മുംബൈ: രാജ്യം കണ്ട ഏറ്റവും വലിയ വായ്പ്പാതട്ടിപ്പിലെ പ്രതി നിരവ് മോദി പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം തന്റെയും കുടുംബക്കാരുടെയും സ്വകാര്യ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്.
560 കോടി രൂപ തന്റെ തന്നെ അക്കൗണ്ടിലേക്കും 200 കോടി ഭാര്യ അമിയുടെ അക്കൗണ്ടിലേക്കും 174 കോടി അച്ചന്‍ ദീപക് മോദിയുടെയും അക്കൗണ്ടിലേക്കാണ് എത്തിയതെന്ന് മുംബൈ കോടതിയില്‍ നല്‍കിയ അധിക കുറ്റപത്രത്തില്‍ ഇഡി വ്യക്തമാക്കി.
തട്ടിപ്പു നടത്തിയ പണത്തിന്റെ ഭൂരിഭാഗവും എങ്ങോട്ടൊക്കെയാണ് പോയത് എന്നതിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് മുംബൈ കോടതിയില്‍ നല്‍കിയ സപ്ലിമെന്ററി കുറ്റപത്രം. ഇതുമായി ബന്ധപ്പെട്ട് ദുബൈ, സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോദിയുടെ കമ്പനികളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ അദികൃതര്‍ ഹാജരാക്കിയിട്ടുണ്ട്. തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യ അമി മോദിയെയും പ്രതിചേര്‍ത്താണ് പുതിയ കുറ്റപത്രം നല്‍കിയിരിക്കുന്നത്. വ്യാജരേഖകള്‍ സമര്‍പ്പിച്ച് പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത പണം വിദേശത്തെ വിവിധ കമ്പനികള്‍ വഴിയാണ് മോദിയുടെയും ബന്ധുക്കളുടെയും പേഴ്‌സണല്‍ അക്കൗണ്ടുകളിലേക്ക് എത്തിയതെന്ന് അധികൃതര്‍ കണ്ടെത്തി.
ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ വരട്ടെ; വലിയ പിഴ നൽകേണ്ടി വരും
വായ്പാതട്ടിപ്പിന് ശേഷം രാജ്യംവിട്ട വജ്രവ്യാപാരി നിരവ് മോദി ലണ്ടനിലെ ആഢംബര ഫ്‌ളാറ്റില്‍ സുഖവാസത്തിലാണെന്നും അവിടെ വജ്രവ്യാപാരം തകൃതിയായി നടക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം ഒരു ബ്രിട്ടീഷ് ദിനപ്പത്രം വാര്‍ത്തനല്‍കിയിരുന്നു. ഇവിടെ ഫ്‌ളാറ്റ് വാങ്ങുന്നതിന് 30 കോടി രൂപ സഹോദരി പൂര്‍വിയാണ് മോദിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതെന്നും അധികൃതര്‍ കണ്ടെത്തുകയുണ്ടായി. കള്ളപ്പണ വിരുദ്ധനിയപ്രകാരമുളള അധികവകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. നിരവും മെഹുല്‍ചോക്‌സിയും പ്രതികളായ പഞ്ചാബ് നാഷനല്‍ബാങ്ക് തട്ടിപ്പുകേസില്‍ കഴിഞ്ഞവര്‍ഷം മേയില്‍ സിബിഐയും പിന്നീട് ഇഡിയും ആദ്യകുറ്റപത്രം നല്‍കിയിരുന്നു. രാജ്യംകണ്ട ഏറ്റവുംവലിയ ബാങ്ക് വായ്പാതട്ടിപ്പില്‍ ആകെ പതിമൂവായിരം കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കണ്ടെത്തല്‍.