ്തുക്കൾ പരിരക്ഷിക്കാൻ ഇൻഷുറൻസ് കവറേജ്
രാജ്യത്തെ ചെറുതും വലുതുമായ 1700 നഗരങ്ങളിലും പട്ടണങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നതാണ് തങ്ങളുടെ വരിക്കാരെന്ന് ബൈജു രവീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഇവിടെ നിന്ന് ഏറെ ദൂരം മുന്നോട്ടുപോവാനുണ്ട്. അടുത്തിടെ പുറത്തിറക്കിയ ഹിന്ദി ആപ്ലിക്കേഷന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. പ്രാദേശിക ഭാഷകളില്‍ കൂടി ആപ്പ് വരുന്നതോടെ നാടിന്റെ മുക്കുമൂലകളില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എഡ്യുക്കേഷന്‍ ടെക്‌നോളജി മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ് സംരംഭമാണ് ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൈജൂസ് (തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്). നിലവില്‍ നാലു മുതല്‍ 12 വരെയുള്ള ക്ലാസ്സികളിലെ വിദ്യാര്‍ഥികള്‍ക്ക് ഗണിതം, രസതന്ത്രം, ഊര്‍ജ തന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് ലേണിഗ് ആപ്പിലൂടെ ക്ലാസുകള്‍ നല്‍കുന്നത്. എന്നാല്‍ പ്രീപ്രൈമറി തലം മുതലുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള ലേണിംഗ് ആപ്പുകള്‍ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. മൂന്നു വയസ്സു മുതല്‍ എട്ട് വയസ്സു വരെയുള്ള കുട്ടികളാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ബൈജു പറയുന്നു.
കിന്റര്‍ഗാര്‍ട്ടിനിലെയും പ്രൈമറി തലത്തിലെയും കുട്ടികള്‍ക്കായി പുതിയ ലേണിംഗ് ടെക്ക്‌നിക്കുകള്‍ ഉപയോഗിക്കാനുള്ള പരീക്ഷണത്തിലാണ് ബൈജൂസിലെ വിദഗ്ധര്‍. ഇതിനായി ചെറിയ കുട്ടികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന കാര്‍ട്ടൂണുകളുടെ സാധ്യത ഉപയോഗപ്പെടുത്താനാണ് അടുത്ത ശ്രമം. ബൈജൂസിന്റെ മാത്‌സ്-സയന്‍സ് ലേണിംഗ് ആപ്പുകള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 20 ലക്ഷം വാര്‍ഷിക വരിക്കാറുണ്ടെന്നാണ് കണക്ക്. അതേസമയം മൂന്നു കോടിയോളം വിദ്യാര്‍ഥികള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.